നാളികേര വില സർവകാല റെക്കോർഡിൽ; കർഷകർക്ക് നിരാശയായി നാളികേരമൊഴിഞ്ഞ തെങ്ങുകൾ

    0

    കോഴിക്കോട്: നാളികേര വില കുതിക്കുമ്പോൾ നാളികേരമൊഴിഞ്ഞ തെങ്ങുകൾ കർഷകർക്ക് നിരാശയാണ് നൽകുന്നത്. കീടരോഗബാധയും കാലാവസ്ഥ വ്യതിയാനവും പരിപാലിക്കാനുള്ള ചെലവും കൊണ്ട് കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. വേണ്ട രീതിയിൽ വിളവില്ലാത്തതും കർഷകർക്ക് വിനയായി.

    ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്ന തരത്തിലാണ് നാളികേര കർഷകരുടെ അവസ്ഥ. നാളികേരത്തിന്റെ വില കുതിക്കുമ്പോൾ പക്ഷെ തെങ്ങുകളിൽ നാളികേരമില്ല. മുൻകാലങ്ങളിൽ പരിപാലന ചെലവുകൾ വർധിച്ചതും കാലാവസ്ഥ വ്യതിയാനവും തകർത്ത നാളികേര കൃഷിയിൽ വില കുതിച്ചുയർന്നിട്ടും കർഷകർക്ക് ഗുണമില്ലാത്ത അവസ്ഥയാണ്. ഒരു കിലോ നാളികേരം വിപണിയിൽ എത്തിച്ചാൽ ശരാശരി 70 രൂപ വരെ ഇന്ന് വില ലഭിക്കുന്നുണ്ടെങ്കിലും നാളികേര കർഷകർക്ക് അതിന്റെ ഗുണഭോക്താവാൻ കഴിയുന്നില്ല.

    മണ്ടചീയലും മണ്ടരിയും മഞ്ഞളിപ്പും വ്യാപകമായി പടർന്നു പിടിച്ചതോടെയാണ് മിക്ക തോട്ടങ്ങളിലും വിളവില്ലാതായത്. ഇത് സമയാസമയങ്ങളിൽ പ്രതിരോധിക്കാൻ കർഷകർക്ക് ആവാത്തതും തിരിച്ചടിയായി.

    നാളികേരത്തിന് വില വർധിച്ച സാഹചര്യത്തിൽ ഏറെ നേട്ടം ഉണ്ടാകേണ്ട സാഹചര്യമുള്ള തേങ്ങാ കച്ചവടക്കാരും പ്രതിസന്ധിയിലാണ്. നാളികേരത്തിൻ്റെ വരവിലുണ്ടായ കുറവാണ് കച്ചവടം നടത്താൻ ഇവർക്ക് സാധിക്കാത്ത അവസ്ഥയുണ്ടാക്കിയത്. നാളികേരത്തിന് പുറമെ ചിരട്ടയ്ക്കും വിപണിയിൽ റെക്കോർഡ് വിലയുണ്ടാകുമ്പോഴും കേര കർഷകർക്ക് ഇതിൻ്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ല എന്നതും കർഷകർക്ക് നിരാശയുണ്ടാക്കുന്നു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version