ന്യൂ ഡൽഹി: നിലമ്പൂർ ക്ലൈമാക്സ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ. മോദിയുടെ ഊർജവും ഇടപെടലും ഇന്ത്യക്ക് മുതൽ കൂട്ടാകുമെന്നും പ്രധാനമന്ത്രി കൂടുതൽ പിന്തുണ അർഹിക്കുന്നുണ്ടെന്നും, തരൂർ ഹിന്ദു പത്രത്തിൽ എഴുതിയ ‘ലെസൺസ് ഫ്രം ഓപ്പറേഷൻ സിന്ദൂർസ് ഗ്ലോബൽ ഔട്ട്റീച്ച്’ എന്ന ലേഖനത്തിലൂടെ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജവും ചലനാത്മകതയും ചർച്ചകൾക്ക് കാണിക്കുന്ന തുറന്ന മനസും ആഗോള തലത്തിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് ശശി തരൂർ തൻ്റെ ലേഖനത്തിൽ പറയുന്നു. മോദി കൂടുതൽ പിന്തുണ അർഹിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനെയും പ്രശംസിച്ച തരൂർ, സങ്കീർണമായ ആഗോള രാഷ്ട്രീയത്തിൽ- ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പ്രകടിപ്പിച്ച ഐക്യം, വ്യക്തമായ ആശയ വിനിമയം, ബലത്തിന്റെ തന്ത്രപരമായ മൃദു പ്രയോഗം, നയതന്ത്ര നീക്കവും മുന്നോട്ട് നീങ്ങാൻ ഇന്ത്യയെ സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
രാജ്യത്തിൻ്റെ വിദേശനയം മുന്നോട്ടു വെക്കുന്നത് അത്രയും ശക്തമായ ഒരു രാഷ്ട്ര ഐക്യമാണ്. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയും ഭീകരവാദത്തിനെ നേരിടുന്നതിനായും രാജ്യത്തിന് ഒരേ സ്വരമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലെ എംപിമാരും, വിവിധ സംസ്ഥാനങ്ങളിലുള്ളവരും, വിവിധ മതവിശ്വാസങ്ങൾ ഉള്ളവരും ആ ഘട്ടങ്ങളിൽ ഒരുമിച്ച് നിൽക്കുന്നു. ഗയാന പ്രസിഡന്റുമായോ യുഎസ് വൈസ് പ്രസിഡന്റുമായോ ഇടപഴകുമ്പോഴും രാജ്യത്തെ വൈവിധ്യമാർന്ന രാഷ്ട്രീയങ്ങൾ ഒരുമിച്ച് നിന്നത് ആഴത്തിൽ പ്രതിധ്വനിച്ചു. രാജ്യത്തിൻ്റെ ഭാവി വളർച്ചയ്ക്കായി സാങ്കേതികവിദ്യ, വ്യാപാരം, പാരമ്പര്യം എന്നിവയിലൂന്നി പ്രവർത്തിക്കണമെന്നും തരൂരിൻ്റെ ലേഖനത്തിൽ പറയുന്നു.
അതേസമയം, കേന്ദ്ര സർക്കാറിൻ്റെ താത്പര്യപ്രകാരം നയതന്ത്ര ദൗത്യത്തിന് പുറപ്പെട്ടതിന് ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി തുടരുകയാണ്. തരൂർ സ്വന്തം നിലയിൽ തീരുമാനമെടുക്കട്ടെ എന്നാണ് നേതൃത്വത്തിൻ്റെ തീരുമാനം. നിലമ്പൂർ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനകളിലും തരൂർ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെ വിളിച്ചില്ലെന്ന് ശശി തരൂർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മുൻപും നടത്തിയ പ്രസ്താവനകൾ സംബന്ധിച്ച് നേതൃത്വത്തിനുള്ളില്‍ തരൂരിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.