You are Here : Home / എഴുത്തുപുര

അരവിന്ദന്‌ ഒരു കണ്ണുനീര്‍ പ്രണാമം

Text Size  

Story Dated: Monday, February 02, 2015 02:47 hrs UTC

മനോഹര്‍ തോമസ്‌

 

`എടാ മനോഹറെ നീ എന്നെ മാളെന്നു വിളിക്കരുത്‌ . ആ വിളിയില്‍ ഒരു ആത്മാര്‍ത്ഥത ഇല്ല. ഞാന്‍ മാള ആകുന്നതിനുമുമ്പ്‌ പരിചയപ്പെട്ടവര്‍ ആണ്‌ നമ്മള്‍ ; കളസം ഉടുത്ത്‌ നടക്കുന്ന കാലത്ത്‌'. മാള സെന്‍റ്‌ ആന്റണിസു സ്‌കുളും പരിസരവും ഒഴിവാക്കി അരവിന്ദനെപ്പറ്റി ചിന്തിക്കാനാവില്ല . സാനി മാഷ്‌ ,പട്ടരു മാഷ്‌ ,ചിറ്റന്‍മാഷ്‌ അങ്ങിനെ മുന്ന്‌ തല്ലു രാജാക്കന്മാരായിരുന്നു ,മുന്ന്‌ ഏഴാം ക്ലാസ്സ്‌ ഡിവിഷന്‍ ഉണ്ടായിരുന്നതിലെ ക്ലാസ്സ്‌ ടീച്ചര്‍മാര്‍. ആ കടമ്പ കടന്നാല്‍ പിന്നെത്തെ ഭാഗം ഒരുവിധം സുഖമായി . ഒരിക്കല്‍ എന്നെയും അരവിന്ദനെയും ഹെഡ്‌ മാസ്റ്റര്‍ വി .വി . തോമസ്‌ മാഷ്‌ വിളിക്കുന്നു എന്ന്‌ പറഞ്ഞ്‌ പ്യുണ്‍ കുറിപ്പ്‌ ക്ലാസ്സില്‍ കൊണ്ടുവന്നു .എന്തോ തെറ്റ്‌ ചെയ്‌തെന്നും ,കണ്ടുപിടിക്കപ്പെട്ടെന്നും , അടി തിരുമാനമായി എന്ന്‌ മാത്രമേ ആ കുറിപ്പിന്‌ അര്‍ത്ഥമുള്ളൂ. ഞങ്ങള്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിയപ്പോഴേ കരച്ചില്‍ തുടങ്ങി

 

 

.ഹെഡ്‌ മാസ്‌റ്റെറിന്റെ മുറിയുടെ മുമ്പിലെ ഹാഫ്‌ ഡോറിന്‌ അപ്പുറവും ഇപ്പുറവും നിന്ന്‌ വലിയവായില്‍ നിലവിളിക്കുമ്പോഴാണ്‌ , തോമസ്‌ മാഷ്‌ അകലെ നിന്ന്‌ ചുരലുമായി വരുന്ന കണ്ടത്‌ . ഞങള്‍ നിലവിളി കുറച്ചുകുടി ഉച്ചത്തിലാക്കി .ചുവന്നു തുടുത്ത മുഖം ,ഗാന്ധി കണ്ണട, സ്വര്‍ണ കുടുക്കുള്ള ഷര്‍ട്ട്‌, തോളില്‍ കരയുള്ള രണ്ടാം മുണ്ട്‌ അടുത്തെത്തിയപ്പോള്‍ പറഞ്ഞു. ` ഇവിടെ കിടന്ന്‌ മോങ്ങണ്ട .തല്ലാനല്ല വിളിപ്പിച്ചത്‌' മുറിക്ക്‌ അകത്തു കയറി ; രണ്ടാളും തൊഴു കയ്യുമായി നില്‌ക്കുകയാണ്‌ . തോമസ്‌ മാഷിന്റെ മുഖത്ത്‌ ഒരു ചിരി പാളി . `ആനിവേഴ്‌സറി അല്ലെ വരുന്നത്‌ .ഒരു നാടകം തിരുമാനിച്ചിട്ടുണ്ട്‌ .നിങ്ങള്‍ രണ്ടാളും അതില്‍ അഭിനയിക്കണം '. തബല ,മൃദംഗം ,ഹാര്‍മോണിയം,തുടങ്ങി ഏതു വാദ്യോപകരണവും അരവിന്ദനിണങ്ങും . ഫാന്‍സി ഡ്രസ്സ്‌,മോണോ ആക്ട്‌ ഇവയുടെ മത്സരം ഉണ്ടെങ്കില്‍ ഫസ്റ്റും കൊണ്ട്‌ അരവിന്ദന്‍ പോകും. പട്ടരു മാഷ്‌ സാധാരണ വെള്ളിയാഴ്‌ച വരുല്ല. കാരണം വെറ്റിലയുമായി ചന്തക്കു പോകും . ആനിവേഴ്‌സറി ആണ്‌ വെള്ളിയാഴ്‌ച ആണ്‌ രണ്ടും കുടി കണക്കാക്കി മോണോ ആക്ടില്‍ പട്ടരു മാഷെ അവതരിപ്പിക്കാന്‍ അരവിന്ദന്‍ തിരുമാനിച്ചു .

 

മാള പള്ളിപ്പുറത്ത്‌ നിന്നും വരുന്ന മമ്മതാലി എന്നൊരു പയ്യനുണ്ട്‌. പട്ടരു മാഷ്‌ ഉള്ളന്‍ തൊടയില്‍ പിച്ചുമ്പോള്‍ ` എന്റുമ്മോ' എന്ന്‌ ഉറക്കെ കരയും . ക്ലാസ്സ്‌ നിലവിളിയില്‍ നടുങ്ങും .അതായിരുന്നു അവതരിപ്പിക്കാന്‍ തിരുമാനിച്ച രംഗം .സ്‌റ്റെജില്‍ അരവിന്ദന്റെ തകര്‍പ്പന്‍ പ്രകടനം .ടീച്ചര്‍മാരും കുട്ടികളും അട്ടഹസിച്ചുള്ള ചിരിയും കയ്‌ടിയും. ഇതിനിടയില്‍ പട്ടരു മാഷ്‌ മെല്ലെ നടന്നു വന്ന്‌ സ്റ്റേജിലെക്കു നോക്കുന്നു .വേഗം കുടയും കുത്തിപിടിച്ച്‌ മടങ്ങി പോകുന്നു . ഞാന്‍ ഓടി ചെന്ന്‌ അരവിന്ദന്റെ ചെവിയില്‍ പറഞ്ഞു ` എടാ പട്ടരു മാഷ്‌ വന്നു` `എങ്കില്‍ എന്റെ മരണം നാളെത്തന്നെ ക്ലാസ്സില്‍ നടക്കും. അരവിന്ദന്‍ പോലീസിലെ ജോലിയും കളഞ്ഞ്‌ നാടകം അഭിനയിച്ചു നടക്കുന്ന കാലം .എറണാകുളം അമ്പലത്തില്‍ നാടകം കഴിഞ്ഞപ്പോള്‍ സ്‌റ്റെജിന്റെ പുറകില്‍ വച്ച്‌ കണ്ടു . ` എനിക്ക്‌ പോലിസുപണി പറ്റില്ല . കള്ളനു എന്നെ കാണുമ്പോള്‍ വല്ലാത്തൊരു ചിരി .ഒരൊറ്റ ചില്ലി കാശു പോലും തടയുല്ല' `നിയൊരു കാര്യം ചെയ്യ്‌ പെരുമ്പാവൂര്‍ നാടകശാല യിലെ ഗോപിചേട്ടന്‍ നല്ല മനുഷ്യനാ .അടുത്ത ആഴ്‌ച പുതിയ നാടകം റിഹേഴ്‌സല്‍ തുടങ്ങുകയാണ്‌ .നീ വന്നാല്‍ മതി .

 

ഞാന്‍ പരിചയപ്പെടുത്താം .ചെന്നപ്പോള്‍ നെല്ലിക്കോട്ടു ഭാസ്‌കരന്‍,കുതിരവട്ടം പപ്പു അങ്ങിനെ അതികായന്മാര്‍ പലരും .ഒരു വേഷം തരമാക്കി .റിഹേര്‍സലും തുടങ്ങി .ബി.എ . കഴിഞ്ഞു വെക്കേഷന്‍ കാലമായിരുന്നു .പലേടത്തും ആപ്ലിക്കേഷന്‍ അയച്ചതില്‍ മര്‍ഫി റേഡിയോയില്‍ ജോലി കിട്ടി കത്ത്‌ വന്നു .അരവിന്ദന്‌ കലി കയറി .എന്നിട്ടും ഞാന്‍ സ്ഥലം വിട്ടു . പിന്നെ കാണുന്നത്‌ മദ്രാസില്‍ `പടക്കുതിരയില്‍' നായകനായി അഭിനയിക്കാന്‍ ചെന്നപ്പോഴാണ്‌ .വടപളനി അമ്പലത്തിന്റെ മുമ്പില്‍ കുര്യന്‍ വര്‍ണശാല യുടെ ഓഫീസിന്റെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ അരവിന്ദന്‍ വന്നു കിയ്യില്‍ പിടിച്ചു .`വിവരങ്ങളൊക്കെ ഞാന്‍ അറിഞ്ഞു നീ ഭാഗ്യവാനാ മനോഹറെ .സിമയെ കേട്ടിപിടിച്ചോ ? നീ `പായ' കഴിച്ചിട്ടുണ്ടോ ? നേരെ ഒരു ഹോട്ടലിലേക്ക്‌ .ആടിന്റെ എല്ല്‌ മജ്ജ പുറത്തു വരും വിധം തല്ലിപോട്ടിച്ചു കറിയാക്കുന്ന താണ്‌ സാധനം .അരവിന്ദന്‍ ആഹാരം കഴിക്കുന്നതിനിടയില്‍ കഥകളുടെ കെട്ടഴിച്ചു . 90-കളുടെ തുടക്കത്തില്‍ ഒരു ദിവസം ഗ്രോസറി കടയില്‍ ചെന്നപ്പോള്‍ ഒരു നോട്ടീസ്‌ കണ്ടു .`മാളയും പരിവാരങ്ങളും പരിപാടികളുമായി അമേരിക്കയിലെത്തുന്നു' .

 

ഞാനൊരു കത്തെഴുതി . ഒരാഴ്‌ചക്കുള്ളില്‍ മറുപടി വന്നു . `നീ മദാമ്മയെ കെട്ടി അമേരിക്കക്ക്‌ പോയ വിവരം ഞാനറിഞ്ഞു . അവിടെ പരിപാടികള്‍ ഒന്നും നടത്തിയില്ലെങ്കിലും നിന്നെ കണ്ടിട്ടേ പോരുന്നുള്ള്‌.എന്നടാ നല്ലകാലമൊക്കെ ആണോ ? എന്റെ ഒരു കുട്ടുകാരന്‍ കമ്പനിയുടെ മാനേജര്‍ ആണെന്നും പറഞ്ഞു ഗള്‍ഫില്‍ പോയിട്ട്‌ ഒട്ടകത്തിനെ നോക്കുകയായിരുന്നു .അതുകൊണ്ട്‌ മാത്രം ചോദിച്ചതാ'. അരവിന്ദന്‍ വീട്ടില്‍ വന്നു . ജെമിനിയെ കാണാനും എന്റെ ചെവിയില്‍ പറഞ്ഞു `ഏതു ചെര്‍പ്പിളശ്ശേരിക്കാരി കല്യണിക്കുട്ടിയെപ്പൊലെ ഉണ്ടല്ലോ ഇതാണോ നിന്റെ മദാമ്മ'. അരവിന്ദന്‍ എന്നും അങ്ങിനെ ആയിരുന്നു .കൊച്ചുന്നാളില്‍ ഞങ്ങള്‍ `വളിപ്പന്‍' എന്ന്‌ പറയുമായിരുന്നെങ്കിലും. അടിമുടി നര്‍മം നിറഞ്ഞ ഒരാള്‍ .അഭിനയം അവന്റെ ആത്മാവിന്റെ താളമായിരുന്നു.കാലടി ഗോപിചേട്ടന്‍ ഒരു രംഗം പറഞ്ഞു കൊടുത്തിട്ട്‌ ,അഭിനയിച്ചു കഴിയുമ്പോള്‍ `ഒന്ന്‌ മാറ്റി ഇട്ടേ മാളേ `എന്ന്‌ പറഞ്ഞു തിരണ്ട , അതിനു മുമ്പ്‌ പത്തു രൂപത്തില്‍ ആ രംഗം അഭിനയിച്ചു കാണിക്കും .അരവിന്ദന്‌ മരണമില്ല .മലയാള സിനിമ ഉള്ളിടത്തോളം കാലം അവന്‍ ഓര്‍മിക്കപ്പെടും. ശുദ്ധനായ അരവിന്ദന്‌ എന്റെ പ്രണാമം ! ഒരു പഴയ കളികുട്ടുകാരന്റെ കണ്ണുനീര്‍ പ്രണാമം !!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.