ഹെഡിങ്‌ലിയില്‍ എല്ലാം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. ഇംഗ്ലീഷ് മേഘങ്ങള്‍പ്പോലും പുതുയുഗപ്പിറവിക്ക് കുടപിടിക്കുകയായിരുന്നു. പരിചയസമ്പത്തിന്റെ തലപ്പൊക്കത്തിന്റെ അഭാവം മറികടന്ന ബാറ്റിങ് നിര. രണ്ട് ഇന്നിങ്സിലുമായി 835 റണ്‍സ്, അഞ്ച് സെഞ്ച്വറികള്‍. ഓപ്പണര്‍മാരും നായകനും ഉപനായകനും ലോക ഒന്നാം നമ്പര്‍ ബൗളറും ഒരുപോലെ തിളങ്ങിയ മത്സരം. എന്നിട്ടും, അഞ്ചാം ദിനം കളി അവസാനിക്കുമ്പോള്‍ പരമ്പരയില്‍ 1-0ന് പിന്നിലേക്ക് തള്ളപ്പെട്ടു ഇന്ത്യ. അതും മത്സരത്തിലെ 15 സെഷന്റെ ഭൂരിഭാഗവും അനുകൂലമാക്കിയതിന് ശേഷം, എന്തുകൊണ്ട് ഈ തോല്‍വി.
പരാജയത്തിന് ശേഷം മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ പറഞ്ഞു. ഒന്നാം ഇന്നിങ്സില്‍ 600 റണ്‍സിന് മുകളിലൂണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാനാകുമായിരുന്നെന്ന്. നായകൻ ശുഭ്‌മാൻ ഗില്ലിന്റെ പ്രതികരണം രണ്ടാം ഇന്നിങ്സിനോട് ചേര്‍ന്നായിരുന്നു. 430 റണ്‍സ് ലീഡ് എത്തുമ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഗില്ലിന്റെ വാക്കുകള്‍. മേല്‍പ്പറഞ്ഞ രണ്ട് സാഹചര്യങ്ങളും സാധ്യമാകുന്ന ഒന്നുതന്നെയായിരുന്നു. അതുകൊണ്ട് ഇരുവരുടേയും കണക്കുകൂട്ടലുകള്‍ ന്യായീകരിക്കപ്പെടുന്നു.
ഒന്നാം ഇന്നിങ്സില്‍ 430-3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 471 റണ്‍സില്‍ പുറത്താകുന്നത്. അവസാന ഏഴ് വിക്കറ്റുകള്‍ വീഴാൻ ആവശ്യമായ ദൈര്‍ഘ്യം കേവലം 41 റണ്‍സ് മാത്രം. രണ്ടാം ഇന്നിങ്സ് ഇതിന്റെ ആവര്‍ത്തനമായി മാറി. 333-4, രണ്ടാം ഇന്നിങ്സിനെ സംബന്ധിച്ച് ഇതൊരു റണ്‍മല തന്നെയാണ്. ഇവിടെനിന്ന് 364ലേക്ക് ഇന്ത്യയുടെ ഇന്നിങ്സ് മാറിമറിഞ്ഞു. ആറ് വിക്കറ്റ് പൊലിഞ്ഞപ്പോള്‍ ഇന്ത്യൻ ബാറ്റര്‍മാര്‍ക്ക് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനായത് 31 റണ്‍സ്. ഗംഭീറിന്റേയും ഗില്ലിന്റേയും ലക്ഷ്യങ്ങള്‍ തെറ്റിയതും ഇംഗ്ലണ്ടിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ഒരുങ്ങിയതും ഇവിടെയായിരുന്നു.