അഹമ്മദാബാദ് വിമാന ദുരന്തം: കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ.ഷംസീര്‍ വയലില്‍

    0

    എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ബിജെ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ വിദ്യാര്‍ഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംസീര്‍ വയലില്‍. ഒരു കോടി രൂപയാണ് സാമ്പത്തിക സഹായം. പരിക്കേറ്റവര്‍ക്കും കുടുംബാംഗങ്ങളെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ ധനസഹായം നല്‍കും. ആറ് കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജാണ് പ്രഖ്യാപിച്ചത്.

    വിദ്യാര്‍ത്ഥികളായ ജയപ്രകാശ് ചൗധരി (ബാര്‍മേര്‍, രാജസ്ഥാന്‍), മാനവ് ഭാദു (ശ്രീ ഗംഗാ നഗര്‍, രാജസ്ഥാന്‍), ആര്യന്‍ രജ്പുത് (ഗ്വാളിയോര്‍, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗര്‍, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയും ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അപകടത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.

    മെഡിക്കല്‍ പഠന കാലത്ത് ഏറെ കൂടിച്ചേരലുകള്‍ നടക്കുന്ന ഹോസ്റ്റലും മെസ്സും നടുക്കുന്ന ദുരന്തത്തിന് വേദിയായത് ഞെട്ടിപ്പിച്ചതായി ഡോ. ഷംഷീര്‍ പറഞ്ഞു. ഹോസ്റ്റലില്‍ നിന്നുള്ള അപകട ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിലും സ്വന്തം മെഡിക്കല്‍ വിദ്യാഭ്യാസ സമയത്ത് സമാനമായ ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന ഓര്‍മകളാണ് മനസിലെത്തിയത്. ഈ വിദ്യാര്‍ത്ഥികളും അവരുടെ ചുറ്റുപാടുകളും ഡോക്ടറെന്ന നിലയില്‍ ഏറെ പരിചിതമാണ്. ഹോസ്റ്റലിലും മെസ്സിലുമുള്ള ക്ലിനിക്കല്‍ പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍, മെസിലെ മേശയ്ക്കു ചുറ്റുമുള്ള വര്‍ത്തമാനങ്ങള്‍, ക്ഷീണിപ്പിക്കുന്ന ഷിഫ്റ്റിന് ശേഷമുള്ള ഹോസ്റ്റല്‍ മുറിയിലെ വിശ്രമം എന്നിവയുടെയൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാരുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കുന്ന ആ സാഹചര്യങ്ങളിലേക്ക് വന്‍ ദുരന്തം ഇരച്ചെത്തി ജീവന്‍ അപഹരിക്കുകയെന്നത് ഹൃദയഭേദകമാണ്. ആരോഗ്യ സേവനങ്ങള്‍ ആഗ്രഹിച്ച്, ലക്ഷ്യത്തിലേക്കെത്തും മുന്‍പ് വിട പറഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാണ് സഹായം. സമാനമായ നിരവധി ദുരന്തങ്ങളില്‍ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും അസാധാരണ സാഹചര്യം ദീര്‍ഘകാലമായി മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഡോ. ഷംഷീര്‍ അബുദാബിയില്‍ പറഞ്ഞു.

    ദുരന്തബാധിതരായ വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ബി.ജെ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ചേര്‍ന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

    മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി റിതേഷ് കുമാര്‍ ശര്‍മ്മ അടക്കമുള്ള സാരമായി പരിക്കേറ്റവര്‍ക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകട നില തരണം ചെയ്തിട്ടുണ്ട്.

    ഉച്ചഭക്ഷണ സമയത്ത് കോളേജിലെ അതുല്യം ഹോസ്റ്റല്‍ സമുച്ചയത്തില്‍ ഇടിച്ചുകയറിയ വിമാനം വിദ്യാര്‍ത്ഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകര്‍ത്തിരുന്നു. ചിതറിക്കിടന്ന പുസ്തകങ്ങളും സാധനങ്ങളും പ്ലേറ്റുകളും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ചിത്രങ്ങളായി. വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരുടെ കുടുംബങ്ങളെയും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് അധികൃതര്‍. താമസസ്ഥലം മാത്രമല്ല, സഹപാഠികളും പ്രിയപ്പെട്ട വസ്തുക്കളും വിലപ്പെട്ട രേഖകളും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഷ്ടമായി. വൈകാരിക പിന്തുണയ്ക്കൊപ്പം മെഡിക്കല്‍ സമൂഹം ഒറ്റക്കെട്ടായി ഇവര്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാനാണ് ഡോ. ഷംഷീര്‍ പിന്തുണയിലൂടെ ലക്ഷ്യമിടുന്നത്.

    2010ലെ മംഗലാപുരം വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് ഡോ. ഷംഷീര്‍ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയില്‍ ജോലിയും നല്‍കിയിരുന്നു. നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സഹായം നിര്‍ണ്ണായകമായിട്ടുണ്ട്.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version