വാഷിങ്ടൻ∙ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിച്ചിരിക്കുന്ന സീറോ ടോളറൻസ് പോളസിക്കെതിരെ പ്രതിഷേധിച്ച വാഷിങ്ടനിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയ്പാലിനെ അറസ്റ്റു ചെയ്തു. ജൂൺ 28 ന് സെനറ്റ് ഓഫീസ് ബിൽഡിങ്ങിനു മുന്നിൽ പ്രതിഷേധ പ്രകടനത്തിന്റെ സംഘാടകർ ആവശ്യപ്പെട്ടതനുസരിച്ച് പ്രസംഗിച്ചതിനാണ് ഇവർ അറസ്റ്റിലായത്.
കുട്ടികൾ വേർപെട്ട മാതാപിതാക്കളോടൊപ്പം ചേർന്ന് അറസ്റ്റു വരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നാണ് പ്രമീള പ്രതികരിച്ചത്. സെനറ്റ് ഓഫീസ് ഏട്രിയത്തിൽ നിയമ വിരുദ്ധമായി പ്രകടനം നടത്തിയതിന് 50 ഡോളറിന്റെ പിഴ അടയ്ക്കുന്നതിനുള്ള നോട്ടീസ് പ്രമീളക്ക് ലഭിച്ചിട്ടുണ്ട്.
മൂന്നാം തവണയാണ് ഇതേ വിഷയത്തിൽ പ്രതിഷേധിച്ചതിന് പ്രമീള അറസ്റ്റ് വരിക്കുന്നത്. അമ്മയുടെ മുലപ്പാൽ കുടിക്കുന്ന ആറു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റിയാൽ എന്തു സംഭവിക്കുമെന്ന് രണ്ടു വട്ടം ചിന്തിക്കാൻ റിപ്പബ്ലിക്കൻ–ഡമോക്രാറ്റിക് പാർട്ടിക്കാരോട് പ്രമീള ആവശ്യപ്പെട്ടു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അമ്മമാരിൽ നിന്നും വേർപ്പെടുത്തിയ 538 കുട്ടികളെ തിരികെ ഏല്പിച്ചുവെങ്കിലും 2000 ത്തിലധികം കുട്ടികൾ ഇപ്പോഴും തടവിലാണെന്നും പ്രമീള പറഞ്ഞു.
Comments