കേരളത്തിലെ പ്രളയദുരന്തം നേരിടാൻ യു.എ.ഇ. സർക്കാർ 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതു സ്വീകരിക്കാനാവുമോയെന്നതിൽ ആശയക്കുഴപ്പം. വിദേശരാജ്യങ്ങളിൽനിന്ന് ഇത്തരം സഹായങ്ങൾ സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിതനയം. അതേസമയം, വിദേശത്തുനിന്നു വ്യക്തിപരമായ സംഭാവനകൾ ആവാം. അല്ലെങ്കിൽ ഇന്ത്യയിലെ സന്നദ്ധസംഘടനകളിലൂടെ സഹായം നൽകാം. ഉത്തരാഖണ്ഡിൽ പ്രളയമുണ്ടായപ്പോൾ അമേരിക്കയും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ അവ സ്വീകരിച്ചിരുന്നില്ല. മൻമോഹൻ സിങ് സർക്കാർ എ.ഡി.ബി.യിൽനിന്നും ലോകബാങ്കിൽനിന്നും വായ്പയെടുക്കുകയാണ് ചെയ്തത്. അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നാണ് സഹായവാഗ്ദാനം ഉണ്ടാവുന്നതെങ്കിൽ അതു സ്വീകരിക്കാൻ തടസ്സമുണ്ടാവില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. അങ്ങനെയൊരു വാഗ്ദാനം ഉണ്ടായാൽപോലും കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ.
Comments