ഡ്രെക്സല്‍ ഹില്‍ (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസം, സംസ്ക്കാരം, ആദ്ധ്യാത്മികത, ചരിത്രം എന്നിവയിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയും കാതോലിക്കേറ്റിന്റെ പ്രൗഡി വെളിവാക്കിയും മഹത്വവും മാഹാത്മ്യവും വിളിച്ചോതിയും സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കാതോലിക്കാ ദിന വിഹിതം ഏറ്റുവാങ്ങുന്ന പരിപാടികള്‍ക്കു നേതൃത്വം നല്കി. ആതിഥേയ ഇടവക ഡ്രെക്സല്‍ ഹില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തെ പരിശുദ്ധ ബാവ അഭിസംബോധന ചെയ്തു.
ഇവിടെ വന്നപ്പോള്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിച്ചു. ഒന്ന് ദൈവസാന്നിദ്ധ്യനിറവിലുള്ള സൗന്ദര്യബോധം ഇവിടെയുണ്ട്. ഇത് ബ്യൂട്ടി പാര്‍ലറില്‍ കിട്ടുന്നതോ കാണുന്നതോ ആയ സൗന്ദര്യമല്ല. അനാവശ്യമായ സംഗീതമേളങ്ങളില്ല. തകര്പ്പൊന്നും ഇല്ല. നാട്ടില്‍ അതല്ല സ്ഥിതി. തൃശൂര്‍ പൂരത്തിന്റെ ബഹളമാണ്. നിശബ്ദതയും സൗമ്യതയും ശാന്തതയും ഇവിടെ കാണുന്നു.
ഇവിടെ ഉള്ളത് പ്രതിവാക്യം പറയുവാന്‍ മടി കാണിക്കാത്തവരും നിറമനസോടെ ദൈവമുമ്പാകെ നില്ക്കുന്നവരുമാണ്. ഇത് ഇന്ന് നാട്ടില്‍ അന്യം നിന്നുകൊണ്ടിരിക്കയാണ്. ഇവിടുത്തെ വൃത്തിയും വെടിപ്പും; അതൊരു പക്ഷേ ഈ രാജ്യത്തിന്റെ പ്രത്യേകതയാവാം. നിങ്ങളുടെ പ്രത്യേകതയുമാവാം. ഇത് രണ്ടുംകൂടി ചേരുമ്പോഴാണ് നേരത്തെ പറഞ്ഞ സൗന്ദര്യം വെളിവാകുന്നത്. ഇത് മനസിന്റെ സൗന്ദര്യമാണ്. രണ്ടാമത്, ആരാധന അര്പ്പിക്കുമ്പോഴുണ്ടാകുന്ന സംതൃപ്തി. അത് ശരിക്കനുഭവിച്ചു.
ഇടവക വികാരിയായിരിക്കുന്ന സിബി വറുഗീസ് അച്ചന് അഭിനന്ദന വാക്കുകള്‍ ചൊരിഞ്ഞു കൊണ്ടാണ് പരിശുദ്ധ ബാവ പ്രസംഗം ആരംഭിച്ചത്. കുങ്കിരിപ്പെട്ടി എന്ന ഗ്രാമത്തില്‍ നിന്നും അമേരിക്കയിലെത്തിയ നാലര-അഞ്ച് അടി പൊക്കമുള്ള സിബി അച്ചന് ഇത്ര സമര്‍ത്ഥനാണെന്ന് അറിഞ്ഞിരുന്നില്ല. അഞ്ചുവര്‍ഷക്കാലം കൊണ്ട് ഇടവക കെട്ടിപ്പടുത്ത് ഇടവകാംഗങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ഇത്രയും ബഹുലമായ ഒരു പള്ളി സമുച്ചയം വാങ്ങുവാന്‍ ദൈവം അച്ചനെ കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടവകാംഗങ്ങള്‍ ആത്മാര്‍ത്ഥമായി സഹകരിക്കുകയും ചെയ്തു. സിബി അച്ചനും ഷിനോജ് തോമസ് അച്ചനും (ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി) ഒക്കെ കാലം ചെയ്ത പ. കാതോലിക്ക ബാവാമാരെ കാര്യമായി ശുശ്രൂഷിച്ചവരാണ്. അവര്‍ക്കതിനുള്ള ദൈവകൃപ ലഭിക്കുകയും ചെയ്തു.
ഇപ്പോഴത്തേത് ഒരു അപ്പോസ്തോലിക സന്ദര്‍ശനമാണ്. നിങ്ങള്‍ തരുന്ന കാഴ്ച ഏറ്റുവാങ്ങാന്‍ വന്നിരിക്കയാണ്. ഒപ്പം കാതോലിക്കേറ്റിനെപ്പറ്റി ഒരു ബോധവത്ക്കരണം ഉണ്ടാക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമായി തോന്നി. വളരെ പുരാതനമായ സഭയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ. കാര്യമായ പീഢനങ്ങള്‍ അനുഭവിക്കാത്ത ലോകത്തെ ചുരുക്കം ചില സഭകളിലൊന്ന്. നമ്മുടേത് കുടിയേറ്റ പ്രകൃതം ഉള്ള ഒരു സഭയാണ്. കുരുമുളക്, ഏലം, ഇഞ്ചി എന്നിവ കയറ്റി അയച്ചിരുന്ന നമ്മള് ഇപ്പോള്‍ മനുഷ്യനെ കയറ്റി അയയ്ക്കുന്നു. ലോകത്ത് നമ്മള് എവിടെ ചെന്നാലും ഒന്നാം സ്ഥാനത്താണ്. ഐക്യു, കഴിവ്, പെരുമാറ്റം. നിങ്ങളെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നു. ഒറ്റക്കാര്യം മാത്രം, കൊള്ളാവുന്നവരെല്ലാം, അതായത് ക്രീമിലെയര്‍ ആയവരെല്ലാം കേരളത്തില്‍ നിന്നും രക്ഷപെടുകയാണ്. വിദേശത്തുള്ളവര്‍ കേരളത്തില്‍ വന്നാല്‍ പെട്ടെന്ന് തിരികെ പോകണം എന്നു വിചാരിക്കുന്നവരാണ്. അധ്വാനിക്കരുത് എന്നാണ് ഭരണകൂടം പഠിപ്പിക്കുന്നത്. സഭയുടെ ഉടമസ്ഥതയിലുള്ള പരുമല ആശുപത്രിയില്‍ സമരം ഉണ്ടായി. നൂറില്‍പ്പരം പേര് പങ്കെടുത്തു. രണ്ടാഴ്ചയോളമായി. ഒത്തുതീര്‍പ്പിനായി എന്നെ വിളിച്ചു. കമ്മിറ്റി വിളിച്ചുകൂട്ടി. ഒരു മഹാന് എഴുന്നേറ്റു നിന്ന് പറഞ്ഞു. ഇത് വെറും സൂചനാ സമരം മാത്രം. അടുത്ത മാസം വേറെ ഉണ്ടാകും. എന്നെ ചുമതലപ്പെടുത്തുക. ഞാനിത് കൈകാര്യം ചെയ്യാം. അപ്പോള്‍ അദ്ധ്യക്ഷനായിരുന്ന ഞാന്‍ പറഞ്ഞു. താന്‍ അങ്ങിനെ ചെയ്യണ്ടാ. അടുത്ത മാസം സമരം ചെയ്യാതിരിക്കുവാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യുക. ഇനി ഇപ്പോള്‍ സമരത്തിനാണ് ആഹ്വാനമെങ്കില്‍ ഞാനതില്‍ ഭയപ്പെടുന്നുമില്ല. ആ മഹാനായ വിദ്വാന്റെ പ്രേരണയിലാണ് സമരം ഉണ്ടായതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇങ്ങിനെയുള്ളവരാണ് നമ്മുടെ നേതാക്കന്മാര്.
ഇവര്‍മൂലം കേരളത്തിലെ എത്ര പ്രസ്ഥാനങ്ങളാണ് പൂട്ടിപ്പോയത്? മധുരാ കോട്ട്സ് കൊരട്ടിയില്‍ 4000 തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ വെറും 800 പേര് മാത്രം. പ്രീമിയര്‍ കേബിള്‍സ്, എച്ച്.എം.ടി. പ്രീമിയര്‍ ടയേഴ്സ്, മാവൂര്‍ റയോണ്‍സ് ഇതെല്ലാം അടച്ചു പൂട്ടിച്ചു. ഇപ്പോള്‍ അതെല്ലാം കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളാണ്. കുറെ തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. കുറെപ്പേര് മീന്‍ കച്ചവടക്കാരായി. കുറെപ്പേര് തെണ്ടലിനിറങ്ങി. മലങ്കര മക്കള്‍ക്ക് ആവശ്യമെങ്കില്‍ ആശുപത്രി നടക്കും- നടത്തും. സംശയമുണ്ടെങ്കില്‍ സമീപ ആശുപത്രികളില്‍ പോയി തിരക്ക്. നന്നായി നടക്കുന്ന ആശുപത്രി ആണ് പരുമലയിലേത്. നേഴ്സ്-പേഷ്യന്റ് അനുപാതം എല്ലാം കവര്‍ ചെയ്ത് നന്നായി പോകുന്നു. ജീവനക്കാര്‍ക്ക് ആവശ്യമായതെല്ലാം കൊടുക്കാമെന്ന് പറഞ്ഞു. അതിന് സമരത്തിന്റെ ആവശ്യമില്ല. നേതാക്കന്മാരുടെയും. ആശുപത്രി നടന്നില്ലെങ്കില്‍ വേണ്ട. വേണ്ടെന്ന് വയ്ക്കും. ഇതിന്റെ ഡിവിഡണ്ട് വാങ്ങാനൊന്നും ഞാന്‍ വരുന്നില്ല. ഏതായാലും കൊള്ളാം. പിന്നീടിതുവരെ അവിടെ സമരം ഉണ്ടായിട്ടില്ല, പരുമല ആശുപത്രി എക്സിക്യൂട്ടീവ് ഓഫീസര്‍ ഫാ. ഷാജി മൂകുടിയും സന്നിഹിതനായിരുന്ന സദസ്സിനെ നോക്കിയാണ് പരിശുദ്ധ ബാവ ഇങ്ങനെ പറഞ്ഞത്.
വി. മാര്‍ത്തോമ്മാശ്ലീഹാ വന്ന കാലം മുതല്‍ സമീപകാല സംഭവങ്ങള്‍ വരെ ഹൃസ്വമായി പരാമര്‍ശിച്ചുപോയ പ. ബാവാ വികാരഭരിതനായാണ് കാതോലിക്കാദിന ഫണ്ട് ശേഖരണത്തെക്കുറിച്ച് പ്രതിപാദിച്ചത്.
15-ാം നൂറ്റാണ്ടു വരെ മഹാരാജാക്കന്മാരുടെ വാത്സല്യം ഏറ്റുവാങ്ങിയാണ് സഭ വളര്‍ന്നത്. പിന്നീടങ്ങോട്ട് പീഢനങ്ങളുടെ കാലമായിരുന്നു. 1912-ല്‍ കാതോലിക്കേറ്റ് സ്ഥാപിതമായി. സഭയ്ക്ക് സ്വാതന്ത്ര്യം കിട്ടി. ഇന്നിത് ദേശീയ പരമാധികാരസഭയാണ്. സ്വയം ശീര്‍ഷകത്വവും സ്വാതന്ത്ര്യവും ലഭിച്ച സഭ. 1935-ല്‍ കാതോലിക്കാ നിധി ശേഖരണം തുടങ്ങി. 1958-ല്‍ സഭാതര്‍ക്കം തീര്‍ന്നു. 1972-ല്‍ പിന്നെയും വഴക്ക് തുടങ്ങി. 1975-ല്‍ കാലം ചെയ്ത പ. ബസേലിയോസ് മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ നിധി ശേഖരണാര്‍ത്ഥം പള്ളികള്‍ സന്ദര്‍ശിച്ചു തുടങ്ങി. അന്നു മുതല്‍ എല്ലാ വര്‍ഷവും മലങ്കര സഭയുടെ കേരളത്തിലെ എല്ലാ ഭദ്രാസനത്തിലും സന്ദര്‍ശനം നടത്തി വരുന്നു. ഇപ്പോള്‍ സഭയ്ക്ക് കേരളത്തിനകത്ത് 20ഉം കേരളത്തിന് പുറത്ത് 12ഉം ഇന്ത്യയ്ക്ക് പുറത്ത് മൂന്നും ഭദ്രാസനങ്ങളുണ്ട്. സഭാ സെക്രട്ടരിയായി ഡോ. ജോര്‍ജ് ജോസഫ് വരുന്നതുവരെ ഒരു കോടിയായിരുന്നു സഭയുടെ വാര്‍ഷിക ബഡ്ജറ്റ്. പിന്നീടത് ഒന്നേകാലായി, രണ്ടായി. 2013-ല്‍ 5 കോടിയായി ടാര്‍ജറ്റ് നിശ്ചയിച്ചപ്പോള്‍ ലഭിച്ചത് 5 കോടി 16 ലക്ഷം. ഈ വര്‍ഷത്തെ ടാര്‍ജറ്റ് 10 കോടിയാണ്.
ഇതൊരു പിരിവല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കണം. എല്ലാവര്ക്കും ഓണര്‍ഷിപ്പ് ഉള്ള ഒരു സഭയാണ് നമ്മുടേത്. സഭ എന്റേതാണ് എന്ന് പറയാന്‍ എല്ലാവര്ക്കും കഴിയണം. പുതിയ തലമുറയ്ക്ക് കതോലിക്കേറ്റിനെപ്പറ്റി പറഞ്ഞു കൊടുക്കുകയല്ല, മറിച്ച് പകര്‍ന്നുകൊടുക്കുകയാണ് വേണ്ടത്. ഞാനും നിങ്ങളും നിങ്ങളുടെ തലമുറയും കാതോലിക്കേറ്റിനെ സ്നേഹിക്കുന്നവരും, നെഞ്ചിലേറ്റുന്നവരായി മാറണം. കാതോലിക്കേറ്റിനെപ്പറ്റിയുള്ള ഒരു ബോധവത്കരണം മാത്രമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
സഭയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമാണ് കാതോലിക്കദിന വിഹിതം ഉപയോഗിക്കുന്നത്. ഭദ്രാസനങ്ങള്‍ക്കും മെത്രാപ്പോലീത്തമാര്ക്കുമുള്ള വിഹിതം, കാതോലിക്കേറ്റ് ഓഫീസ്/ അരമന/ ഓര്‍ത്തഡോക്സ് സെമിനാരി തുടങ്ങിയവയ്ക്കുള്ള വിഹിതം, അവികസിത പള്ളികള്‍ക്കും ഭദ്രാസനങ്ങള്ക്കുമുള്ള ഗ്രാന്റ്, ഭവന നിര്‍മ്മാണം/കര്‍ഷകസഹായം/വിവാഹസഹായം/കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്/സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സഭ അംഗങ്ങള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കൂനന്‍ കുരിശ് തീര്‍ത്ഥാടന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ സ്മാരക മന്ദിര ഗ്രാന്റ് തുടങ്ങി സഭയിലെ വൈദികശമ്പള പദ്ധതി, വൈദിക ഇന്‍ഷുറന്‍സ് പദ്ധതി, ആദ്ധ്യാത്മിക സംഘടനകള്‍, ദയറാകള്‍, ആശുപത്രികള്‍ തുടങ്ങിയവയ്ക്കുള്ള ഗ്രാന്റുകള്‍ എന്നിവയെല്ലാം നടപ്പാക്കുന്നത് ഈ വിഹിതം ഉപയോഗിച്ചാണ്.
നിങ്ങള്‍ അമേരിക്കയില്‍ ജീവിക്കുന്നവര്‍ പിരിവുകൊണ്ട് വലഞ്ഞു കൊണ്ടിരിക്കുകയാണെന്നറിയാഞ്ഞിട്ടല്ല. സഭക്കുള്ള പ്രധാന വരുമാനമാര്‍ഗമാണ് കാതോലിക്കേറ്റ് ദിനപിരിവ്. പ. പരുമല തിരുമേനിയുടെ കബറിങ്കല്‍ നിന്നുള്ള വരുമാനമാണ് മറ്റൊന്ന്. കോട്ടയത്തെ എം.ഡി. കൊമേഴ്സല്‍ സെന്ററാണ് മറ്റൊരു വരുമാന മാര്‍ഗ്ഗം. പക്ഷെ അവിടെയും പ്രശ്നമാണ്. 108 മുറികളാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. വളരെ തുച്ഛമായ വാടക മാത്രമാണ് അവിടെനിന്ന് ലഭിക്കുന്നത്. സ്ക്വയര്‍ ഫീറ്റിന് 85 രൂപ പുറത്തുള്ളപ്പോള്‍ നമുക്ക് കിട്ടുന്നത് 7 രൂപാ മാത്രം ആണ്. സഭയ്ക്ക് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, നമ്മുടെ ധൈര്യവും ദൈവ കാരുണ്യവുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന നിങ്ങള്‍ക്ക് സഭയോടുള്ള കൂറ് ബോധ്യപ്പെടുവാന്‍ ഈ സന്ദര്‍ശനം പ്രയോജനപ്പെട്ടു. ഇനി എല്ലാവര്‍ഷവും വരാന്‍ ശ്രമിക്കാം.
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയിലും നടത്തിപ്പിലും ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് കാണിക്കുന്ന ഉത്സാഹത്തെയും ഔത്സുക്യത്തെയും പരിശുദ്ധ ബാവ പ്രകീര്‍ത്തിച്ചു. തികഞ്ഞ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഭദ്രാസന ജനങ്ങള്‍, ഭദ്രാസനത്തോടും ഭദ്രാസന അധ്യക്ഷനോടും കാണിക്കുന്ന വിധേയത്വവും കൂറും ശ്ലാഘനീയമാണെന്നും പരിശുദ്ധ ബാവ പറഞ്ഞു.
പിന്നീട് സംസാരിച്ച നിരണം ഭദ്രാസന അദ്ധ്യക്ഷനും കാതോലിക്കാ നിധി ശേഖരണത്തിന്റെ ഫിനാന്‍സ് കമ്മിറ്റി എക്സിക്യുട്ടീവുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ യാതൊരു വിദേശ സഹായവും ലഭിക്കാത്ത ലോകത്തിലെ ഒരേയൊരു സഭ മലങ്കര ഓര്‍ത്തഡോക്സ് സഭയാണെന്ന് പറഞ്ഞു. ചിലര്‍ പറയാറുണ്ട് കാതോലിക്കാ ദിനപ്പിരിവ് സഭയുടെ കേസ് നടത്താനാണെന്ന്. അല്ല, ഒരിക്കലും അല്ല. പ. ബാവാ തന്നെ കാതോലിക്കാ ദിനപ്പിരിവിലൂടെ ലഭിക്കുന്ന തുക എങ്ങിനെ വിനിയോഗിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞു. സഭയുടെ നിലനില്പിനും അനുദിന ആവശ്യങ്ങള്‍ക്കും അടിയന്തിര ആവശ്യങ്ങള്‍ക്കും വിവിധ കാരുണ്യ പ്രവര്‍ത്തികള്‍ക്കുമാണ് ഈ തുക വിനിയോഗിക്കാറുള്ളത്.
സഭാ സെക്രട്ടറി ഡോ ജോര്‍ജ് ജോസഫ് വളരെ ക്രിയാത്കമായി ഈ നിധി സമാഹരണം ക്രമീകരിച്ച ഭദ്രാസനത്തിനും അതിനു വേദിയായ സെന്റ് ജോണ്‍സ് ഇടവകയ്ക്കും നന്ദി പറഞ്ഞു.
തുടര്‍ന്ന് ഭദ്രാസനത്തിലെ ഓരോ ഇടവകയും വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ കാതോലിക്കാ ദിന വിഹിതം നല്കി. കഴിഞ്ഞ വര്‍ഷത്തെ ശതമാനക്കണക്കനുസരിച്ച് ടാര്‍ജറ്റിലും കൂടുതല്‍ സമാഹരിച്ച വെസ്റ്റ്ചെസ്റ്റര്‍ അണ്ടര്‍ഹില്‍ സെന്റ് ഗ്രിഗോറിയോസ് (203%), ക്വീന്‍സ് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് (115%), ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് (113%) എന്നീ ഇടവകകള്‍ക്ക് ഉപഹാരം നല്കി. നൂറു ശതമാനം സമാഹാരം നടത്തിയ താഴെപ്പറയുന്ന ഇടവകകളിലെ വൈദികര്‍ക്ക് സഭാ ഡയറി സമ്മാനമായി നല്കി.
വാഷിങ്ടണ്‍ ഡിസി സെന്റ് തോമസ്
ന്യൂജേഴ്സി പ്ളെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ്
ന്യൂയോര്‍ക്ക് ഹോളി ക്രോസ്
നോര്‍ത്ത് വിര്‍ജീനിയ സെന്റ് മേരീസ്
ക്വീന്‍സ് എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ്
റോച്ചസ്റ്റര്‍ സെന്റ് തോമസ്
ഒണ്ടാറിയോ സെന്റ് തോമസ്
റോക്ക്ലാന്‍ഡ് സഫേണ്‍ സെന്റ് മേരീസ്
പോര്‍ട്ട്ചെസ്റ്റര്‍ സെന്റ് ജോര്‍ജ്
മേരിലാന്റ് ദമാസ്കസ് സെന്റ് തോമസ്്
നന്ദിപ്രകാശനം നടത്തിയ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ പരിശുദ്ധ ബാവാ തിരുമേനിയുടെ അപ്പോസ്തോലിക സന്ദര്‍ശനത്തില്‍ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. പരിശുദ്ധ ബാവാ സൂചിപ്പിച്ചതുപോലെ ഇത് പിരിവിനുള്ള വേദിയല്ല. മറിച്ച് നമ്മുടെ സഭാസ്നേഹം വെളിവാക്കപ്പെടേണ്ട സമയമാണിത്. മൊത്ത സമാഹരണത്തിന്റെ 15 ശതമാനവും അമേരിക്കന്‍ ഭദ്രാസനങ്ങള്‍ക്കായി വെച്ചിട്ടുള്ളതിനാല്‍ മറ്റ് കാര്യങ്ങളിലും ശതമാനക്കണക്കില്‍ ഭദ്രാസനത്തിനായി ലഭിക്കേണ്ടതുമാണെന്ന് മെത്രാപ്പോലീത്താ പറഞ്ഞു. സമത്വം പാലിക്കപ്പെടേണ്ടതുണ്ട്. മറ്റേതു ഭദ്രാസനത്തെയും കാണുന്നതുപോലെ അമേരിക്കന്‍ ഭദ്രാസനത്തേയും കാണേണ്ടതുണ്ട്.
ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ് കല്പന വായിച്ചു. വേദിയില്‍ പരിശുദ്ധ ബാവായോടും മാര്‍ ക്രിസോസ്റ്റമോസ്, മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തമാരോടുമൊപ്പം സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ഷിബു ഡാനിയല്‍, അജിത് വട്ടശ്ശേരില്‍, ഫിലിപ്പോസ് ഫിലിപ്പ്, ഡോ.സാഖ് സഖറിയ, ഷാജി വറുഗീസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം വറുഗീസ് പോത്താനിക്കാട്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായ ഫാ. വറുഗീസ് പുല്ലേലില്‍, പോള്‍ കറുകപ്പിള്ളില്‍, കോരസണ്‍ വറുഗീസ് എന്നിവരും സന്നിഹിതരായിരുന്നു. കാലം ചെയ്ത പ. വലിയ ബാവായുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥന അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്.
സെന്റ് ജോണ്‍സ് ഇടവക വികാരി ഫാ. സിബി വറുഗീസ്, ട്രസ്റ്റി തോമസ് തൊമ്മന്, സെക്രട്ടറി നൈനാന് ജെ. പൂവത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും സമ്മേളനം വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നു മാത്രമായി 180,000 ഡോളര്‍ സമാഹരിക്കുവാന്‍ കഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. എം.കെ കുറിയാക്കോസ് അറിയിച്ചു. രണ്ട് അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നുമായി രണ്ടു കോടി രൂപ സമാഹരിക്കാന്‍ സാധിച്ചത് ചാരിതാര്‍ത്ഥ്യജനകമാണെന്നും ഫാ.എം.കെ കുറിയാക്കോസ് പറഞ്ഞു.
Comments