ഷിക്കാഗോ ∙ ഷിക്കാഗോ സിറ്റി സൗത്ത് സൈഡിൽ വെടിവയ്പു നടക്കുന്നതറിഞ്ഞ് എത്തിച്ചേർന്ന രണ്ടു ഷിക്കാഗോ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിന്തുടരുന്നതിനിടയിൽ റയിൽ പാളത്തിലൂടെ ചീറി പാഞ്ഞു വന്ന ട്രെയിനിടിച്ചു മരിച്ചു.
ഡിസംബർ 17 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സൗത്ത് സൈഡിൽ വെടിവയ്പു നടക്കുന്നതറിഞ്ഞ് എത്തിച്ചേർന്ന പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതി റെയിൽ പാളത്തിലൂടെ ഓടുന്നതു കണ്ട് ഇവരും പിന്തുടർന്നു.
നോർത്ത് ബൗണ്ടിലൂടെ ട്രെയിൻ വരുന്നുണ്ടെന്ന വിവരം പോലീസ് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെങ്കിലും സൗത്ത് സൗണ്ടിലൂടെ വന്നിരുന്ന ട്രെയിൻ ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. 80 മൈൽ വേഗതയിൽ വന്ന ട്രെയിൻ ഇരുവരേയും ഇടിച്ചു തെറിപ്പിച്ചു. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയും ചെയ്തതായി ഷിക്കാഗോ പോലീസ് സൂപ്രണ്ട് എഡ്ഡി ജോൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
പതിനെട്ടു മാസം സർവ്വീസുള്ള കൊണാർഡ് ഗാരി (31) യും രണ്ടര വർഷം സർവ്വീസുള്ള എഡ് വേർഡൊ (37) യുമാണ് കൊല്ലപ്പെട്ടത്. പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ട ഓഫിസർമാരുടെ മരണത്തിൽ ഷിക്കാഗോ മേയർ റഹം ഇമ്മാനുവേൽ അനുശോചനം അറിയിച്ചു.
Comments