രാജീവ് ചന്ദ്രശേഖർ പാർട്ടിയെ കോർപ്പറേറ്റ് വല്‍ക്കരിക്കുന്നു; അധ്യക്ഷനെതിരായ ആരോപണങ്ങള്‍ക്കിടെ BJP കോർ കമ്മിറ്റി ഇന്ന്

    0

    ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെ ബിജെപി കോർ കമ്മിറ്റി ഇന്ന് യോഗം ചേരും. പുതിയ സംസ്ഥാന അധ്യക്ഷൻ പാർട്ടിയെ കോർപ്പറേറ്റ് വൽക്കരിക്കുന്നെന്നും മുതിർന്ന നേതാക്കളെ പോലും അവഗണിക്കുന്നു എന്നുമാണ് ആക്ഷേപം. എന്നാൽ ഇല്ലാത്ത പ്രശ്നങ്ങളുണ്ടാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ഒരുകൂട്ടർ ശ്രമിക്കുന്നുവെന്നാണ് ഔദ്യോഗികപക്ഷത്തിൻ്റെ കുറ്റപ്പെടുത്തൽ.

    കേരളത്തിൽ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് നേതൃത്വത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ കലാപക്കൊടി ഉയരുകയാണ്. ആരെയും മാറ്റിനിർത്തില്ലെന്ന് പ്രഖ്യാപിച്ച പ്രസിഡൻ്റിൻ്റെ മൗനാനുവാദത്തോടെ വി. മുരളീധര വിഭാഗത്തെ വെട്ടിനിരത്തുന്നുവെന്നാണ് പരാതി. കോർപ്പറേറ്റ് രീതിയിൽ ഇൻ്റർവ്യൂ നടത്തി മോർച്ചാ ഭാരവാഹികളെ തീരുമാനിക്കുമ്പോൾ പോലും മികച്ച രീതിയിൽ പ്രവർത്തിച്ചവരെ ഒഴിവാക്കി. കെ. സുരേന്ദ്രനൊപ്പമുള്ള യുവമോർച്ചാ നേതാക്കളെ ഇൻ്റർവ്യൂവിൽ പോലും പങ്കെടുപ്പിച്ചില്ല.

    തിരുവനന്തപുരത്തെ ജില്ലാ പ്രസിഡൻ്റ് ആർ. സജിത്ത്, പത്തനംതിട്ടയിലെ നിഥിൻ ശിവ, കണ്ണൂരിലെ അരുൺ കൊട്ടിയൂർ, കാസർഗോട്ടെ അഞ്ജു ജോസ്റ്റി എന്നിവരെയാണ് മുരളീധര-സുരേന്ദ്ര ഗ്രൂപ്പെന്ന് ആരോപിച്ച് ഒഴിവാക്കിയത്. മഹിളാ മോർച്ചയിൽ തിരുവനന്തപുരത്തെ രാഗേന്ദു, പാലക്കാട്ടെ സിമി, എറണാകുളത്തെ വിനീത ഹരിഹരൻ എന്നിവരെയും വെട്ടിനിരത്തി. തൃശൂരിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ മുരളീധരൻ, സുരേന്ദ്രൻ എന്നിവരെ ഒഴിവാക്കിയെന്നും ആരോപിക്കുന്നുണ്ട്.

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ഒരുവിഭാഗത്തെ തഴഞ്ഞുവെന്നാണ് പരാതി. സംഘടനാ ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറി പി. സുധീറിന് ഒരു ചുമതല പോലും നൽകിയില്ല. അതേസമയം, മറ്റൊരു വിഭാഗത്തിന് മാത്രം പ്രധാന്യം നൽകുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.

    മുൻ അധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന കോർ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എസ്. സുരേഷിനെ പങ്കെടുപ്പിക്കുന്നതിലും എതിർ വിഭാഗം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഗ്രൂപ്പ് പ്രവർത്തനം അനുവദിക്കില്ലെന്ന് ആദ്യ കോർ കമ്മിറ്റിയിൽ താക്കീത് നൽകിയ അധ്യക്ഷൻ തന്നെ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നുവെന്നാണ് പരാതി. എന്നാൽ മികച്ച സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പാർട്ടിയെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് ചിലർ നടത്തുന്നുവെന്നാണ് എതിർ വിഭാഗത്തിൻ്റെ കുറ്റപ്പെടുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ മുന്നേറിക്കഴിഞ്ഞു. ഇതിനെയൊക്കെ തകർക്കാനാണ് നീക്കമെന്നും നേതാക്കൾ ആരോപിക്കുന്നു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version