നിപ: പ്രതിരോധനടപടികളുമായിആരോഗ്യവകുപ്പ്; കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിൽ ജാഗ്രത

    0

    സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്.കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രത തുടരുകയാണ്. പാലക്കാടും മലപ്പുറത്തും ആണ് കഴിഞ്ഞദിവസം രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് മരിച്ച മലപ്പുറം മങ്കട സ്വദേശിയായ യുവതിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നിപ രോഗികൾക്കും ലക്ഷണമുള്ളവർക്കുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചു.

    മൂന്ന് ജില്ലകളിലായി നിലവിൽ 345 പേർ സമ്പർക്ക പട്ടികയിൽ ഉണ്ട്. പാലക്കാട് ജില്ലയില്‍ നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കളക്ടർ നിര്‍ദ്ദേശം നല്‍കി. കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച 6 വാര്‍ഡുകളിൽ കർശന നിരീക്ഷണം നടത്തുന്നുണ്ട്. അതെ സമയം വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍.

    മലപ്പുറത്ത് മങ്കടയില്‍ മരിച്ച 18 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയുടെ മരണ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 39 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. നിപ സമ്പര്‍ക്കപ്പട്ടികയില്‍ 345 പേരുള്ളതായാണ് ഇതുവരെയുള്ള കണ്ടെത്തല്‍. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

    കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

    മലപ്പുറം ജില്ലയില്‍ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. മക്കരപറമ്പ് – ഒന്ന് മുതല്‍ 13 വരെ വാര്‍ഡുകള്‍, കൂടിലങ്ങാടി-11, 15 വാര്‍ഡുകള്‍, മങ്കട – 14-ാം വാര്‍ഡ്, കുറുവ – 2, 3, 5, 6 വാര്‍ഡുകള്‍ എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്ത്, കരിമ്പുഴ പഞ്ചായത്തുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാര്‍ഡ്-7(കുണ്ടൂര്‍ക്കുന്ന്),വാര്‍ഡ്-17 (ആറ്റശ്ശേരി), വാര്‍ഡ്-8(പാലോട്), വാര്‍ഡ്-18(ചോലക്കുറിശ്ശി), വാര്‍ഡ്-9(പാറമ്മല്‍), വാര്‍ഡ്-11(ചാമപറമ്പ്). ഇവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

    അതേസമയം നിപ സ്ഥിരീകരിച്ച ആളുകളുടെ റൂട്ട് മാപ്പ് പുറത്തുവിട്ട സാഹചര്യത്തിൽ പൊലീസിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി ശേഖരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ക്ക് ബന്ധപ്പെടാനായി രണ്ട് ജില്ലകളിലേയും നമ്പരും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

    മലപ്പുറം 0483 2735010, 2735020

    പാലക്കാട് 0491 2504002

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version