നോര്‍ത്ത് കരോളെന: ഫ്ളോറന്‍സ് ചുഴലിയുടെ സംഹാരതാണ്ഡവത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയെന്ന് സെപ്റ്റംബര്‍ 16 നോര്‍ത്ത് കരോളെന ഗവര്‍ണ്ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു. സംസ്ഥാനത്തു മാത്രം 17 പേരുടെ മരണം സ്ഥിരീകരിച്ചതായും, സൗത്ത് കരോളെനിയില് 6 പേര് മരിച്ചതായും റിപ്പോര്‍ട്ട് ലഭിച്ചതായും ഗവര്‍ണ്ണര്‍ പറഞ്ഞു. ആകാശത്തു നിന്നും കാര്‍മേഘങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങിയെങ്കിലും, സംസ്ഥാനത്ത് വെള്ളപൊക്കം സൃഷ്ടിച്ച സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുന്നത് തടയുവാന്‍ താല്ക്കാലികമായുണ്ടാക്കിയ ബാരികേഡുകള്ക്കു സമീപം വാഹനം ഡ്രൈവ് ചെയ്യുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പല നഗരങ്ങളിലും വീടുകള്‍ മൂടികിടക്കുകയാണെന്നും, 2600 ആളുകളെയും 300 മൃഗങ്ങളെയും എമര്‍ജന്‍സി ക്രൂ രക്ഷപ്പെടുത്തി. 14000 ത്തില്‍ പരം അഭയാര്‍ത്ഥികള്‍ സംസ്ഥാനത്തെ വിവിധ ഷെല്‍ട്ടറുകളായി കഴിയുകയാണ്.
17 ബില്യണ്‍ തുടങ്ങി 22 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും അധികം നഷ്ടം വരുത്തിവെച്ച ചുഴലിയുടെ ചരിത്രത്തില്‍ പത്താംസ്ഥാനത്താണ് ഫ്ളോറന്‍സ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന പ്രവര്‍ത്തകര്‍ ബോട്ടുകളും, ആധുനിക ഉപകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. നോര്‍ത്ത് കരോളെനിയായിലെ വില്‍മിംഗ്ടണ്‍ സിറ്റിയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ നഗരം ഒറ്റപ്പെട്ടിരിക്കുകയാണെന്ന് മേയര്‍ ബില്‍ സീഫാ പറഞ്ഞു. സൗത്ത് കരോളെനായില് വെള്ളപൊക്കം മൂലം 150 ല്‍ പരം റോഡുകള്‍ അടച്ചിരിക്കുകയാണ്.
Comments