ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ IRGC കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍; ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

    0

    ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ അലി ഷാദ്മാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. ഷാദ്മാനി നേതൃത്വം നല്‍കിയിരുന്ന സൈന്യത്തിന്റെ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സ് തിരിച്ചടിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

    ഇസ്രയേല്‍ സൈന്യം നടത്തിയത് ക്രിമിനല്‍ നടപടിയാണെന്നും ഗുരുതരമായ പ്രതികാര നപടിയുണ്ടാകുമെന്നുമാണ് സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്നും വന്ന പ്രസ്താവനയെന്ന് ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ പറഞ്ഞു.

    ഗോലാം അലി റാഷിദില്‍ നിന്നും കമാന്‍ഡര്‍ പദവി ഏറ്റെടുത്ത് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഷാദ്മാനി കൊല്ലപ്പെട്ടത്. ഇറാനിലെ ഇസ്രയേല്‍ ആക്രമണം ആരംഭിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു ഷാദ്മാനി കൊല്ലപ്പെട്ടത്.

    ജൂണ്‍ 13ന് ഇറാന്റെ ആണവ കേന്ദ്രങ്ങളും മുതിര്‍ന്ന സൈനിക നേതാക്കളെയും ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തി. ജൂണ്‍ 17ന് ഇസ്രയേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് അലി ഷാദ്മാനി കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവ് കൂടിയായിരുന്നു അലി ഷാദ്മാനി.

    അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ഇറാന്‍ ആരോഗ്യമന്ത്രാലയം വക്താവ് പത്രക്കുറിപ്പ് പുറത്തിറക്കി. 627 പേര്‍ കൊല്ലപ്പെടുകയും 4870 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വക്താവ് ഹുസൈന്‍ കെര്‍മാന്‍പോര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കിയത്.

    തെഹ്‌റാനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. കെര്‍മാന്‍ഷാഹ്, ഖുസെസ്താന്‍, ലോറെസ്താന്‍, ഇസ്ഫഹന്‍ എന്നിവിടങ്ങളിലും നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version