‘എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കും’; അടൂര്‍ പ്രകാശ്

    0

    എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന ചര്‍ച്ചയുടണ്ടാകും. പി വി അന്‍വര്‍ വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അടൂര്‍ പ്രകാശ് ട്വന്റിഫോറിനോട് പറഞ്ഞു. യുഡിഎഫില്‍ യാതൊരു വിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് നിലമ്പൂരില്‍ കണ്ടത്. ആ പ്രതിഫലനം തുടര്‍ന്നും ഉണ്ടാകും – അദ്ദേഹം പറഞ്ഞു.

    പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. പുനഃസംഘടനയാണ് യോഗത്തിന്റെ പ്രധാന അജണ്ട. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലും വിവാദ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഡോ. ശശി തരൂര്‍ എംപി യോഗത്തില്‍ പങ്കെടുക്കില്ല.

    തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണ പുനഃസംഘടന ദോഷം ചെയ്യും എന്നതാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. സമ്പൂര്‍ണ്ണ അഴിച്ചു പണി ഉണ്ടാകുമോ എന്നതാണ് ആകാംക്ഷ.

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലുമുണ്ടാകും. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉണ്ട്. രമേശ് ചെന്നിത്തല ഇക്കാര്യം യോഗത്തില്‍ ഉയര്‍ത്തിയേക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം ചര്‍ച്ചയാകും. മുന്നണി വിപുലീകരണത്തെ കുറിച്ചുള്ള നേതാക്കളുടെ നിലപാടും രാഷ്ട്രീയകാര്യ സമിതിയില്‍ അറിയിക്കും.

    പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ തിരികെ എത്തിക്കാനുള്ള ശ്രമവും ചില നേതാക്കള്‍ നടത്തുന്നുണ്ട്. ആര്‍ജെഡിയെ യുഡിഎഫില്‍ എത്തിക്കാനും ശ്രമമുണ്ട്. ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചയാവുമെങ്കിലും അന്തിമ തീരുമാനം ഉണ്ടാവില്ല. ഡോ. ശശി തരൂര്‍ എംപി ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ചയാകും. നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഡോ. ശശി തരൂര്‍ എംപി യോഗത്തില്‍ പങ്കെടുക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗത്തിന്റെ അജണ്ടയാണ്. വാര്‍ഡ് ഡിലിമിറ്റേഷന്‍ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ തുടര്‍ നിലപാടും യോഗത്തില്‍ കൈക്കൊള്ളും.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version