കേരള സാഹിത്യ അക്കാദമി അവാർഡിന് വേണ്ടി സിപിഐഎം നേതാവ് എം. സ്വരാജ് അപേക്ഷിച്ചിട്ടില്ലെന്ന് അക്കാദമി. സ്വരാജിൻ്റെ പൂക്കളുടെ പുസ്തകം അവാർഡിനായി പരിഗണിച്ചത് മാനദണ്ഡ പ്രകാരമാണെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ന്യൂസ് മലയാളത്തോട് പറഞ്ഞു. അവാർഡിനായി അപേക്ഷിക്കുകയോ അക്കാദമി ലൈബ്രറിയിൽ നിന്ന് നൽകുകയോ ചെയ്യലാണ് അവാർഡിനായുള്ള മാനദണ്ഡം. ലൈബ്രറിയിൽ നിന്ന് പ്രാഥമിക പാനൽ പുസ്തകം വിലയിരുത്തിയാണ് ജൂറിക്ക് നൽകുക. സ്വരാജിൻ്റെ പുസ്തകം ജൂറി പരിഗണനയ്ക്ക് നൽകിയത് അക്കാദമി ലൈബ്രറിയാണെന്നും സി.പി. അബൂബക്കർ പറഞ്ഞു. അപേക്ഷിക്കാതെ എങ്ങനെ സ്വരാജിന് അവാർഡ് കിട്ടിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ കോൺഗ്രസിന്റെ പ്രചാരണം.
അവാർഡ് സ്വീകരിക്കുന്നില്ലെന്ന് സ്വരാജ് പ്രഖ്യാപിച്ചിരുന്നു. ഒരു തരത്തിലുള്ള പുരസ്കാരവും സ്വീകരിക്കില്ല എന്നത് മുൻപേയുള്ള നിലപാടാണെന്നും അത് ആവർത്തിക്കുകയാണെന്നും എം. സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രമെന്നും എം. സ്വരാജ് കുറിച്ചിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരുന്നതിനാൽ വൈകിയാണ് അവാർഡിനെ കുറിച്ച് അറിഞ്ഞതെന്ന് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. “ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണ്. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്,” സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
സി.ബി. കുമാർ എൻഡോവ്മെന്റിന് ആണ് (ഉപന്യാസം) എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ തിരഞ്ഞെടുക്കപ്പെട്ടത്. എഴുത്തുകാരായ പി.കെ.എൻ. പണിക്കർ , പയ്യന്നൂർ കുഞ്ഞിരാമൻ , എം.എം. നാരായണൻ , ടി.കെ. ഗംഗാധരൻ , കെ.ഇ.എൻ , മല്ലികാ യൂനിസ് എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.