ഇന്ത്യയുമായി ‘വലിയ ഒരു വ്യാപാര കരാർ’ ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നലെ നടന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിലാണ് ട്രംപിന്റെ പരാമർശം. ചൈനയുമായി കഴിഞ്ഞ ദിവസം വ്യാപാര കരാറിൽ ഒപ്പിട്ടുവെന്നും ട്രംപ് വ്യക്തമാക്കി.
ചൈനയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ല. എല്ലാ രാഷ്ട്രങ്ങളുമായും കരാറിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് നേരത്തെ യു എസ്- ഇന്ത്യ സ്ട്രാറ്റജിക് പാർട്നർഷിപ്പ് ഫോറത്തിൽ യു എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പ്രസ്താവിച്ചിരുന്നു.
നാല് ദിവസത്തെ ചർച്ചകൾ ന്യൂഡൽഹിയിൽ നടന്നു, ജൂൺ 10 ന് അവസാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇരു രാജ്യങ്ങളിലെയും വ്യാവസായിക, കാർഷിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി പ്രവേശനം, താരിഫ് ഇളവുകൾ എന്നിവയിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യാപാര മന്ത്രാലയത്തിലെ ഇന്ത്യൻ സംഘത്തെ നയിച്ചത് രാജേഷ് അഗർവാളാണ്.