ന്യൂയോർക്ക് ∙ കേരള സർവകലാശാലയും അമേരിക്കൻ മലയാളി സംഘടന ഫൊക്കാനയും ചേർന്ന് നൽകുന്ന ‘ഭാഷക്കൊരു ഡോളർ’ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കാരം നൽകുന്നത്. 2015 ഡിസംബർ ഒന്നു മുതൽ 2017 നവംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലെ സവർകലാശാലകളിൽ നിന്നും മലയാളത്തിൽ പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം. 2018 ഡിസംബർ 27 ന് മുൻപായി റജിസ്റ്റർ, കേരള സർവകലാശാല, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
ഭാഷക്കൊരു ഡോളറിന്റെ വിജയം കണക്കിലെടുത്തു അടുത്ത വർഷം മുതൽ ‘ഭാഷക്കൊരു ഡോളർ’ വിപുലീകരിച്ചു കൊണ്ടു ഭാഷയ്ക്കൊരു ഡോളറിനൊപ്പം കേരളത്തിലെ എല്ലാ കോളേജുകളിലും ഭാഷയെ പരിപോഷിപ്പിക്കുന്നതിലുള്ള മത്സരങ്ങൾ നടത്തി വിജയിക്കുന്ന കുട്ടികൾക്കും പുരസ്കാരങ്ങൾ കൊടുക്കുന്നതിന് വേണ്ടിയുള്ള നടപിടികൾ സ്വീകരിക്കണമെന്ന് കേരള സർവകലാശാല ഫൊക്കാനയോടു നിർദ്ദേശിച്ചു. രണ്ടു ദിവസമായി ഭാഷക്കൊരു ഡോളറിന്റെ പരിപാടികൾ നീട്ടണം എന്നാണ് സർവകലാശാലയുടെ മറ്റൊരാവശ്യം. ഫൊക്കാനയും കേരള സർവകലാശാലയുമായി ഇതിനു വേണ്ടി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതായി പ്രസിഡന്റ് മാധവൻ ബി. നായർ, സെക്രട്ടറി ടോമി കോക്കാട്ട്, ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻസി സി ജേക്കബ്, കേരള കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ്, പേട്രൺ പോൾ കറുകപ്പള്ളിൽ, ഡോ.എം.വി.പിള്ള , ട്രഷർ സജിമോൻ ആന്റണി, ഫിലിപ്പോസ് ഫിലിപ്പ്, ജോൺ പി. ജോൺ എന്നിവർ അറിയിച്ചു.
ഏതൊരു ജനതയുടെയും സാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫൊക്കാനയ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയിൽ അഭിമാനം കൊള്ളണമെന്ന് നിർബ്ബന്ധം ഫൊക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്. ഒരുപക്ഷേ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊന്നുണ്ടാവില്ല.
ഉപരി പഠനം തിരഞ്ഞെടുക്കുമ്പോൾ എംഎ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫൊക്കാനാ ‘ഭാഷയ്ക്കൊരു ഡോളർ’ പദ്ധതിക്ക് ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലെയും എംഎ മലയാളത്തിനു ചേർന്ന് ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികൾക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന അവാർഡായിരുന്നു ഭാഷയ്ക്കൊരു ഡോളറിന്റെ ആദ്യ രൂപം. നിരവധി വർഷങ്ങളിലായി നൂറുകണക്കിന് കുട്ടികൾക്ക് ഈ പുരസ്കാരം നൽകാൻ കഴിഞ്ഞു. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അൻപതിനായിരം രൂപ അടങ്ങുന്ന പുരസ്കാരം നൽകുന്നു. കേരളാ യൂണിവേഴ്സിറ്റി ആണ് ഫൊക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. ഒരു സർക്കാർ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഈ വലിയ പദ്ധതി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തിൽ ആദ്യമായിട്ടാണ്. ഭാഷക്കൊരു ഡോളർ ജനുവരി 29 ന് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Comments