മഹാരാഷ്ട്രയിൽ മകളെ പിതാവ് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. നീറ്റ് പരിശീലന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാണ് സ്കൂൾ പ്രിൻസിപ്പൽ കൂടിയായ ധോണ്ഡിറാം ഭോസ്‌ലെ പതിനേഴുകാരിയായ മകൾ സാധനയെ മർദിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ റിമാൻഡിലാണ്.
ഈ മാസം 20നാണ് മകൾ സാധനയെ,ധോണ്ഡിറാം ക്രൂരമായി മർദിച്ചത്. നീറ്റിന്റെ പരിശീലന പരീക്ഷയിൽ മാർക്ക് കുറഞ്ഞ് പോയതിനെ ചൊല്ലി ധോണ്ഡിറാമും മകൾ സാധനയും തമ്മിൽ തർക്കമുണ്ടായി. അച്ഛന് തന്റെ അത്രയും മാർക്ക് ഇല്ലായിരുന്നല്ലോ എന്ന മകളുടെ പ്രതികരണം ധോണ്ഡിറാമിനെ ചൊടിപ്പിച്ചു. ഇതോടെ വീട്ടിലിരുന്ന തടിക്കഷ്ണം ഉപയോഗിച്ച് സാധനയെ മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബോധരഹിതയായ സാധനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മർദനത്തിൽ സാധനയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
പത്താം ക്ലാസിൽ 92 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ സാധന, ഡോക്ടറാകാനാണ് ആഗ്രഹിച്ചത്. ഇതിന് വേണ്ടിയാണ് പതിനൊന്നാം ക്ലാസ് മുതൽ NEET പരിശീലനത്തിന് പോയത്. കഴിഞ്ഞ തവണ കോച്ചിങ് കേന്ദ്രം നടത്തിയ പരീക്ഷയിൽ മാർക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞുപോയി എന്ന് പറഞ്ഞാണ് ധോണ്ഡിറാം സാധനയെ വഴക്കുപറഞ്ഞതും, പിന്നീട് മർദിച്ചതും. സാധനയുടെ അമ്മ നൽകിയ പരാതിയിൽ ധോണ്ഡിറാമിനെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ധോണ്ഡിറാം കുറ്റം സമ്മതിക്കുകയായിരുന്നു.