You are Here : Home / അഭിമുഖം

ആ ഓർമ്മകൾക്ക് വയസ്സ് 19 !

Text Size  

Story Dated: Tuesday, December 05, 2017 02:30 hrs UTC

 
 
ശാന്ത എഡി
 
മലയാളത്തിലെ എന്നത്തേയും സൂപ്പർ ഹിറ്റ് ചിത്രം ആയ 'ചെമ്മീൻ' റിലീസ് ചെയ്തിട്ട് 50 വർഷം പിന്നിട്ടിരിക്കുന്നു. ആ സിനിമയുടെ ഉത്ഭവത്തെ കുറിച്ചും അതിന്റെ സൂത്രധാരനെ കുറിച്ചും ആണ് ഈ ഓർമ്മകുറിപ്പ്. 
 
മലയാള സിനിമയ്ക്കു എന്നും അഭിമാനം ആയ ചെമ്മീൻ സിനിമയുടെ പിന്നണിയിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ, അല്ലെങ്കിൽ വിസ്മരിക്കപ്പെട്ട ഒരു വ്യക്തി ഉണ്ട്. ചെമ്മീൻ സിനിമയുടെ സൂത്രധാരൻ ആയിരുന്നു അദ്ദേഹം. ശ്രീ. എഡിമാസ്റ്റർ. അദ്ദേഹം കൈ പിടിച്ചു പ്രശസ്തിയിലേക്ക് എത്തിച്ച ഒരു പാട് കലാകാരന്മാർ മലയാള സിനിമയുടെ ഭാഗം ആയിട്ടുണ്ട്. പി ജെ ആൻറണി, N ഗോവിന്ദൻകുട്ടി, രാമു കാര്യാട്ട് എന്നിവർ ഇവരിൽ ചിലര് മാത്രം. തന്റെ നാടക ജീവിതം ആണ് എഡി മാസ്റ്റർ കൂടുതൽ ഇഷ്ടപ്പെട്ടത്. ഇടശ്ശേരിയുടെ "കൂട്ടുകൃഷി" എന്ന നാടകം തിരുനാവായിൽ അവതരിപ്പിച്ചു മടങ്ങും വഴി ട്രയിൻയിൽ വെച്ച് രാമുവിനെ പരിചയപ്പെട്ടത്. എം ടി വാസുദേവൻ നായർ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു അന്ന്. രാമുവിന്റെ ഭാര്യ മേരി  നല്ല ഒരു നാടക നടി ആയിരുന്നു എന്ന് കൂടി കൂട്ടി ചേർക്കട്ടെ. പല സൂപ്പർഹിറ്റ് നാടകങ്ങളുടെയും ഭാഗം ആയിരുന്ന മാരി "സ്വർഗ്ഗ രാജ്യം"എന്ന സിനിമയിലും അഭിനയിച്ചിരുന്ന കാലം. ആ പരിചയപ്പെടൽ ഒരു സൗഹൃദം ആയി വളരുക ആയിരുന്നു പിന്നീട്. രാമു എഡി മാസ്റ്റരുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറുകയും ചെയ്തു. 
 
രാമു പിന്നീട് പി ഭാസ്കരനുമൊത്ത് നീലക്കുയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കി പ്രസിഡന്റ്ന്റെ വെള്ളി മെഡൽനു അർഹനായി. അതിന് ശേഷം എടുത്ത ചിത്രം "മൂടുപടം" അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അന്നൊരു തിങ്കളാഴ്ച രാമു കൊച്ചിയിലെ എഡി മാസ്റ്റരുടെ വീട്ടിൽ എത്തുകയും ചെമ്മീൻ സിനിമ ആക്കണം എന്നും ആഗ്രഹം അറിയിച്ചു. എഡി മാസ്റ്റർ അത്ര സന്തോഷവാനായി കണ്ടിട്ടില്ല. രാമു അന്ന് അവിടെ തന്നെ താമസിച്ച ശേഷം എഡി മാസ്റ്ററും രാമുവും കൂടി അടുത്ത ദിവസം തന്നെ തകഴിയെ ചെന്ന് കണ്ടതും സിനിമക്കുള്ള "റൈറ്റ്സ് " വാങ്ങിയതും ഇന്നലെ പോലെ ഓർമകളിൽ നിറയുന്നു. അന്ന് തകഴി ഒരു തുണ്ട് കടലാസിൽ എഴുതി കൊടുത്ത ഒരു സമ്മതപത്രം. പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ സംഭവിച്ചു. ഇവർ രണ്ടാളും കൂടി പോയി S L പുരം സദാനന്ദൻനെ പോയി കാണുകയും സിനിമക്ക് വേണ്ട രീതിയിൽ സംഭാഷണം എഴുതി തരാനും ആവശ്യപ്പെടുന്നു. തിരക്കഥയും സംവിധാനവും രാമു തന്നെ ചെയ്യാം എന്ന ധാരണയിൽ ആണ് ഫിലിം ഫിനാൻഷ്യൽ കോർപറേഷൻ നെ ഈ ചിത്രം നിർമ്മിക്കാൻ വേണ്ടി സമീപിച്ചത്. ആ ശ്രമം പക്ഷേ  ഫലവത്തായില്ല. മറ്റൊരു പ്രൊഡ്യൂസർനെ കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ഓടി നടക്കുന്ന സമയം, എഡി മാഷിന്റെ മറ്റൊരു സുഹൃത്തായ അബുകോയ എന്ന ആളായിരുന്നു ബാബു സേട്ട്നെ കുറിച്ചു പറയുന്നത്. അബുക്കോയയുടെ ബന്ധുകൂടി ആയ ബാബു സേട്ട്നെ പോയി കണ്ട്  സിനിമയുടെ കാര്യം സംസാരിക്കുന്നു. 20 വയസ്സ് പോലും പ്രായം തികയാത്ത, പൊടി മീശക്കാരൻ ഒരു പയ്യന് ഒരു സിനിമ നിർമ്മിക്കാൻ സാധിക്കുമോ എന്ന അത്ഭുതം ആയിരുന്നു രാമുവിനും എഡി മാസ്റ്റർക്കും. അളവറ്റ സ്വത്തുക്കൾ ഉള്ള ഒരു കരപ്രമാണി ആണ് അന്ന് ബാബു സേട്ട്. ബാബു സേട്ട് ന്റെ പിതാവ് ഹാജി ഈസ സേട്ട്  ചാവക്കാട്, കൊടുങ്ങല്ലൂർ, അഴിക്കോട്, കൊച്ചി തുടങ്ങിയ പ്രദേശങ്ങളുടെ പകുതിയുടെ അവകാശി ആയിരുന്നു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണം ബാബു എന്ന പയ്യനെ ബാബു സേട്ട് എന്ന പദവിയിലേക്ക് ഉയർത്തുകയായിരുന്നു. കലയോടും സിനിമയോടും അതീവ കമ്പമുള്ള ബാബു സേട്ട് ചെമ്മീൻ സിനിമ ആക്കുവാൻ തയ്യാറായി. ബാബു സേട്ടും വളരെ ആവേശത്തോടെ ആണ് രാമു കാര്യാട്ട് എന്ന പ്രതിഭയുടെ ചിത്രം എടുക്കാൻ തയ്യാറായത്. വയലാറിന്റെ വരികൾക്ക്  സംഗീതം സലിൽ ചൗധരി, ഗായകരായി മന്നാഡെ, ലത മങ്കേഷ്‌കർ. ക്യാമറ ചലിപ്പിക്കാൻ മാർക്കസ് ബാറ്റ്ലി എന്നിവരെയും ഏർപ്പാട് ചെയ്തു. ഗാനങ്ങൾ റെക്കോർഡ് ചെയ്തതെല്ലാം ബോംബെയിൽ ആണ്. 'കടലിനക്കരെ പോണോരെ' എന്ന ഗാനം പാടാൻ പക്ഷേ നിശ്ചയിച്ച ദിവസം ലത മങ്കേഷ്‌കർ എത്തിയില്ല. സിനിമയിൽ കറുത്തമ്മ പാടുന്ന രംഗം ആയിട്ടാണ് ആ ഗാനം ഉൾപ്പെടുത്തിയിരുന്നത്. ലതയുടെ അസാന്യത്തിൽ പിന്നീട് യേശുദാസിനെ കൊണ്ട് ഈ ഗാനം പഠിക്കുക ആയിരുന്നു. വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. "കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ പോയി വരുമ്പോൾ കറുത്തമ്മക്കേണ്ടു കൊണ്ട് വരും '' എന്ന വരികൾ മാറ്റി  അത് കൈ നിറയെ എന്ത് കൊണ്ട് വരും എന്നാക്കി. പാട്ടുകൾ എല്ലാം എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ ആവുകയും ചെയ്തു. 
 
മധുവും ഷീലയും വേണം എന്നത് ബാബു സേട്ട്ന്റെ തന്നെ ആഗ്രഹം ആയിരുന്നു, അങ്ങനെ പരീക്കുട്ടി ആയി മധുവും, കറുത്തമ്മയായി ഷീലയും വേഷം ചെയ്തു. അവർ ആ വേഷങ്ങൾ അനശ്വരം ആക്കി എന്ന് പ്രേത്യേകം പറയണം. എഡി മാസ്റ്റർ ആണ് പളനിയായി സത്യനെ കൊണ്ട് വരാം എന്ന് ആവശ്യപ്പെട്ടത്. സത്യൻ ഒരു ഡിമാൻഡ് വെച്ച്. ചെമ്പൻ കുഞ്ഞായി എഡി മാസ്റ്റർ വേണം എന്ന്. നാടകത്തിൽ സജ്ജീവ സാന്നിധ്യമായി നിൽക്കുന്ന സമയത്തു സിനിമയിൽ അഭിനയിക്കാൻ തനിക്കു പറ്റില്ല എന്ന് പറഞ്ഞു മാസ്റ്റർ അത് നിരസിച്ചു. അദ്ദേഹം തന്നെ കൊട്ടാരക്കര ശ്രീധരൻ നായർ വേണം എന്ന് ആവശ്യപ്പെട്ടത്. കൊട്ടാരക്കരെയെ പോലെ ലോകത്തിൽ വേറെ ഒരു നടനും ചെമ്പൻകുഞ്ഞിനെ ചെയ്യാൻ പറ്റില്ല എന്ന് എഡി മാസ്റ്റർ അന്ന് അഭിപ്രായപ്പെട്ടത് അക്ഷരാർഥത്തിൽ സത്യവുമായി. ചെമ്മീൻ സിനിമയുടെ പ്രൊഡക്ഷൻ ചുമതല മുഴുവൻ എഡി മാസ്റ്റരുടേതായി. കാരണം അന്ന് ബാബു സേട്ട് നു പ്രായപൂർത്തി ആയിട്ടില്ല. മാസ്റ്റർനെ എനിക്ക് വിശ്വാസം ആണെന്ന് പറഞ്ഞു പണം മുഴുവൻ അദ്ദേഹത്തിനെ ഏൽപ്പിക്കുക ആയിരുന്നു. ചതിവും വഞ്ചനയും വശമില്ലാത്ത എഡി മാസ്റ്റർ തന്നിൽ ഏൽപ്പിച്ച ധൗത്യം വളരെ കൃത്യം ആയി ചെയ്യുകയും ചെയ്തു. തുറയിൽ അരയൻ എന്നൊരു ചെറിയ വേഷത്തിൽ ഈ ചിത്രത്തിൽ എഡി മാസ്റ്റർ അഭിനയിക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണത്തിൽ രാമു വിന്റെ ഒപ്പം തന്നെ ഉടനീളം എഡി മാസ്റ്റർ ഉണ്ടായിരുന്നു. അന്ന് അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടായിരുന്നു എങ്കിൽ അതായിരുന്നു അദ്ദേഹത്തിന്റെ റോൾ. മാഷിന് കൂടി തൃപ്തി ആവുന്നത് വരെ പല സീനുകളും മാറ്റി ചിത്രീകരിച്ചിട്ടുണ്ട് . പുറക്കാട്, ആലപ്പുഴ, കൊടുങ്ങല്ലൂർ, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടും, താമസം തൃശൂരിലും ആയിരുന്നു. അന്ന് പ്രൊഡക്ഷൻ കോൺട്രോളർ ആയിരുന്ന പി എ ബാബു , എ സി സാബു എന്നിവർ പിന്നീട് പ്രശസ്തരായി. 
 
ജബ്ബാർ എന്നൊരു ബോട്ട് ഡ്രൈവർ ദൈവ ദൂതനെ പോലെ വന്നതും ഈ ചിത്രത്തിൽ വിസ്മരിക്കാൻ സാധിക്കാത്ത ഒന്നാണ്. ചെമ്മീൻ സിനിമയുടെ ക്ലൈമാക്സ് അഴിക്കോട് ആഴിമുഖത്തു ചിത്രീകരിക്കുന്നു. കണ്ണുകൾക്ക് കാണാൻ സാധിക്കാത്ത അത്രേ ദൂരം പോയി ചെങ്ങാടത്തിൽ 30 ഓളം പേർ നിന്നാണ് ഷൂട്ട് ചെയ്യുന്നത്. സത്യൻ സ്രാവിനെ നേരിടുന്ന രംഗം ആണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിങ്ങിന്റെ ഇടയിൽ ചെങ്ങാടം ഉറപ്പിച്ചിരുന്ന ഹാങ്കർ  വിട്ടു പോയതിനെ ആരും ശ്രദ്ധിച്ചില്ല. പളനിയെ സ്രാവ് മരണത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയത് പോലെ, 30 പേരെയും കൊണ്ട് ചെങ്ങാടം നാടുകടലിലേക്ക് വലിച്ചു കൊണ്ട് പോയി. മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ട ബോട്ടുകൾ പോലും ഇവരെ രക്ഷിക്കാൻ തയ്യാറായില്ല. ചുഴിയിൽ അകപ്പെട്ടു പോയ ചെങ്ങാടം രക്ഷപ്പെടുത്താൻ ദൈവ ദൂതനെ പോലെ ഒരു പയ്യൻ വന്നു. ബോട്ട് ഡ്രൈവർ ജബ്ബാർ. ദൈവം അന്ന് ജബ്ബാർ എന്ന ബോട്ട് ഡ്രൈവർ പയ്യൻ ആയി വന്നിലായിരുന്നു എങ്കിൽ ചെമ്മീൻ എന്ന് ചിത്രത്തിന്റെ ക്ലൈമാക്സ് അന്ന് ആ ആഴക്കടലിൽ സംഭവിച്ചേനെ. ജബ്ബാർ നീട്ടി തന്ന ജീവിതം ആണ് 30 പേർക്ക് കിട്ടിയത്. അവരിൽ പലരും പിന്നീട് മലയാള സിനിമയ്ക്കു വളരെ ഏറെ സംഭാവനകൾ നൽകിയിട്ടും ഉണ്ട്. 
 
63 -ൽ ആരംഭിച്ചു 65 മൂന്ന് ഘട്ടങ്ങൾ ആയി അങ്ങനെ ചെമ്മീൻ ഷൂട്ട് ചെയ്തു. 66 ഓണത്തിന് ചിത്രം തിയേറ്റരിൽ എത്തി. 50 വർഷങ്ങൾക്ക് ശേഷവും ഈ ചിത്രം അനശ്വരമായി തന്നെ നിലനിൽക്കുന്നത് ഒരു പാട് ആളുകളുടെ അനേക ദിവസത്തെ അദ്ധ്വാനവും ബാബു സേട്ട് എന്ന പയ്യന്റെ നിശ്‌ചയധാർട്യവും ഒന്നും കൊണ്ട് മാത്രം ആണ്. എഡി മാസ്റ്റർ, അബുകോയ എന്നിവരുടെ സംഭാവന വിസ്മരിക്കപ്പെടാൻ പാടില്ല. അന്ന് കറുത്തമ്മയുടെ അനിയത്തി പഞ്ചമി ആയി വന്നത്  ശാന്ത  പി  നായരുടെ മകൾ ലത ആണ് (ഇപ്പോഴത്തെ ഗായിക ലത രാജു). സിനിമയുടെ പ്രിവ്യു കാണാൻ മദ്രാസ്സിൽ പോയി വന്ന എഡി മാസ്റ്റർ അന്ന് പറഞ്ഞത് ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.. "ഈ ചിത്രത്തിന് ഗോൾഡ് മെഡൽ തന്നെ ഉണ്ടാവും". അത് സത്യമായി തന്നെ വരുകയും ചെയ്തു. നിരവധി നാടകങ്ങളും സിനിമകാലിലും അഭിനയിച്ച ശേഷം ഡിസംബർ 5, 1998 എഡി മാസ്റ്റർ ഈ ലോകത്തോട് യാത്ര പറഞ്ഞു.  ആ പ്രതിഭക്കു പ്രണാമം അർപ്പിച്ചു കൊണ്ട് നിർത്തട്ടെ..  
 
ശാന്ത എഡി മാസ്റ്റർ. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.