You are Here : Home / അഭിമുഖം

ഞങ്ങള്‍ ഒരു മാലയിലെ മുത്തുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Friday, June 08, 2018 11:21 hrs UTC

സാമൂഹിക, സാംസ്‌കാരിക, കലാ മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിതനായ ശ്രീ അനിയന്‍ ജോര്‍ജ്  ഫോമായുടെ   ചീഫ് ഇലക്ള്‍ഷന്‍  കമ്മീഷണര്‍ എന്ന നിലയില്‍  ഫോമാ ഇലക്ള്‍ഷന്‍  സുതാര്യതയുടേയും നിഷ്പക്ഷതയുടേയും   നേര്‍ കാഴ്ചയാക്കി   ജനാധിപത്യത്തിലും പ്രൊഫഷണലിസത്തിലും  അടിയുറച്ച കര്‍മ്മ പദ്ധതികളോടെ ഇലക്ള്‍ഷന്‍  സംഘടിപ്പിക്കുന്ന തിരക്കിലാണ് .  ഫോമാ ചീഫ് ഇലക്ള്‍ഷന്‍  കമ്മീഷണര്‍  എന്ന നിലയില്‍ ശ്രീ അനിയന്‍ ജോര്‍ജുമായി ജിനേഷ് തമ്പി നടത്തിയ അഭിമുഖം ....

1)  ശ്രീ അനിയന്‍ ജോര്‍ജിന്  ഫോമയുടെ  ചീഫ് ഇലക്ള്‍ഷന്‍  കമ്മീഷണര്‍  പദവി  ഏറ്റെടുക്കുവാനുള്ള  പ്രചോദനം  എന്തായിരുന്നു ?

ഫോമയെ പോലെയുള്ള ഒരു വലിയ  സംഘടനയില്‍  ഇലക്ള്‍ഷന്‍ നടപടി പ്രക്രിയകള്‍  ശ്രമകരമായ ഒരു ദൗത്യമാണ്.  75 സംഘടനകള്‍  ഇപ്പോള്‍ ഫോമയുടെ കീഴിലുണ്ട്, ഏകദേശം 550  ഡെലിഗേറ്റ്സ് ഫോമാ  തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തും . ഇലക്ഷനില്‍ 

രണ്ടു പാനല്‍  തങ്ങളുടെ  സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കുന്നുമുണ്ട് . നല്ല പരിചയസമ്പന്നനായ ഒരു വ്യക്തിക്ക് മാത്രമേ ശ്രമകരമായ ഈ  ഫോമാ ചീഫ് ഇലക്ള്‍ഷന്‍  കമ്മീഷണര്‍ ചുമതല നിറവേറ്റാന്‍ സാധിക്കൂ എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഫോമാ പ്രസിഡണ്ട് എന്നോട് ഈ പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍   ഞാന്‍  സന്നദ്ധത പ്രകടിപ്പിച്ചത്. അത് പോലെ ഫോമയില്‍ എനിക്ക് ശേഷം സെക്രട്ടറിമാരായ  ശ്രീ ഗ്ലാഡ്സണ്‍ വര്‍ഗീസ് , ഷാജി എഡ്വേഡ് എന്നിവര്‍ ഇപ്രാവശ്ശ്യം  ഇലക്ള്‍ഷന്‍ കമ്മീഷണര്‍മാരായി  ടീമില്‍  ഉണ്ടാകും എന്ന് അറിഞ്ഞപ്പോള്‍ വ്യത്യസ്തവും, നൂതനയുമായ  രീതിയില്‍  ഇക്കൊല്ലം ഇലക്ള്‍ഷന്‍  നടത്താം എന്ന ആത്മവിശ്വാസവും കൈവന്നു 

 

2 ) ഇക്കൊല്ലം മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇലക്ള്‍ഷന്‍ നടത്തണം എന്ന് പറഞ്ഞല്ലോ.  എന്തൊക്കെ മാറ്റങ്ങളാണ് ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പില്‍  ചീഫ് ഇലക്ള്‍ഷന്‍  കമ്മീഷണര്‍ എന്ന നിലയില്‍  നടപ്പിലാക്കാന്‍  ഉദ്ദേശിക്കുന്നത് ? 

ഇലക്ള്‍ഷന്‍  കൂടുതല്‍  ജനാധിപത്യപരമായും , പ്രൊഫെഷണലായും,ലളിതമായ രീതിയില്‍ നടത്തുവാനാണ്  ഉദ്ദേശം .മുന്‍കാലങ്ങളില്‍   പല സംഘടനകളുടെ നേതാക്കള്‍  ഒരുമിച്ചു വോട്ട് ചെയ്യുന്നതും , പരസ്പരം വോട്ട് ചെയ്തത് കാണിക്കലുമൊക്കെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് . ഇക്കൊല്ലം അതിനൊക്കെ ഒരു പ്രകടമായ മാറ്റം ഉണ്ടാക്കും .സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ കൊടുക്കുന്ന സമയം മുതല്‍ തന്നെ ഇലക്ള്‍ഷന്‍ വളരെ പ്രൊഫഷണല്‍ ആയി നടത്തുവാനുള്ള  എല്ലാ നടപടികളും  സ്വീകരിച്ചിട്ടുണ്ട്. നോമിനേഷന്‍ ലഭിച്ചു കഴിഞ്ഞാല്‍ ബൈ ലോ പ്രകാരം അപേക്ഷകന്‍  സ്ഥാനാര്‍ഥിയാവാന്‍ യോഗ്യനാനോ എന്ന് പരിശോധിക്കും . അതിനു  ശേഷം യോഗ്യനാണെങ്കില്‍ മാത്രം അപേക്ഷ സ്വീകരിക്കുകയും പിന്‍മാറാന്‍ നിശ്ചിത സമയം അനുവദിക്കുകയും  ചെയ്യും . ഇക്കൊല്ലത്തെ  ഇലക്ള്‍ഷനില്‍ 70   സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട് . സ്ഥാനാര്‍ത്ഥികള്‍ക്കൊക്കെ  ഇലക്ള്‍ഷന്‍ നിയമങ്ങളെയും,  ചട്ടങ്ങളെയും പറ്റി ബോധവത്കരിക്കാന്‍ ഒരു 'ഗ്രൂമിങ് സെഷന്‍'  സംഘടിപ്പിച്ചിട്ടുണ്ട്. പണം, ജാതി ഉപയോഗിച്ച് വോട്ട് തേടാനോ  , ആളുകളേ സ്വാധീനിക്കാനോ പാടില്ല എന്ന സുശക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കൊല്ലത്തെ ഇലക്ള്‍ഷന്‍ . വോട്ട് ചെയ്യുവാന്‍ വരുന്ന ഡെലിഗേറ്റസിനു വോട്ടിങ്ങില്‍ യാതൊരു അലോസരവുമുണ്ടാക്കാതെ വോട്ട് ചെയ്യുവാന്‍ ബാലറ്റ് പെട്ടിയും മറ്റു  സൗകര്യങ്ങള്‍ ഒക്കെ ഒരുക്കിയിട്ടുണ്ട്. നൂതന കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യകളുടെ സൗകര്യത്തോടെ നടത്തുന്ന ഈ ഇലക്ള്‍ഷന്‍ വളരെ സുഗമമായി നടക്കും എന്നാണ് പ്രതീക്ഷ 

 

3 ) ഫോമാ ഇലക്ള്‍ഷനില്‍ സ്ഥാനാര്‍ത്ഥികളുടെ പാനല്‍  സംവിധാനം പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ടല്ലോ . പാനല്‍ സംവിധാനത്തിന്റെ  ആവശ്യകതയെ പറ്റി എന്താണ് അഭിപ്രായം ?

പാനല്‍ നമുക്ക് ഒഴിച്ച്  കൂടാന്‍ പറ്റില്ല. കാരണം ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു ശക്തനായ ഒരു സെക്രട്ടറി അത്യന്താപേക്ഷിതമാണ്. അത് പോലെ ട്രഷററും. അവര്‍ ഒരുമിച്ചു ഒരു ടീമായാണല്ലോ  മാനിഫെസ്റ്റോ പോലും സമര്‍പ്പിക്കുന്നത്. പ്രസിഡന്റ്, സെക്രട്ടറി , ട്രഷറര്‍ , അത് പോലെ വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രട്ടറി , ജോയിന്റ്  ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു പാനല്‍ ആണ് തങ്ങളുടെ  

കര്‍മ്മ പദ്ധതികളുടെ  മാര്‍ഗ്ഗരേഖയായ മാനിഫെസ്റ്റോ ഒരു ടീമായി  മുന്നോട്ടു വെക്കുന്നത്.പാനല്‍ സംവിധാനത്തില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല.

4 ) വിവിധ സംഘടനകളില്‍  പ്രസിഡന്റ്, ചെയര്‍മാന്‍ മുതലായ മുന്തിയ എക്‌സിക്യൂട്ടീവ്  ഉത്തരവാദിത്വങ്ങള്‍  വിജയകരമായി നിറവേറ്റിയ വ്യക്തി എന്ന നിലയില്‍ ഫോമാ , ഫൊക്കാന പോലെയുള്ള അസോസിയേഷനുകള്‍  വിഘടിച്ചു നില്‍ക്കേണ്ട ഇപ്പോഴത്തെ അവസ്ഥയെ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു. 

എനിക്ക് കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേര്‍സിയുടെ പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഫൊക്കാനയുടെ സെക്രട്ടറി , ഫോമയുടെ സെക്രട്ടറി, KCCNA  യുടെ ചെയര്‍മാന്‍  മുതലായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരു സമയത്തു ഒരിക്കലും ഒന്നില്‍ കൂടുതല്‍ സംഘടനയുടെ ഭാരവാദിത്വം ഞാന്‍ ഏറ്റെടുത്തിട്ടില്ല. എന്നില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം പൂര്‍ണമായി നിറവേറ്റാന്‍ സാധിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാറുള്ളു. ഫോമാ , ഫൊക്കാന, വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഒക്കെ സഹോദരന്മാരാണ്. ഫൊക്കാനയില്‍ നിന്നാണല്ലോ ഫോമാ ഉണ്ടായതു. അമേരിക്കന്‍ മലയാളികളുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി  വേണ്ടി ഫോമാ , ഫൊക്കാന പോലെയുള്ള സംഘടനകള്‍ ഒരുമിച്ചു നിക്കേണ്ടത് കാലഘട്ടത്തിന്റെ  ആവശ്യമാണ് . നമ്മുടെ നാട്ടിലും ഇപ്പോള്‍ പല പാര്‍ട്ടികളും, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരുമിക്കാനാണല്ലോ  നോക്കുന്നത് . വിഘടിച്ചു നില്കുന്നത് ഒട്ടും ഗുണകരമല്ല എന്നാണ് എന്റ്‌റെ അഭിപ്രായം 

5 )   ചീഫ്  ഇലക്ള്‍ഷന്‍ കമ്മീഷന്‍ പദവിക്കു ശേഷംഎന്താണ് ഭാവി പരിപാടി ?

ചെറുപ്പം മുതല്‍ക്കേ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ വളരെ സജീവമായിരുന്നു എന്ന് പറയാന്‍ അഭിമാനമുണ്ട് . 

സാമൂഹിക പ്രവര്‍ത്തനം എന്നും എന്റ്‌റെ രക്തത്തിലുണ്ടായിരുന്നു  ഇപ്പോഴും ഒരു മണിക്കൂറില്‍ കൂടുതല്‍ വെറുതെ വീട്ടില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടാണ്. സാമൂഹ്യ ജീവി എന്ന നിലയില്‍ നമ്മള്‍ വീട്ടിലെ കാര്യം മാത്രമല്ല , സമൂഹത്തിലെ എല്ലാ  പ്രശ്‌നങ്ങളിലും സജീവമായി ഇടപെടണം എന്ന ശക്തമായ അഭിപ്രായമുണ്ട്. പഠിച്ചിരുന്ന സമയത്തു ഞാന്‍ ചെങ്ങനാശ്ശേരി SB കോളേജില്‍ കൗണ്‍സിലര്‍ , പിന്നീട് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി , KSC സ്റ്റേറ്റ് വൈസ് പ്രസിഡന്റ് , എറണാകുളം ലോ കോളേജില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി , അതിനു ശേഷം  ഹൈകോടതിയില്‍ നാലു വര്‍ഷം പ്രാക്ടീസ് ചെയ്തതിനു ശേഷമാണു അമേരിക്കയില്‍ എത്തിയത്. ഇനിയും ഫോമക്ക് വേണ്ടി  എന്റ്‌റെ കഴിവിനൊത്തു പ്രവര്‍ത്തിക്കാന്‍ അവസരങ്ങള്‍ ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ  

6 )  മികച്ച സംഘാടകന്‍,  പ്രഭാഷകന്‍ , ടിവി അവതാരകന്‍ എന്നീ നിലകളിലൊക്കെ  താങ്കള്‍  പ്രസിദ്ധനാണല്ലോ  . വൈവിധ്യമാര്‍ന്ന മേഖലകളില്‍  പ്രാഗല്‍ഭ്യം തെളിയിക്കാന്‍ എങ്ങനെ സാധിക്കുന്നു ? 

എന്റ്‌റെ സമയം എന്നും ഭാഗ്യം എന്നൊക്കെ പറയാം.ശ്രീ പി ടി ചാക്കോ ചുമതല വഹിക്കുന്ന ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബില്‍ ഞാന്‍  നാലു വര്‍ഷത്തോളം നായകനായി പല നാടകങ്ങളിലും  വേഷം ഇട്ടിട്ടുണ്ട്. സമയക്കുറവു മൂലം പിന്നീട് ചെയ്യാതിരുന്നതാണ്.പ്രിത്വി രാജ്. നിവിന്‍ പോളി, ഭാവന എന്നിവര്‍ അഭിനയിച്ച 'ഇവിടെ' എന്ന മലയാള ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ആയിരുന്നു. മലയാളത്തിന്റെ പല  മുന്‍നിര പ്രൊഡ്യൂസര്‍ /സംവിധായകരുമായി വളരെ അടുത്ത സുഹൃത് ബന്ധമുണ്ട്  .അത് പോലെ ഏഷ്യാനെറ്റ് US പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്തു അമേരിക്കയില്‍ തൊഴില്‍ അവസരങ്ങള്‍ എന്ന പരിപാടിയില്‍ ഏകദേശം  36 എപ്പിസോഡ് അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്, പിന്നീട് ഫ്‌ലവര്‍സ് ടിവി, പ്രവാസി ചാനല്‍  എന്നിവരോടും സഹകരിച്ചു ഒട്ടേറെ പരിപാടികള്‍ ചെയ്തു. ഇതൊക്കെ വലിയ ഒരു ഭാഗ്യമായി കരുതുന്നു 

7 ) കുടുംബം:

ഭാര്യ എല്ലാകാര്യത്തിലും എനിക്ക് പരിപൂര്‍ണ പിന്തുണയായി കൂടെയുണ്ട് . ഒരു മകനുണ്ട് . ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ലോ സ്‌കൂളില്‍ പഠിക്കുകയാണ് . മോനും സാമൂഹിക /രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊക്കെ നല്ല താല്പര്യം ഉണ്ട് . അടുത്ത വര്‍ഷം പഠിത്തം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കും, അപ്പോള്‍ എനിക്ക് സംഘടന പ്രവര്‍ത്തങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ്  പരിപാടി 

8 ) ഏതെങ്കിലും വ്യക്തിയെ  റോള്‍ മോഡല്‍ ആയി കണ്ടിട്ടുണ്ടോ ?

എനിക്ക് ഉമ്മന്‍ ചാണ്ടിയെ വലിയ ഇഷ്ടമായിരുന്നു . ദിവസത്തില്‍ 24  മണിക്കൂറില്‍  18  മണിക്കൂര്‍ എങ്കിലും  കര്‍മ്മ നിരതനായിരിക്കുന്ന നേതാവ്. അത് പോലെ പാവങ്ങളോട് വലിയ അനുകമ്പ ഉള്ള മുഖ്യ മന്ത്രി . പക്ഷെ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഒറ്റ ദിവസം  ശ്രീ ഉമ്മന്‍  ചാണ്ടി ആയിരത്തില്‍ പരം ഫയലുകളില്‍ ഒപ്പിട്ടപ്പോ  എനിക്ക് അദ്ദേഹത്തോടുള്ള മതിപ്പു പോയി 

അത് പോലെ പിണറായി വിജയന്‍  നല്ല ഒരു സംഘടകനാണ് . തിങ്കള്‍ മുതല്‍ വെള്ളി വരെ പൊതുപരിപാടിക്കൊന്നും പോകാതെ സെക്രെട്ടറിയറ്റില്‍ ഇരുന്നു ഫയല്‍ നോക്കുന്ന മുഖ്യ മന്ത്രി യാണ് . പക്ഷെ അദ്ദേഹത്തിനും ധാരാളം പോരായ്മകളുണ്ട് .  എനിക്ക് ഒരു റോള്‍ മോഡല്‍ ഇല്ല എന്ന് തന്നെ പറയാം . ചില കാര്യങ്ങള്‍ ചില വ്യക്തികളില്‍ ഇഷ്ടമാണ് , പക്ഷെ ഒരു റോള്‍ മോഡല്‍ ആയി ആരും ഇല്ല.

9 ) സംഘടനാതലത്തില്‍ അമേരിക്കയിലെ  മലയാളി യുവ തലമുറ സജീവമായി കടന്നു വരും എന്ന് പ്രതീക്ഷയുണ്ടോ ?

ഉറപ്പായും,  യുവതലമുറ നല്ല കഴിവുറ്റവരാണ് . കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂ ജേര്‍സിയുടെ 2002 ഇല്‍ ഞാന്‍  പ്രസിഡന്റ് ആയിരുന്നു. അതിനു ശേഷം ഇത് വരെ ഓരോ വര്‍ഷവും പുതിയ ആള്‍ ആണ് പ്രസിഡന്റ് ആയിട്ടുള്ളത് . അത് പോലെ 2008 ഇല്‍ ഫോമാ രൂപം കൊണ്ടപ്പോള്‍ ശശിധരന്‍ നായര്‍ പ്രസിഡന്റും ,  ഞാന്‍  സെക്രട്ടറിയും ആയിരുന്നു . വേണെമെങ്കില്‍ അടുത്ത് കമ്മിറ്റിയില്‍  എനിക്ക് പ്രസിഡന്റ് ആകാമായിരുന്നു . പക്ഷെ ഞാന്‍  മാറി നിന്നു. ഫോമയിലും പ്രസിഡന്റ്/സെക്രട്ടറി മാറി പുതിയ ആളുകള്‍ വരുന്ന രീതിയാണ്. ഇത് വളരെ സ്വാഗതാര്‍ഹമാണ്. ഒരേ ആളുകള്‍ പദവിയില്‍ കടിച്ചു പിടിച്ചു കിടക്കാതെ പുതിയ ആളുകള്‍ക്ക് അവസരം കിട്ടുന്നു എന്നത് എന്ത് കൊണ്ടും നല്ല തീരുമാനമാണ് 

10 ) ചീഫ് ഇലക്ള്‍ഷന്‍  കമ്മീഷണര്‍ ആയി നിയമിതനായതിനു ശേഷം വോട്ടിംഗ് അവകാശം വേണ്ട എന്ന് തീരുമാനിച്ചതിന്റെ കാരണം എന്തായിരുന്നു ?

കേരളം അസോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ ഒരു ഡെലിഗേറ്റ് ആയിരുന്നു ഞാന്‍. പക്ഷെ ചീഫ് ഇലക്ള്‍ഷന്‍  കമ്മീഷണര്‍ ആയതിനു ശേഷം വോട്ടിംഗ് അവകാശം വേണ്ട  എന്ന് തീരുമാനിക്കുകയായിരുന്നു . എന്റ്‌റെ ഒരു വോട്ട് കാരണം ഒരു സ്ഥാനാര്‍ത്ഥിയും തോല്ക്കാനോ, ജയിക്കാനോ ഇടവരരുത് . എന്നാല്‍ ആവും  വിധം ഇലക്ള്‍ഷന്‍ സുതാര്യവും, നിഷ്പക്ഷവും ആയി നടത്തണം എന്നാണ് ആഗ്രഹം .

11) ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഷാജി എഡ്വേഡ് എന്നിവര്‍ ഫോമാ ഇലക്ള്‍ഷന്‍  കമ്മീഷണന്മാര്‍ ആണല്ലോ. ചീഫ്  ഇലക്ള്‍ഷന്‍  കമ്മീഷണര്‍ എന്ന നിലയില്‍ അവരെ പറ്റി എന്താണ് അഭിപ്രായം 

ഞങ്ങള്‍ ഒരു മാലയിലെ മുത്തുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത് . ചിലപ്പോള്‍ അഭിപ്രായ വ്യതാസങ്ങള്‍ സ്വാഭാവികം ആണ് , പക്ഷെ തീരുമാനം എപ്പോഴും ഒറ്റ കെട്ടാണ്, അതിനു ഒരു സ്വരമേയുളൂ. എല്ലാ ദിവസവും ഞങ്ങള്‍ കോണ്‍ഫറന്‍സ് കാല്‍ വഴി കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. . നല്ല ഒരു തെരെഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രതീക്ഷിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.