തിരുവനന്തപുരം : നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും നൽകിയ സാമ്പത്തിക തട്ടിപ്പിൽ പ്രതികളായ മൂന്ന് ജീവനക്കാരികള്‍ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയാണ് പ്രതികള്‍ സമീപിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പങ്ക് വ്യക്തമായതോടെ മൂന്നു പേരും ഒളിവിൽ പോയിരുന്നു.
ജീവനക്കാരികളെ തട്ടികൊണ്ടുപോയി പണം വാങ്ങിയെന്ന പരാതിയിൽ പ്രതികളായ കൃഷ്ണകുമാറും മകളും നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജീവനക്കാരികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഇന്നലെ ഉത്തരവിറക്കിയിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങവെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്. ഈ പണം പിന്നീട് പിൻവലിച്ച് ദിയക്ക് നൽകിരുന്നതായി ജീവനക്കാരികള്‍ പറഞ്ഞിരുന്നു. എത്ര രൂപ പിൻവലിച്ചിട്ടുണ്ടെന്ന് പരിശോധനയിലാണ് പൊലീസ്. സ്ഥാപനത്തിലെത്തി സാധനങ്ങള്‍ വാങ്ങിയവരുടെ രജിസ്റ്റർ പൊലീസ് ശേഖരിച്ചു. ഇതിൽ സാധനങ്ങള്‍ വാങ്ങിയവരുടെ പേരും ഫോണ്‍ നമ്പറുമുണ്ട്. ഓരോരുത്തരെയായി പൊലീസ് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ്. അതേ സമയം,കൃഷ്ണ കുമാർ തടങ്കലിൽ വച്ച് ബാലാത്സഗം ചെയ്യുന്നമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ജീവനക്കാരികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിഗമനം.