You are Here : Home / USA News

ബ്രാംപ്‌ടണ്‍ സീറോ മലബാര്‍ സമൂഹം അങ്ങാടിയത്ത്‌ പിതാവിന്‌ അപേക്ഷ സമര്‍പ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 29, 2015 11:17 hrs UTC

ടൊറന്റോ: സീറോ മലബാര്‍ സഭയുടെ ടൊറന്റോ വെസ്റ്റ്‌ റീജിയണിലെ പ്രധാന ഘടകമായ ബ്രാംപ്‌ടണ്‍ സിറ്റിയിലെ വിശ്വാസി സമൂഹം തങ്ങളുടെ സിറ്റിയില്‍ എല്ലാ ഞായറാഴ്‌ചകളിലും പരിശുദ്ധ കുര്‍ബാനയും അവരുടെ കുട്ടികള്‍ക്ക്‌ മതബോധന ക്ലാസുകളും തുടങ്ങുന്ന തുടങ്ങുന്നതിന്റെ പ്രധാന്യത്തെപ്പറ്റി വിശദീകരിക്കുകയും എഴുതി തയാറാക്കിയ അപേക്ഷയും ഷിക്കാഗോ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്‌ അനേക വിശ്വാസി സമൂഹത്തെ സാക്ഷിനിര്‍ത്തി സമര്‍പ്പിച്ചു. കുടുംബങ്ങളുടെ ആവശ്യമായതിനാല്‍ ഇരുപതില്‍പ്പരം കുടുംബങ്ങള്‍ കുട്ടികള്‍ സഹിതമായി വന്നാണ്‌ പിതാവിനെ കണ്ട്‌ അപേക്ഷ സമര്‍പ്പിച്ചത്‌. ഇതില്‍ കൂടുതല്‍ പേരും മിസ്സിസാഗായിലുള്ള സര്‍വീസിനു പോകാന്‍ സാധിക്കാത്തവരാണെന്നത്‌ പ്രത്യേകം എടുത്തുപറയേണ്ട വസ്‌തുതയാണ്‌.

 

ബ്രാംപ്‌ടണിലെ നാലു ഫാമിലി യൂണീറ്റ്‌ ലീഡേഴ്‌സ്‌ അവരുടെ യൂണീറ്റ്‌ അംഗങ്ങളുടെ ബുദ്ധിമുട്ടികള്‍ നേരിട്ടുകണ്ടു മനസിലാക്കിയതിനാലാണ്‌ ബ്രാംപ്‌ടണ്‍കാരുടെ പൊതുവായ ഈ ആവശ്യവുമായി അങ്ങാടിയത്ത്‌ പിതാവിനെ ആശയിച്ചിരിക്കുന്നത്‌. കുട്ടികളുടെ അപേക്ഷയായി പ്രത്യേകം ആശംസാ കാര്‍ഡില്‍ ബ്രാംപ്‌ടണിലെ കുട്ടികള്‍ക്ക്‌ 2015 സെപ്‌റ്റംബര്‍ മാസം മുതല്‍ മതബോധന ക്ലാസുകള്‍ ആരംഭിക്കണമെന്ന്‌ അപേക്ഷിക്കുന്നതായി ആലേഖനം ചെയ്‌തും കുട്ടികള്‍ സമര്‍പ്പിച്ചു. അതുപോലെ തന്നെ ടീനേജുകാരുടെ അപേക്ഷയായി തങ്ങളുടെ മാതാപിതാക്കള്‍ക്ക്‌ പൈതൃകമായി ലഭിച്ച വിശ്വാസമൂല്യങ്ങള്‍ തങ്ങളിലേക്കും പകരുവാനുള്ള അവസരം ഒരുക്കി തരണമെന്ന്‌ മറ്റൊരു ആശംസാകാര്‍ഡില്‍ ആലേഖനം ചെയ്‌ത്‌ യൂത്ത്‌ പ്രതിനിധി പിതാവിന്‌ സമര്‍പ്പിച്ചു. സീറോ മലബാര്‍ സഭയുടെ ടൊറന്റോ വെസ്റ്റ്‌ റീജിയന്‍ ബ്രാംപ്‌ടണ്‍, മിസ്സിസാഗാ, എടോബികോക്ക്‌, മാള്‍ടണ്‍, വുഡ്‌ബ്രിഡ്‌ജ്‌, മില്‍ടണ്‍, ബര്‍ലിംങ്‌ടണ്‍, ഓകുവില്‍ എന്നീ എട്ട്‌ സിറ്റികള്‍ കൂടിച്ചേരുന്നതാണ്‌. ടൊറന്റോ വെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള മൊത്തം 650 കുടുംബങ്ങളില്‍ ഇരുനൂറോളം കുടുംബങ്ങള്‍ (മൂന്നില്‍ ഒരുഭാഗം) ബ്രാംപ്‌ടണ്‍കാരാണെങ്കിലും വെറും നാല്‍പ്പതോ അമ്പതോ കുടുംബങ്ങള്‍ മാത്രമാണ്‌ മിസ്സിസാഗാ സര്‍വീസിനു ദൂരം കാരണം ബ്രാംപ്‌ടണില്‍ നിന്നും പങ്കെടുക്കുന്നത്‌. ആയതിനാല്‍ ഏകദേശം മുന്നൂറില്‍പ്പരം കുട്ടികളുടെ മതബോധന അവകാശമാണ്‌ നാം നിഷേധിക്കുന്നത്‌ എന്ന വസ്‌തുത പിതാവിനെ ബോധിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്‌. പിതാവിന്റെ പൊടുന്നനെയുള്ള മറുപടി ബ്രാംപ്‌ടണ്‍കാര്‍ക്ക്‌ അനുകൂലമാണ്‌ എന്നതില്‍ എല്ലാവരും സന്തുഷ്‌ടരാണ്‌. ഇപ്പോള്‍ മുന്നൂറില്‍പ്പരം (രജിസ്റ്റര്‍ ചെയ്യാത്തവര്‍ കൂടി ചേര്‍ന്നാല്‍) കുടുംബങ്ങള്‍ അതായത്‌ ആയിരത്തില്‍പ്പരം സീറോ മലബാര്‍ വിശ്വാസികള്‍ പാര്‍ക്കുന്ന ഈ സിറ്റിയില്‍ വളരെയധികം പുതിയ വീടുകള്‍ വെച്ച്‌ പുതിയ പുതിയ കമ്യൂണിറ്റികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ മറ്റ്‌ സിറ്റികളെ അപേക്ഷിച്ച്‌ ജനസംഖ്യാ വര്‍ധന നിരക്ക്‌ വളരെ കൂടുതലാണ്‌. ആയതിനാല്‍ അടുത്ത ഭാവിയില്‍ തന്നെ ഒരു പള്ളി ഇവിടെ ഉണ്ടാകേണ്ടതുമാണ്‌. സീറോ മലബാര്‍ സഭയ്‌ക്ക്‌ ബ്രാംപ്‌ടണില്‍ അഞ്ച്‌ ഫാമിലി യൂണീറ്റുകളാണ്‌ ഉള്ളത്‌. മൂന്നെണ്ണം വെസ്റ്റിലും, രണ്ടെണ്ണം ഈസ്റ്റിലും. ബ്രാംപ്‌ടണ്‍ വെസ്റ്റില്‍ പെട്ടെന്ന്‌ കാണാന്‍പറ്റിയ കുറച്ചുപേരെ, അതായത്‌ കുടുംബങ്ങളെ സമീപിച്ചപ്പോള്‍ എല്ലാവരും തന്നെ ഞങ്ങള്‍ക്കിവിടെ സര്‍വീസ്‌ വേണം എന്നു പറഞ്ഞു പേപ്പറില്‍ ഒപ്പിട്ടു തന്നു. കുറച്ചു സമയമെടുത്താല്‍ നൂറില്‍ മുകളില്‍ കുടുംബങ്ങളുടെ ഉറപ്പു ശേഖരിക്കാന്‍ ഇവര്‍ക്കു സാധിക്കും. പിതാവിനു കൊടുത്ത അപേക്ഷയോടൊപ്പം ഈ അറുപത്‌ കുടുംബങ്ങളുടെ അപേക്ഷയും ഉള്ളടക്കം ചെയ്‌തിട്ടുണ്ട്‌. ആയതിനാല്‍ പിതാവിന്‌ പെട്ടെന്ന്‌ തന്നെ ഒരു തീരുമാനം കൈക്കൊള്ളാന്‍ ഇത്‌ അവസരമൊരുക്കും എന്നാണ്‌ ബ്രാംപ്‌ടണ്‍കാര്‍ പ്രതീക്ഷിക്കുന്നത്‌. റിട്ടയേര്‍ഡ്‌ ജീവിതം കഴിച്ചുകൂട്ടുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ എല്ലാ ഞായറാഴ്‌ചകളിലും മലയാളം കുര്‍ബാന കാണണമെന്നാഗ്രഹമുണ്ടെങ്കിലും ദൂരം കാരണം അതു സാധിക്കുന്നില്ല. ബ്രാംപ്‌ടണില്‍ ഒരു കുര്‍ബാന ആരംഭിച്ചാല്‍ ഞങ്ങളെപ്പോലുള്ളവര്‍ക്കും അതുപോലെതന്നെ കൊച്ചുകുട്ടികള്‍ ഉള്ളവര്‍ക്കും അത്‌ വലിയൊരു അനുഗ്രഹമായിരിക്കും. പ്രത്യേകിച്ച്‌ ഏഴുമാസത്തിലധികവും കൊടും തണുപ്പുള്ള കാനഡയില്‍ ദൂരം ഒരു പ്രശ്‌നം തന്നെയാണ്‌ എന്നാണ്‌ കോശി കാഞ്ഞൂപ്പറമ്പിലിന്റെ അഭിപ്രായം. കാത്തലിക്‌ സ്‌കൂള്‍ ബോര്‍ഡിന്റെ സൗകര്യം ഉള്ളതിനാലും, കുര്‍ബാന തുടങ്ങുവാനാവശ്യമായ എല്ലാ സംവിധാനങ്ങളും നാട്ടില്‍ നിന്ന്‌ എത്തിച്ചതിനാലും വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെതന്നെ പെട്ടെന്ന്‌ സര്‍വീസ്‌ ആരംഭിക്കുവാന്‍ സാധിക്കും. ഇനിയും ആകെ വേണ്ടത്‌ സഭാ നേതൃത്വത്തിന്റെ അനുവാദം മാത്രമാണ്‌. അങ്ങനെ വന്നാല്‍ ബ്രാംപ്‌ടണ്‍ റീജിയന്‍കാര്‍ക്ക്‌ അതൊരു വലിയ അനുഗ്രഹവും ഇവിടുത്തെ അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള ഒരു നാഴികക്കല്ലായിരിക്കുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ബ്രാംപ്‌ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി ബ്രാംപ്‌ടണിലെ താഴെപ്പറയുന്ന നാലു കൗണ്‍സിലേഴ്‌സ്‌ ഒപ്പിട്ടാണ്‌ പിതാവിന്‌ അപേക്ഷ സമര്‍പ്പിച്ചത്‌. കൂടാതെ സെന്റ്‌ ജോസഫ്‌ ഫാമിലി യൂണീറ്റിനെ പ്രതിനിധീകരിച്ച്‌ സ്‌പിരിച്വല്‍ കോര്‍ഡിനേറ്റര്‍ റീത്താമ്മ സെബാസ്റ്റ്യനും ഒപ്പുവെച്ചിട്ടുണ്ട്‌. പാരീഷ്‌ കൗണ്‍സിലേഴ്‌സ്‌: രാജു ചീരംവേലില്‍ (ഫാത്തിമാ മാതാ ഫാമിലി യൂണിറ്റ്‌) നിക്ക്‌ (ജോജോ) പൊറുങ്ങനാല്‍ (സെന്റ്‌ ആന്റണി ഫാമിലി യൂണീറ്റ്‌) ജിമ്മി വര്‍ഗീസ്‌ (സെന്റ്‌ ക്ലെയര്‍ ഫാമിലി യൂണീറ്റ്‌) ആന്റണി തോമസ്‌ (സെന്റ്‌ ജോര്‍ജ്‌ ഫാമിലി യൂണീറ്റ്‌).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.