ഇപ്പോഴത്തെ സഖ്യങ്ങള്‍ അതേ പോലെ തുടര്‍ന്നാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടര്‍ സര്‍വെ. കഴിഞ്ഞ സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നായിരുന്നു സര്‍വെ പരിശോധിച്ചത്. 543 ലോക്സഭാ സീറ്റുകളില്‍ 38 ശതമാനം വോട്ട് നേടി എന്‍ഡിഎ 276 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റും കിട്ടുമെന്ന് സര്‍വെ പ്രവചിക്കുന്നു. മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം വോട്ട് നേടി 155 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വെ പറയുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും എന്‍ഡിഎ മേധാവിത്വം നിലനിര്‍ത്തും. ചത്തീസ്ഗഢില്‍ 11 ല്‍ ഒമ്പതും മധ്യപ്രദേശില്‍ 29 ല്‍ 23 സീറ്റും എന്‍ഡിഎക്കെന്നാണ് പ്രവചനം. ഡല്‍ഹിയില്‍ ഏഴ് സീറ്റും ബിജെപി നേടുമെന്നാണ് സര്‍വെ ഫലം. ഹരിയാണയിലും ഒഡീഷയിലും കൂടുതല്‍ നേട്ടമുണ്ടാക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏറക്കുറേ തൂത്തുവാരും. ഹരിയാണയില്‍ എന്‍ഡിഎക്ക് ആറ് യുപിഎക്ക് മൂന്നു സീറ്റുമാണ് പ്രവചനം. 21 സീറ്റില്‍ 13 സീറ്റുമായി ഒഡീഷയില്‍ ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്നാണ് സര്‍വെയിലുള്ളത്. അതേ സമയം പഞ്ചാബിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. പഞ്ചാബ് ഒരു സീറ്റ് ഒഴിച്ച് എല്ലാം യുപിഎ നേടും. യുപിയില്‍ മഹാസഖ്യമുണ്ടാക്കാന്‍ യുപിഎക്ക് കഴിഞ്ഞാല്‍ പകുതിയില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും. എസ്പിയും ബിഎസ്പിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. മഹാസഖ്യം യാഥാര്‍ഥ്യമായാല്‍ യുപിയില്‍ ഈ സഖ്യത്തിന് 56 സീറ്റുകളെ വരെ ലഭിച്ചേക്കാം. അങ്ങനെയെങ്കില്‍ എന്‍ഡിഎ 24 സീറ്റിലേക്ക് ചുരുങ്ങും.
Comments