ഹെയ്സ് കൗണ്ടി (ടെക്സസ്) ∙ പതിനൊന്നു വയസ്സുള്ള റോക്സിലിന് ജൂൺ മാസമായിരുന്നു തലച്ചോറിൽ കാൻസർ രോഗം കണ്ടെത്തിയത്. കാഴ്ച നഷ്ടപ്പെടുന്നതിനും, സംസാരശേഷി നഷ്ടപ്പെടുന്നതിനും ക്രമേണ ശ്വാസ തടസ്സം നേരിടുന്നതിനും സാധ്യതയുള്ള തലച്ചോറിലെ കാൻസർ രോഗം ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നതു തികച്ചും അസാധ്യമായിരുന്നു.
രോഗശമനത്തിനായി ആഴ്ചകളോളം കുട്ടിയെ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ഓപ്പറേഷനിലൂടെ നീക്കം ചെയ്യാവുന്ന തായിരുന്നില്ല തലച്ചോറിനെ ബാധിച്ചിരുന്ന കാൻസർ. മാതാപിതാക്കളായ ജെനയും സ്കോട്ടും കുട്ടിക്കുവേണ്ടി നിരന്തരം പ്രാർഥിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ തലച്ചോറിൽ ട്യൂമർ കണ്ടെത്താനായില്ല. എംആർഐ ടെസ്റ്റിലും കാൻസറിന്റെ ചെറിയ അംശം പോലും ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയത്. റോക്സിൻ ഉന്മേഷവതിയാണെന്നും ഡോക്ടർ പറഞ്ഞു.
വൈദ്യശാസ്ത്രത്തെ പോലും അദ്ഭുതപ്പെടുത്തി രോഗസൗഖ്യം എങ്ങനെ സംഭവിച്ചുവെന്ന് പറയാനാകുന്നില്ലെന്ന് കുട്ടിയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡെൽ ചിൽഡ്രൻസ് മെഡിക്കൽ സെന്ററിലെ ഡോക്ടർ വെർജിനിയ ഹരോഡ് സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോൾ റോക്സിൻ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെങ്കിലും ഇമ്യുണൊ തെറാപി തുടർന്നും ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു. മകളെ തിരിച്ചു കിട്ടിയത് തങ്ങൾക്ക് ലഭിച്ച ഏറ്റവും വിലയേറിയ ക്രിസ്മസ് സമ്മാനമാണെന്ന് മാതാപിതാക്കൾ പറഞ്ഞു.
Comments