ജറുസലേം: ഇസ്രയേൽ-ഇറാൻ സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ജറുസലേമിലുള്ള അമേരിക്കൻ എംബസി മൂന്ന് ദിവസത്തേക്ക് അടച്ചിടും. അമേരിക്കൻ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് നൽകി. ബുധനാഴ്ച മുതൽ ജൂൺ 20 വെള്ളിയാഴ്ച വരെയാണ് എംബസി അടച്ചിടുന്നത്. ജറുസലേമിലെയും തെൽ അവീവിലെയും കോൺസുലേറ്റുകൾക്കും ഇത് ബാധകമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് വിശദീകരിച്ചിട്ടുണ്ട്.
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണിത്തിന് പിന്നാലെ ഇറാൻ ശക്തമായ തിരിച്ചടിച്ചതോടെ രൂപംകൊണ്ട് സംഘർഷ സാഹചര്യം ആറാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് എംബസി അടച്ചിടാനുള്ള അമേരിക്കൻ തീരുമാനം. ജറുസലേമിലും തെൽ അവീവിലും ഇറാന്റെ മിസൈൽ ആക്രമണത്തിൽ വലിയ സ്ഫോടനങ്ങൾ നടക്കുന്നുണ്ട്. ജനവാസ മേഖലകളിൽ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുമുണ്ട്.
തെൽ അവീവിലെ അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന് സമീപം തിങ്കളാഴ്ച ഇറാന്റെ മിസൈൽ പതിച്ചതിനെ തുടർന്ന് ചെറിയ നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ അറിയിച്ചു. എന്നാൽ എംബസി ഉദ്യോഗസ്ഥർക്ക് പരിക്കുകളില്ല. സ്ഫോടത്തിന്റെ ആഘാതത്തിൽ അടുത്തുള്ള കെട്ടിടങ്ങൾക്കും ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. അതേസമയം ഇസ്രയേലിലെ അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതികളില്ലെന്ന് എംബസി അറിയിച്ചിട്ടുണ്ട്. എന്നാൽ എല്ലാം യുഎസ് ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും ഇനിയൊരു അറിയിപ്പ് കിട്ടുന്നത് വരെ താമസ സ്ഥലങ്ങൾക്ക് അടുത്തുള്ള ഷെൽട്ടറുകളിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.