ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ നിന്നും ആരും രക്ഷപെട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുൾപ്പടെ 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഗുജറാത്ത് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. 169 ഇന്ത്യക്കാരും 53 യുകെ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും ഏഴ് പോര്‍ച്ചുഗീസുകാരും യാത്രക്കാരിലുള്‍പ്പെടുന്നു. വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചു. രണ്ട് നവജാതശിശുക്കൾ ഉൾപ്പടെ 13 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാർഥികളും മരിച്ചു. 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചത്. ഇവരുടെ മരണം സംബന്ധിച്ച അറിയിപ്പ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ഇന്ന് ഉച്ചക്ക് 1.38-നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്.