പിച്ചച്ചിരട്ട എന്ന പേരുദോഷം മാറി ചിരട്ടയുടെ പ്രതാപകാലം എത്തി. ഒരു രൂപയായിരുന്ന ചിരട്ട വില ഇപ്പോൾ കിലോയ്ക്ക് 33 രൂപ വരെയായി. ചിരട്ടകൾ അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നു ഇതുവരെ ചെയ്തിരുന്നതെങ്കിൽ, ചിരട്ട അന്വേഷിച്ച് വാഹനവുമായി ഇപ്പോൾ ഗ്രാമങ്ങൾ തോറും ആളുകൾ എത്തുന്ന സ്ഥിതിയാണ്. നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ അധിക വരുമാനവുമായി.
തമിഴ്നാട്ടിലേക്കും,കർണാടകയിലേക്കുമാണ് ചിരട്ട കൂടുതലായി കയറ്റുമതി ചെയ്യുന്നത്. വലിയ ലോറികളുമായി ചിരട്ടവ്യാപാരികൾ മലയോര മേഖലയിൽ എത്തുന്നുണ്ട്. കരി എടുക്കാനും ഓയിൽ എടുക്കാനുമാണ് ചിരട്ട കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചിരട്ടയുടെ ഉപയോഗം മറ്റ് പല മേഖലകളിലേക്കും വ്യാപാരികൾ പറയുന്നു.
ചൈന, ഇറ്റലി, ജർമനി, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ചിരട്ടക്കരി ഇപ്പോൾ കയറ്റി അയയ്ക്കുന്നുണ്ട്. ഇതിനുള്ള വലിയ വ്യവസായ ശാലകൾ തമിഴ്നാട്ടിലും കർണാടകയിലും ഉണ്ടെന്ന് സംഭരണഏജൻസികൾ പറയുന്നു. വെള്ളം ശുദ്ധീകരണത്തിനും സൗന്ദര്യ വർധന വസ്തുക്കൾ നിർമിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നു.
ഇനി വിൽക്കാനായി കിലോക്കണക്കിന് ചിരട്ടകൾ ഇല്ലാത്ത സാഹചര്യമാണെങ്കിലും അവ വെറുതെ കളയേണ്ടതില്ല. വ്യത്യസ്ത വീട്ടാവശ്യങ്ങൾക്കായി ചിരട്ട ഉപയോഗിക്കാം. ഉദാഹരണത്തിന് കിണറ്റിലെ ജലം ശുദ്ധീകരിക്കാൻ ഒന്നോ രണ്ടോ ചിരട്ട കത്തിച്ച് കിണറ്റിൽ ഇടാം. ചിരട്ടക്കരി ഉപയോഗിച്ച് ഓട്ടുപാത്രങ്ങളും പിച്ചളപാത്രങ്ങളും തേച്ചുകഴുകിയാൽ അവ പുതുപുത്തൻപോലെ തിളങ്ങും. വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ തുറന്ന പാത്രത്തിൽ ചിരട്ടക്കരി സൂക്ഷിച്ചുവയ്ക്കാം. ദുർഗന്ധങ്ങൾ വലിച്ചെടുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.