മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ പത്തനംതിട്ട പൊലീസാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാദ്ധ്യമപ്രവർത്തക കവിതയ്ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയിൽ ക്ഷേത്ര സന്ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഇവർക്ക് നടപ്പന്തൽ വരയേ പോകാൻ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.
Comments