അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

    0

    അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി വി. ശിവൻകുട്ടിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി ജി. ആർ. അനിൽ , എം. വി. ഗോവിന്ദൻ, എം. എ. ബേബി എന്നിവർ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷും സ്ഥലത്ത് ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

    പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത യുകെയില്‍ നേഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നേഴ്സായിരുന്ന രഞ്ജിത അവധി എടുത്താണ് വിദേശത്ത് ജോലി ചെയ്തിരുന്നത്. ആദ്യം ഗള്‍ഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നുവെങ്കിലും, അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ യുകെയിലേക്ക് മാറുകയായിരുന്നു.അമ്മയും പത്തിലും മൂന്നിലും പഠിക്കുന്ന രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് രഞ്ജിതയുടെ കുടുംബം. അമ്മ തുളസിക്കുട്ടിയമ്മ കാൻസർ രോഗിയാണ്. പുതിയതായി പണിത വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങ് ഉടന്‍ നടത്തണമെന്നും ഇനി ആ ചടങ്ങിനെ തിരികെ വരികയുള്ളൂവെന്ന് പറഞ്ഞാണാണ് രഞ്ജിത മടങ്ങിയത്.

    ജൂൺ 12നാണ് രാജ്യത്തെ നട്ടുക്കിയ വിമാന ദുരന്തമുണ്ടായത്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ജനവാസ മേഖലയിലേക്ക് പതിച്ച് തീഗോളമായി മാറുകയായിരുന്നു.

    ബിജെ മെഡിക്കല്‍ കോളേജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്സുകളും ഹോസ്റ്റലുമാണ് ഇവിടെ ഉണ്ടായിരുന്നത്. അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഹോസ്റ്റലിലെ വിദ്യാര്‍ഥികളും സമീപ പ്രദേശത്തുണ്ടായിരുന്നവരും വിമാനത്തിലെ അംഗങ്ങളുമടക്കം 279 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version