ലൂഷ്നിക്കിയുടെ ഓരോ പുല്നാമ്ബുകളെയും മെതിച്ച് കുതിച്ച് പായുന്ന കെയ്ലിയന് എംബാപെ. പന്തിനെ പരിലാളിച്ച് വിസ്മയ നീക്കങ്ങള്‍ മെനഞ്ഞെടുക്കുന്ന മോഡ്രിച്ച്, കരുത്തിന്റെ പ്രതീകം കാന്റെ, നഷ്ടപ്പെടാത്ത പോരാട്ട വീര്യവുമായി റാക്കിറ്റിച്ചും മാന്‍സൂക്കിച്ചും.... ഇങ്ങനെ എന്തൊക്കെ കാണാന്‍ കിടക്കുന്നു.
ലോകത്തിന്റെ കണ്ണ് മുഴുവന്‍ ഇന്ന് റഷ്യന്‍ തലസ്ഥാനമായ ലൂഷ്നിക്കിയിലേക്കായിരിക്കും. അവിടെ വിശ്വവിജയിപ്പട്ടം നേടിയെടുക്കാന്‍ തോല്‍വിയറിയാതെ കുതിച്ചെത്തിയ രണ്ടു കൂട്ടര് തമ്മില്‍ ഏറ്റുമുട്ടും. മധ്യനിര താരങ്ങളുടെ പോരാട്ടമായിരിക്കും ഫ്രാന്‍സും ക്രൊയേഷ്യയും ഫൈനലില്‍ നിര്‍ണായകമാവുക.
ഫ്രാന്‍സിന്റെ ശക്തമായ പ്രതിരോധവും ക്രോട്ടുകള്‍ക്ക് വെല്ലുവിളിയാവും. കെയ്ലിയന് എംബാപ്പേയുടെ വേഗമായിരിക്കും ക്രൊയേഷ്യന്‍ പ്രതിരോധത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുക. വിംഗുകള്‍ തുറന്നിട്ടാല്‍ എംബാപ്പേ പറപറക്കും. പിഎസ്ജി വഴിതടയാന്‍ ഒന്നിലധികംപേരെ നിയോഗിക്കുമ്ബോള്‍ അന്റോയിന്‍ ഗ്രീസ്മാനും ഒലിവര്‍ ജിറൂദും കൂടുതല്‍ സ്വതന്ത്രരാവും.
ഈയൊരു സാഹചര്യം ഒഴിവാക്കേണ്ട ചുമതല വിദയ്ക്കം ലോവ്റെനുമായിരിക്കും. മാരിയോ മാന്‍സുകിച്ച് ആയിരിക്കും ഫ്രഞ്ച് പ്രതിരോധത്തിന് തലവേദനയാവുക. കളിയുടെ ഗതിനിശ്ചയിക്കുന്ന മധ്യനിരയില്‍ പന്തുതട്ടാനെത്തുന്നത് യന്ത്രവേഗവും കൃത്യതയും ഉള്ള താരങ്ങള്‍.
ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കുമ്ബോള് ഫ്രഞ്ച് മറുപടി പോള്‍ പോഗ്ബയിലൂടെയാണ്. മോഡ്രിച്ചിന്റെ കാലുകളിലാണ് ക്രോട്ടുകളുടെ സ്വപ്നങ്ങളത്രയും. എതിര് മുന്നേറ്റങ്ങളുടെ മുനയൊടിച്ച് പ്രത്യാക്രമണത്തിന് തുടക്കമിടുന്ന ഇവാന് റാക്കിട്ടിച്ചും എന്‍ഗോളേ കാന്റേയും ആയിരിക്കും ഫൈനലില്‍ ഏറ്റവും നിര്‍ണായക സ്വാധീനം ചെലുത്തുന്ന രണ്ടുതാരങ്ങള്‍.
4-2-3-1 ഫോര്‍മേഷനില്‍ കളിക്കുന്ന ഇരുടീമും വലതുവിംഗിനെ അമിതമായി ആശ്രയിക്കുന്നവരാണ്. ഗോളടിക്കുന്നതിനേക്കാള്‍ ക്രൊയേഷ്യക്ക് അവസരം നല്കാതിരിക്കാന് ഫ്രാന്‍സ് ശ്രമിച്ചാല്‍ ആക്രമണങ്ങളില്‍ റാക്കിട്ടിച്ചിന്റെ സാന്നിധ്യം കൂടുതലായിരിക്കും. ഇതിലൂടെ തുറന്നുകിട്ടുന്ന സ്ഥലങ്ങളാണ് ഫ്രാന്‍സ് നോട്ടമിടുന്നത്. ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംസ് ഇതുവരെയുള്ള കളികളില്‍ സ്വീകരിച്ച തന്ത്രം ഇതായിരുന്നു.
Comments