You are Here : Home / വെളളിത്തിര

അനുശ്രീയുടെ കഥ

Text Size  

Story Dated: Saturday, June 23, 2018 04:02 hrs UTC

തന്മയത്വമാര്‍ന്ന അഭിനയവും ലാളിത്യവും അതാണ് അനുശ്രീ എന്ന നടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. കമുകുഞ്ചേരി എന്ന ഗ്രാമത്തില്‍ നിന്നും വന്ന് ഇന്ന് മലയാള സിനിമയിലെ മുന്‍ നിര നായികമാര്‍ക്കിടയില്‍ സ്ഥാനം ലഭിച്ചിട്ടും ഗ്രാമത്തിന്റെ ആ നിഷ്‌കളങ്കത കൈവിടാതെ സൂക്ഷിക്കുന്നതാണ് അനുശ്രീയെ ഏവര്‍ക്കും പ്രിയങ്കരിയാക്കുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്.

പക്കാ നാട്ടിന്‍പുറത്തുകാരായതിനാല്‍ താന്‍ സിനിമയില്‍ വന്നത് ആദ്യമൊന്നും നാട്ടുകാര്‍ക്ക് ഇഷ്ടപെട്ടിരുന്നില്ലെന്നും അതുകൊണ്ട് ഒരുപാട് അവഗണന നാട്ടില്‍ നിന്നും നേരിടേണ്ടി വന്നിരുന്നുവെന്നുമാണ് അനുശ്രീ പറയുന്നത്. അതുപോലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ താന്‍ മറ്റു മത്സരാര്‍ത്ഥികളെ കണ്ടു തിരിച്ചു പോരാന്‍ ഒരുങ്ങിയതും കോ-ഓര്‍ഡിനേറ്റര്‍ ആയ വിനോദിന്റെ ഒറ്റ വാക്കിന്റെ പുറത്താണ് അന്ന് അതില്‍ പങ്കെടുത്തതെന്നും ഓര്‍മ്മിക്കുകയാണ് അനുശ്രീ 

അനുശ്രീയുടെ വാക്കുകള്‍ :

പക്കാ നാട്ടിന്‍പുറത്തുനിന്നാണ് ഞാന്‍ വരുന്നത്. അവിടെ പ്ലസ് ടു കഴിഞ്ഞാല്‍ ഡിഗ്രി. ഡിഗ്രി പകുതി ഒക്കെ ആകുമ്ബോഴേക്കും കല്യാണമായിട്ടുണ്ടാകും. ജോലി കിട്ടിയിട്ട് കല്യാണമെന്നത് വളരെ വിരളമാണ്. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് പഠിപ്പിക്കുകയാണെങ്കില്‍ പഠിപ്പിച്ചോട്ടെ നമ്മുടെ ബാധ്യത ഒഴിവാക്കണം എന്ന് കരുതുന്ന നാട്ടുകാര്‍ ഉള്ള നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. ഇപ്പോള്‍ ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലേ ഉള്ളൂ.. ഞാനും അങ്ങനെ കരുതിയിരുന്ന ഒരാളാണ്. ഡിഗ്രി ഫൈനല്‍ ഇയര്‍ ഒക്കെ ആകുമ്ബോഴേക്കും ഒരു തീരുമാനമാകും എന്ന് കരുതി തന്നെയാണ് ഇരുന്നത്. അപ്പോള്‍ അങ്ങനെയൊരു സാഹചര്യത്തില്‍ വീട്ടുകാരുടെ പിന്തുണ ഇല്ലാതെ എനിക്ക് സിനിമയിലോ മറ്റോ എത്താന്‍ പറ്റില്ലായിരുന്നു. എന്റെ അണ്ണന്‍ തന്നെയാണ് ഏറ്റവും അധികം പിന്തുണ തന്നിട്ടുള്ളത്. അച്ഛന്‍ എതിര്‍ത്തപ്പോഴും അണ്ണന്‍ കൂടെയുണ്ടായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ പേരില്‍ ആല്‍ബത്തില്‍ അഭിനയിക്കാന്‍ ബസില്‍ പോലും കൊണ്ടുപോകാതെ ബൈക്കിലായിരുന്നു അണ്ണന്‍ എന്നെ കൊണ്ടുപോയതും തിരിച്ചു വീട്ടിലേക്കെത്തിച്ചതും.

നാട്ടുകാര്‍ എന്നെ ഒരു നടിയായി അംഗീകരിക്കാന്‍ കുറേ സമയമെടുത്തു. ഞാന്‍ ഒരു നടിയായി മാറി അവര്‍ അത് അക്‌സ്പറ്റ് ചെയ്യുന്നതിന് ഇടയ്ക്ക് ഒരുപാട് സങ്കടകരമായ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദേ...നമ്മുടെ നാട്ടിലെ കുട്ടി സിനിമയില്‍ കുഴപ്പമില്ലാതെ അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞ് തുടക്കത്തില്‍ ആരും വന്നില്ല. സിനിമ കഴിഞ്ഞ് ചെല്ലുമ്ബോള്‍ അതുവരെ മിണ്ടിയിരുന്ന നാട്ടുകാര്‍ പലരും എന്നോട് മിണ്ടാതായി. ഞാനെന്തോ തെറ്റ് ചെയ്ത പോലെയായിരുന്നു അവരുടെ പെരുമാറ്റം. ആ നാട്ടില്‍ നിന്നുകൊണ്ട് നാട്ടിലെ ആള്‍ക്കാരുടെ അവഗണന ഏറ്റുവാങ്ങുക എന്നത് വളരെ സങ്കടകരമായ കാര്യമാണ്.

പക്ഷേ അവരെ കുറ്റം പറയാനും പറ്റില്ല, സിനിമയെ വേറെന്തോ ലോകമായാണ് അവര്‍ കണ്ടിരുന്നത്. എന്നാല്‍ ഏതു പ്രൊഫഷണലിലും തെറ്റായിട്ട് പോകേണ്ടവര്‍ക്ക് പോകാമല്ലോ...അത് അവര്‍ മനസ്സിലാക്കിയിരുന്നില്ല. പക്ഷെ അങ്ങനത്തെ മൈന്‍ഡ് ഉള്ള ആള്‍കാരായിരുന്നു നാട്ടില്‍ കൂടുതല്‍ ഉണ്ടായിരുന്നത്.

പിന്നീട് ഡയമണ്ട് നെക്ലസ് കഴിഞ്ഞ് ചാനലുകളിലൊക്കെ എന്നെ കണ്ടുതുടങ്ങി. പലരും അവരോട് നിങ്ങളുടെ നാട്ടുകാരിയല്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാവര്‍ക്കും അഭിമാനമാണ്. നാലഞ്ച് വര്‍ഷം കൊണ്ട് എനിക്ക് അവരുടെ ഭാഗത്ത് നിന്നും കിട്ടിയ സ്നേഹത്തില്‍ തുടക്ക കാലത്തെ ദു:ഖങ്ങളൊക്കെ ഒലിച്ചുപോയി. അത്രയ്ക്ക് പിന്തുണ എനിക്കവരുടെ ഭാഗത്തു നിന്നും കിട്ടുന്നുണ്ട്.

റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് കടന്നത്. ആ ഷോയുടെ ലോഞ്ച് നവോദയ സ്റ്റുഡിയോയിലാണ് നടന്നത്. അന്നാണ് ഞാന്‍ മറ്റ് മത്സരാര്‍ത്ഥികളെ ആദ്യമായി കാണുന്നത്. ഒഡിഷന്‍ സമയത്ത് ഏറ്റവും അവസാന ഘട്ടത്തിലാണ് ഞാന്‍ പോയത്. അപ്പോഴേക്കും എല്ലാവരും സെലക്‌ട് ആയിരുന്നു. അതുകൊണ്ട് മറ്റ് മത്സരാര്‍ത്ഥികളെ കാണാന്‍ അവസരം കിട്ടിയിരുന്നില്ല.

അന്ന് എന്റെ വീട്ടില്‍ കാറില്ല. എന്റെ സുഹൃത്തിന്റെ കാറിലാണ് ഞാനും അമ്മയും സ്റ്റുഡിയോയിലേക്ക് പോയത്. അന്ന് പോകാന്‍ നല്ല വസ്ത്രം പോലും ഞാന്‍ വാങ്ങിയിരുന്നില്ല. എല്ലാം പെട്ടെന്നായിരുന്നു. എന്റെ നാട്ടില്‍ മോഡേണ്‍ എന്ന് പറയുന്നത് ഒരു ജീന്‍സും അണ്ണന്റെ ടീഷര്‍ട്ടുമിട്ടാല്‍ മതി. അങ്ങനെയിട്ടതിന് അവള്‍ വലിയ ജീന്‍സും ടോപ്പും ഇട്ട് നടക്കുന്നുവെന്ന് പേരുകേട്ടിട്ടുള്ള ആളാണ് ഞാന്‍. അതില്‍ സ്ലീവ്ലെസ് എന്ന് കേട്ടാല്‍ തീര്‍ന്നു. ഡയമണ്ട് നെക്ലസ് എന്ന സിനിമ കഴിഞ്ഞ ശേഷമാണ് ഞാന്‍ സ്ലീവ്ലെസ് വസ്ത്രങ്ങളെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയത്. എന്റെ വീട്ടില്‍ അതിന് സമ്മതിക്കില്ലായിരുന്നു.

അന്ന് പരിപാടിക്ക് പോകുമ്ബോള്‍ ഒരു ചുരിദാറാണ് ധരിച്ചത്. 350 രൂപയേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പോഴും ഞാന്‍ ഓര്‍മയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്ന് 120 രൂപയുടെ ചെരുപ്പാണ് വീട്ടില്‍ വാങ്ങിത്തരുന്നത്. അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക. കൂടുതല്‍ കാലം പൊട്ടാതെ നില്‍ക്കുന്നത് ആ ചെരുപ്പായിരുന്നു. ആ ചെരുപ്പിട്ടാണ് ശീലം. കൂട്ടുകാര്‍ എല്ലാവരും ഒരേപോലെ ചെരുപ്പാണ് വാങ്ങാറുള്ളത്. അതുകൊണ്ട് വേറെ വാങ്ങാറില്ലായിരുന്നു.

ഇതൊക്കെയിട്ടാണ് ഞാന്‍ നവോദയ സ്റ്റുഡിയോയിലേക്ക് പോകുന്നത്. ഇത് മോശമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എനിക്ക് ഒന്നും വാങ്ങാനുള്ള സമയം കിട്ടിയില്ല. തലേ ദിവസം വിളിച്ചാണ് സെലക്ടായി, നാളെ എത്തണമെന്ന് വിളിച്ചു പറഞ്ഞത്. പിന്നെ ബാക്കിയുള്ളവര്‍ ഹൈ ലെവല്‍ മോഡേണ്‍ ആയി വരുമെന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. സ്റ്റുഡിയോയില്‍ കയറിയപ്പോള്‍ സെലക്ടായവര്‍ നിരന്ന് ഇരിക്കുന്നു. അവരെ കണ്ടതോടെ എന്റെ ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്നുപോയി. മുംബൈയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ളവര്‍ അവിടെയുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന സ്വാസികയും ഉണ്ടായിരുന്നു. ഏകദേശം ആള്‍ക്കാരും കൊച്ചിയുമായി ബന്ധമുള്ളവരാണ്. അവര്‍ക്കറിയാം, എങ്ങനെ ഒരു പരിപാടിയില്‍ വരണമെന്ന്. ഇവരെ കണ്ടിട്ട് ഞാന്‍ നിന്ന ഒരു അവസ്ഥയുണ്ട്.

എന്നെ കോര്‍ഡിനേറ്റ് ചെയ്യുന്ന വിനോദ് എന്ന ചേട്ടനുണ്ടായിരുന്നു. എനിക്ക് ഇത് പറ്റൂല, ഞാന്‍ തിരിച്ച്‌ പോകുകയാണ് എന്ന് ഞാന്‍ ചേട്ടന് മെസേജ് ചെയ്തു. അമ്മയോടും തിരിച്ചുപോകാമെന്ന് പറഞ്ഞു. അവരെ കണ്ട് ഞാന്‍ ശരിക്കും പേടിച്ചുപോയി. ഷാളൊക്കെ ഇട്ട് അവരുടെ മുന്‍പില്‍ നില്‍ക്കാന്‍ തന്നെ എനിക്ക് ചമ്മലായിരുന്നു.

ഒരു ചാര കളര്‍ ഷാളായിരുന്നു. അതിന്റെ അഗ്രത്ത് മുത്തുകള്‍ തൂക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അതാണ് ഏറ്റവും വലിയ സംഭവം. ഞാന്‍ അവിടെയിരിക്കുമ്ബോള്‍ ഇടയ്ക്ക് അതിലെ മുത്തൊക്കെ പൊട്ടിയിരിക്കുന്നുണ്ട്. എനിക്കാകെ ചമ്മലായി. 'അനു നീ ആരെയും നോക്കണ്ട, നിനക്ക് ചെയ്യാന്‍ പറ്റുന്നത് സ്റ്റേജില്‍ ചെയ്യുക. വീട്ടുകാര്യങ്ങളൊന്നും ആലോചിക്കണ്ട എന്ന് വിനോദേട്ടന്‍ തിരിച്ച്‌ മെസേജ് ചെയ്തു. പിന്നീട് ഷോ വിജയിച്ചപ്പോള്‍ വിനോദേട്ടന്‍ എന്റെ അടുത്തുവന്ന് ചോദിച്ചു ' അന്ന് നീ മെസേജ് അയച്ച്‌ പോയിരുന്നെങ്കിലോ' എന്ന്. അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിലാണ് ഞാന്‍ അന്ന് മത്സരത്തില്‍ പങ്കെടുത്തത്- അനുശ്രീ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.