ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാം ടെസ്റ്റിൽ തോൽപ്പിച്ച ഇംഗ്ലീഷ് താരങ്ങൾക്ക് മുന്നേറ്റം. ജോ റൂട്ട് തന്നെയാണ് ഒന്നാമത്. 889 പോയിൻ്റാണ് നേടിയത്. രണ്ടാമതുള്ളത് 874 പോയിൻ്റുള്ള ഹാരി ബ്രൂക്കാണ്. ടെസ്റ്റ് ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇംഗ്ലീഷ് താരം ബെൻ ഡക്കറ്റ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് എട്ടാം സ്ഥാനത്തേക്ക് കയറി.
എട്ടാമതായിരുന്ന റിഷഭ് പന്ത് ഏഴാം സ്ഥാനത്തേക്കും കയറിയിട്ടുണ്ട്. പന്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണ് ഇത്. നേരത്തെ ഹെഡ്ഡിങ്ലി ടെസ്റ്റിൽ രണ്ടിന്നിങ്സിലും പന്ത് സെഞ്ച്വറി നേടിയിരുന്നു. യശസ്വി ജെയ്സ്വാൾ നാലാം സ്ഥാനത്ത് തുടരുകയാണ്.
ഇംഗ്ലണ്ടിൻ്റെ ഒലീ പോപ് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19ാം സ്ഥാനത്തെത്തിയപ്പോൾ, ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 20ാം റാങ്കിലേക്ക് കുതിച്ചെത്തി. ഇംഗ്ലീഷ് താരം ജെയ്മി സ്മിത്ത് എട്ട് സ്ഥാനം മെച്ചപ്പെടുത്തി 27ാം സ്ഥാനത്തേക്കുയർന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ 10 സ്ഥാനങ്ങൾ മുന്നോട്ടു കയറി 38ാം സ്ഥാനത്താണ്. രവീന്ദ്ര ജഡേജ 49ാം സ്ഥാനത്തുണ്ട്.
ഐസിസിയുടെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഇന്ത്യയുടെ ജസ്പ്രീത് ബുംറ തന്നെ നിലനിർത്തി. റബാഡ (ദക്ഷിണാഫ്രിക്ക), പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ), നൊമാൻ അലി (പാകിസ്ഥാൻ), ജോഷ് ഹേസിൽവുഡ് (ഓസ്ട്രേലിയ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ഇന്ത്യക്കെതിരെ തിളങ്ങിയ ഇംഗ്ലീഷ് പേസർ ബ്രൈഡൻ കാഴ്സ് 32 സ്ഥാനങ്ങൾ മുന്നോട്ടുകയറി എട്ടാം റാങ്കിലെത്തിയെന്നത് ശ്രദ്ധേയമാണ്.

ഐസിസി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് (254) മൂന്ന് സ്ഥാനങ്ങൾ മുന്നോട്ടുകയറി അഞ്ചാമതെത്തി. 376 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജ തന്നെയാണുള്ളത്. ഈ ലിസ്റ്റിൽ ഗസ് അറ്റ്കിൻസൺ (ഏഴ്), ജോ റൂട്ട (ഒൻപത്), ക്രിസ് വോക്സ് (12) എന്നീ ഇംഗ്ലണ്ട് താരങ്ങളും മുന്നിലാണ്. ആദ്യ ഇരുപത് പേരിൽ 11ാം സ്ഥാനത്ത് ഇന്ത്യയുടെ അക്സർ പട്ടേൽ കൂടിയുണ്ട്.