സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദത്തിലായ ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമ CBFC റിവ്യൂ കമ്മിറ്റി വീണ്ടും കാണും. റിവ്യൂ കമ്മിറ്റിക്ക് ഒപ്പം സിനിമ കാണാൻ സംവിധായകനും നിർമാതാവും മുംബൈയിലേക്ക് പോകും. തുടർനീക്കങ്ങൾ കോടതി വിധിക്കനുസരിച്ചാകും തീരുമാനിക്കുകയെന്ന് സംവിധായകൻ പ്രവീൺ നാരായൺ പറഞ്ഞു. CBFC സിനിമ കണ്ടിട്ടില്ല എന്നാണ് വിശ്വാസമെന്നും അതുകൊണ്ടാണ് വീണ്ടും റിവ്യൂ ചെയ്യാൻ അവർ തീരുമാനിച്ചതെന്നും പ്രവീൺ നാരായൺ കൂട്ടിച്ചേർത്തു.
അതേസമയം, സിനിമയുടെ നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ജൂൺ 27ന് പരിഗണിക്കും. റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ‘കോസ്മോ എൻ്റർടെയ്നിംഗ് ഫയൽ ചെയ്ത ഹർജി ജസ്റ്റിസ് എൻ നഗരേഷിൻ്റെ ബെഞ്ചാണ് പരിഗണിച്ചത്. ജൂണ് 12 ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്നാണ് നിർമാതാക്കൾ നൽകിയ ഹർജിയിൽ പറയുന്നത്. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് വൈകുന്നത് ഭരണഘടന ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്രത്തിന് എതിരാണന്നും ഹർജിയിൽ പറയുന്നു.
വെള്ളിയാഴ്ച തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യാൻ ഇരിക്കെയാണ് സെൻസർ ബോർഡ് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞത്. സംസ്ഥാന സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ സിനിമയ്ക്ക് കേന്ദ്ര സെൻസർ ബോർഡ് ആണ് പ്രദർശനാനുമതി നിഷേധിച്ചത്. അതിക്രമത്തിന് ഇരയാകുന്ന ജാനകി എന്ന സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് സിനിമ. സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് ബോർഡ് നിർദേശിച്ചത്.