വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയെ തകർക്കാൻ വനംവകുപ്പ് ശ്രമിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ കുറ്റപ്പെടുത്തി. എന്നാൽ ശബരിമലയെ സൗഹാർദപരമായാണ് കാണുന്നതെന്നും മാസ്റ്റർ പ്ലാൻ അംഗീകരിച്ച കെട്ടിടങ്ങൾക്ക് മാത്രമേ ശബരിമലയിൽ നിർമ്മാണ അനുമതി നൽകുകയുള്ളൂവെന്നും വനംമന്ത്രി കെ.രാജു പ്രതികരിച്ചു. മണ്ഡലമാസതീർത്ഥാടനത്തിന് കേവലം ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വനം വകുപ്പും ദേവസ്വവും തമ്മിലുള്ള തർക്കം മുറുകുന്നത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കൂടെ പരാമർശിച്ചാണ് ബോർഡ് പ്രസിഡന്റിന്റെ ആരോപണം. മംഗളാ ദേവി ക്ഷേത്രത്തെപോലെ ശബരിമലയെ തർക്ക പ്രദേശമാക്കാനാണ് വനം വകുപ്പിന്റെ ശ്രമമെന്നും എ. പത്മകുമാർ പറഞ്ഞു.
Comments