ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയ്ക്ക് വേണ്ടി നിയമ പോരാട്ടത്തിന് ഒരുങ്ങി സിനിമാ സംഘടനകൾ. ഹൈക്കോടതിയിൽ ഉടൻ റിട്ട് ഹർജി നൽകാനാണ് തീരുമാനം. തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിനു മുൻപിൽ തിങ്കളാഴ്ച നടക്കുന്ന സമരത്തിൽ സിനിമ – ടെലിവിഷൻ മേഖലയിലെ സംഘടനകൾ മുഴുവൻ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
സിനിമാ സെൻസറിങ്ങിന്റെ മാനദണ്ഡങ്ങളിലും മാർഗരേഖയിലും സമൂലമായ മാറ്റം വേണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം. ഈ വിഷയം ഉന്നയിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനാണ് സിനിമ സംഘടനകളുടെ തീരുമാനം. സെൻസർ ബോർഡിനെതിരെ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
തിങ്കളാഴ്ച നടക്കുന്ന സെൻസർ ബോർഡിനെതിരായ സമരം ‘ജാനകി’ സിനിമയ്ക്ക് വേണ്ടി മാത്രമല്ല. സിനിമാ മേഖലയുടെ നിലനിൽപ്പിനു വേണ്ടിയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കേരളത്തിലെ എല്ലാ പാർട്ടികളുടെയും നേതാക്കളോട് സംസാരിച്ചുവെന്നും അവർക്കൊന്നും സിബിഎഫ്സി നിലപാടിനോട് യോജിപ്പില്ല എന്നും ഫെഫ്ക നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന, A.M.M.A പ്രതിനിധികളും ടെലിവിഷൻ മേഖലയിലുള്ളവരും തിങ്കളാഴ്ചത്തെ സമരത്തിൽ പങ്കെടുക്കും.