ന്യൂയോർക്ക് ∙ കേരളം ഈ നൂറ്റാണ്ടിൽ കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവരും ഭാഗികമയി നഷ്ടപ്പെട്ടവരുമായ ധാരാളം പേർ സമൂഹത്തിൽ ഉണ്ട് എന്ന വസ്തുത തിരിച്ചറിഞ്ഞ് ഒരു പുതിയ കേരളത്തിന്റെ നവസമൂഹ സൃഷ്ടിക്കായി മലങ്കര മർത്തോമാ സുറിയാനി സഭ ഭവന നിർമാണ പദ്ധതിക്കു രൂപം കൊടുക്കുമെന്ന് സഭയുടെ പരമാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്താ പറഞ്ഞു. സർക്കാർ സഹായം ലഭിക്കാത്തവർക്കാണു വീട് നിർമിച്ചു നൽകുന്നതെന്നും അതിനുള്ള വിശദമായ പഠനവും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടിരിക്കുകയാണെന്നും തിരുമേനി പറഞ്ഞു. 5 സെന്റ് സ്ഥലത്ത് 500 ചതുരശ്ര അടിയിൽ 7.5 ലക്ഷം രൂപയോളം ചെലവ് വരുന്ന വീടുകളാണ് രൂപ കൽപന ചെയ്തിരിക്കുന്നത്.
വീടുകൾ ഭാഗികമായി തകർന്നവർക്ക് നഷ്ടം കണക്കാക്കി 2, 3, 4 ലക്ഷം രൂപ വരെ നൽകുന്നതിനും നാലു ലക്ഷത്തിൽ കൂടുതൽ ചെലവാകുമെങ്കിൽ പുതിയ വീടുകൾ വെച്ചു നൽകുന്ന മഹത്തായ ഈ യത്നത്തിൽ പങ്കുചേരുവാൻ താല്പര്യമുള്ളവർ ഒരേക്കർ സ്ഥലമോ, അരയേക്കർ സ്ഥലമോ നൽകിയാൽ പത്ത്, ഇരുപത് വീടുകളുള്ള കോളണികൾ സ്ഥാപിക്കുന്നതിനും സഹായകരമാകും എന്നും തിരുമേനി പറഞ്ഞു.
മർത്തോമാ സഭയുടെ നവകേരള നിർമ്മിതിക്കായുള്ള പദ്ധതി നിർവഹണത്തിന്റെ ഭാഗമായി നവംബർ ആദ്യവാരം വീടുകളുടെ ശിലാസ്ഥാപനം നടത്തുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്.
നോർത്ത് അമേരിക്കാ– യൂറോപ്പ് ഭദ്രാസനത്തിൽ നിന്നും മർത്തോമ സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക സ്തോത്ര കാഴ്ച നടത്തിയിരുന്നു. വിദേശങ്ങളിൽ കഴിയുന്ന സഭാംഗങ്ങൾ കേരളത്തിലുള്ള അവരുടെ ഭൂസ്വത്തു ഈ പ്രത്യേക ആവശ്യത്തിനായി സംഭാവന നൽകുന്നതു ദൗത്യ നിർവഹണത്തിന് കൂടുതൽ പ്രയോജനകരമാണ്. സമൂഹത്തിൽ വേദന അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിനും ആവശ്യങ്ങൾ അറിഞ്ഞു അവരെ സഹായിക്കുന്നതിനും സഭ ഏറ്റെടുത്തിരിക്കുന്ന മഹത്തായ ഉദ്യമത്തിൽ ഇടവക വികാരിമാരുടേയും ചുമതലക്കാരുടേയും ഇടവകാംഗങ്ങളുടേയും ആത്മാർത്ഥമായ ജാഗ്രതാ സഹകരണം ഉണ്ടാകണമെന്ന് മെത്രാപ്പോലീത്താ അഭ്യർത്ഥിച്ചു.
Comments