ഇറാൻ ഒരിക്കലും യുഎസിന് മുമ്പിൽ കീഴടങ്ങില്ലെന്നും രാജ്യത്തിനെതിരായ ഏത് തരം കടന്നുകയറ്റത്തിനും ആക്രമണങ്ങൾക്കും വലിയ തോതിൽ തിരിച്ചടി നൽകുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തലിന് ശേഷം ആദ്യമായി ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇറാൻ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഈ പ്രസ്താവന യുഎസ് പ്രസിഡൻ്റിൻ്റെ വായിൽ നിന്ന് പുറത്തുവരേണ്ട കാര്യമല്ല. ഇപ്പോൾ അവർക്ക് ആണവ നിരായുധീകരണത്തിലോ, ആണവ വ്യവസായത്തിലോ അല്ല നോട്ടം, ഇറാൻ്റെ കീഴടങ്ങലിലാണ്. ഇറാൻ ഒരിക്കലും യുഎസിന് മുന്നിൽ കീഴടങ്ങില്ല, അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല. ഇറാൻ സൈന്യം അമേരിക്കയുടെ മുഖത്ത് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അൽ-ഉദൈദ് വ്യോമതാവളത്തെ, അവർ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു,” ഖമേനി പറഞ്ഞു.
മേഖലയിലെ പ്രധാന യുഎസ് കേന്ദ്രങ്ങളിലേക്ക് ഇറാൻ സൈന്യത്തിന് ഇപ്പോഴും പ്രവേശനമുണ്ടെന്നും, ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം നടപടിയെടുക്കാൻ കഴിയുമെന്നതും ഒരു പ്രധാന കാര്യമാണ്. ഭാവിയിലും അത്തരമൊരു നടപടി ആവർത്തിക്കപ്പെടാം. എന്തെങ്കിലും ആക്രമണം ഉണ്ടായാൽ ശത്രു തീർച്ചയായും കനത്ത വില നൽകേണ്ടി വരും,” ഖമേനി മുന്നറിയിപ്പ് നൽകി.
“ഇക്കണ്ട കോലാഹലങ്ങളും അവകാശവാദങ്ങളും എല്ലാം ഉയർത്തിയ സയണിസ്റ്റ് ഭരണകൂടം, ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ പ്രഹരത്തിൽ ഏതാണ്ട് തകർന്നിട്ടുണ്ട്. വഞ്ചകരായ സയണിസ്റ്റ് ഭരണകൂടത്തിനെതിരായ വിജയത്തിന് ഇറാൻ ജനതയ്ക്കും സൈന്യത്തിനും എൻ്റെ അഭിനന്ദനങ്ങൾ. യുഎസ് ഭരണകൂടത്തിനെതിരെ, നമ്മുടെ പ്രിയപ്പെട്ട ഇറാൻ നേടിയ വിജയത്തിന് എൻ്റെ അഭിനന്ദനങ്ങൾ. ഇനിയും യുദ്ധത്തിൽ നേരിട്ട് പ്രവേശിച്ചില്ലെങ്കിൽ സയണിസ്റ്റ് ഭരണകൂടം പൂർണമായും നശിപ്പിക്കപ്പെടുമെന്ന് കരുതിയാണ്, ഒടുവിൽ ഗത്യന്തരമില്ലാതെ യുഎസ് യുദ്ധത്തിൽ പ്രവേശിച്ചത്. ആ ഭരണകൂടത്തെ രക്ഷിക്കാനുള്ള ശ്രമത്തിൽ അവർ യുദ്ധത്തിൽ പ്രവേശിച്ചെങ്കിലും ഒന്നും നേടാനായില്ല,” ആയത്തൊള്ള അലി ഖമേനി എക്സിൽ കുറിച്ചു.