ഡോ. മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ; അനില്‍ കുമാറിനെ തടയാനും ഉത്തരവിറക്കി

    0

    കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ പുതിയ വഴിത്തിരിവ്. ഡോ. മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. താൽക്കാലിക രജിസ്ട്രാർ പി. ഹരികുമാറിന് പകരമായാണ് ചുമതല നൽകിയത്. അതേസമയം, രജിസ്ട്രാർ കെ.എസ്. അനില്‍ കുമാർ ഓഫീസിലെത്തിയാൽ തടയാനും വൈസ് ചാൻസലർ സർവകലാശാല സെക്യൂരിറ്റി ഓഫീസർക്ക് നിർദേശം നൽകി.

    രജിസ്ട്രാറുടെ റൂമിന് പ്രത്യേക സംരക്ഷണം നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അനധികൃതമായി ആരെയും റൂമിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും കർശനമായ ജാഗ്രത വിഷയത്തിൽ ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ കനത്ത സുരക്ഷയിലാണ് സർവകലാശാല ആസ്ഥാനം.

    അതേസമയം, കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് ഇടത് യുവജന സംഘടനകൾ. എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഇന്ന് സർവകലാശാല ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐയും എഐഎസ്എഫും മാർച്ച് നടത്തും.

    ഇന്ന് തിരുവനന്തപുരത്ത് ഗവർണറും വിദ്യാഭ്യാസ മന്ത്രിയും വിസിയും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയുമുണ്ട്. അതേസമയം രജിസ്ട്രാർ കെ.എസ്. അനിൽ കുമാർ ഇന്ന് സർവകലാശാലയിൽ എത്തുമെന്നാണ് വിവരം. ഇന്നലെ അവധി അപേക്ഷ നൽകിയത് ഒരു ദിവസത്തേക്ക് മാത്രമാണെന്ന് രജിസ്ട്രാർ അറിയിച്ചു.

    കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാർ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കി വൈസ് ചാന്‍സലര്‍ ആയിരുന്ന സിസ തോമസ് കെ.എസ്. അനില്‍ കുമാറിന് നോട്ടീസ് നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ നിലനില്‍ക്കെ അനില്‍ കുമാറിന്റെ നടപടികള്‍ ചട്ടവിരുദ്ധമെന്ന് നോട്ടീസില്‍ പറയുന്നു.

    അനില്‍ കുമാറിനെ അച്ചടക്ക നടപടികള്‍ക്ക് വിധേയനാക്കുമെന്നും വിസിയുടെ നോട്ടീസില്‍ പറയുന്നുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിച്ച സിന്‍ഡിക്കേറ്റ് നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ നിയമന അതോറിറ്റിയെ സമീപിക്കാമെന്ന കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version