You are Here : Home / USA News

ബാള്‍ട്ടിമോറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 21, 2015 11:30 hrs UTC

ബാള്‍ട്ടിമോര്‍: ഭാരത കത്തോലിക്കാ സഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സ ദൈവാലയത്തില്‍ കൊടിയേറി. ബാള്‍ട്ടിമോര്‍ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന ദൈവാലയം യാത്ഥാര്‍ത്ഥ്യമായതിനു ശേഷമുള്ള ആദ്യത്തെ തിരുനാള്‍ ജൂലൈ 19 മുതല്‍ 26 വരെ ആണ്‌ കൊണ്ടാടുന്നത്‌. ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റം 19 ന്‌ ദൈവാലയ അങ്കണത്തില്‍ ഇടവക വികാരി ഫാ. ജയിംസ്‌ നിരപ്പേല്‍ നിര്‍വഹിച്ചു. തുടര്‍ന്നു ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാനയും തിരുശേഷിപ്പു വണക്കവും നടന്നു. ഇടവകയിലെ യൂത്ത്‌ ക്വയര്‍ ഗാനശുശ്രൂഷക്ക്‌ നേതൃത്വം നല്‌കി. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ വൈകിട്ട്‌ ഏഴു മണിക്ക്‌ വി. കുര്‍ബാനയും തുടര്‍ന്നു നൊവേനയും ഉണ്ടായിരിക്കും. ഫാ. മാത്യു പുഞ്ചയില്‍, ഫാ. ബിനോയ്‌ അക്കാലയില്‍, ഫാ. ജോഷി മാപ്പിളപ്പറമ്പില്‍, ഫാ. ടിജോ ജോയി, ഫാ. ജേക്കബ്‌ വടക്കേക്കുടിയില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‌കും. ശനിയാഴ്‌ചയിലെ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട്‌ 5.30-നു ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടു കൂടി ആരംഭിക്കും. ഫാ. ജോണിക്കുട്ടി പുലിശ്ശേരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

 

തുടര്‍ന്നു നൊവേനയും തിരുശേഷിപ്പു വണക്കവും ഉണ്ടായിരിക്കും. ഇതിനെത്തുടര്‍ന്ന്‌ ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തില്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. സി.സി.ഡി സ്‌കൂള്‍, മലയാളം ക്ലാസ്‌, ബൈബിള്‍ ക്വിസ്‌ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിനു ശേഷം സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിക്കും. ജൂലൈ 26 ഞായറാഴ്‌ചയിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ പത്തു മണിക്ക്‌ ആരംഭിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ ഫാ. ജോണ്‍ മേലേപ്പുറം മുഖ്യകാര്‍മ്മികത്വം വഹിക്കും. നൊവേന, ലദീഞ്ഞ്‌ പ്രദക്ഷിണം എന്നീ കര്‍മങ്ങള്‍ക്ക്‌ ശേഷം വിശുദ്ധയുടെ തിരുശേഷിപ്പു വണങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. സ്‌നേഹ വിരുന്നോടു കൂടി ഈ വര്‍ഷത്തെ തിരുനാളിന്‌ തിരശീല വീഴും. കൈക്കരന്മാരായ ഷാജി പടിയാനിക്കല്‍, ജോസ്‌ കൊട്ടാരംകുന്നേല്‍, അനില്‍ അലോഷ്യസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പരിഷ്‌ കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും ഒന്നു ചേര്‍ന്ന്‌ തിരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.