വിംബിള്‍ഡണ്‍, 148 വര്‍ഷത്തെ ചരിത്രം. ടെന്നീസിലെ ഏറ്റവും ഐക്കോണിക്കായ ഗ്രാൻഡ് സ്ലാം. റാക്കെറ്റില്‍ ഐതിഹാസകത എഴുതി ചേര്‍ക്കണമെങ്കില്‍ സെന്റർ കോര്‍ട്ട് കീഴടക്കണമെന്ന് ഇതിഹാസങ്ങള്‍ പറയാറുണ്ട്. കോർട്ടിലെ പുല്‍നാമ്പുകളില്‍ തുടങ്ങി സുവർണകിരീടത്തിന് മുകളിലിരിക്കുന്ന കുഞ്ഞുപൈനാപ്പിൾ വരെ പേറുന്ന കഥകളും ചരിത്രവും പാരമ്പര്യവുമാണ് അതിന് കാരണം. വിംബിള്‍ഡണിനെ ഏസ്തറ്റിക്കായി നിലനിർത്തുന്ന നിരവധി ഘടകങ്ങള്‍ വേറെയുമുണ്ട്.
കോര്‍ട്ടില്‍ നിന്ന് സർവ് ചെയ്തുതുടങ്ങാം. ടെന്നീസ് പിറവി കൊണ്ടത് പുല്‍കോർട്ടിലാണ്. വിംബിള്‍ഡണിന് പുറമെ ഓസ്ട്രേലിയൻ ഓപ്പണ്‍, യുഎസ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയാണ് മറ്റ് ഗ്രാൻഡ് സ്ലാമുകള്‍. ഒരുകാലഘട്ടം വരെ ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും പുല്‍കോർട്ടിലായിരുന്നു, പിന്നീടാണ് ഹാര്‍ഡ് കോര്‍ട്ടിലേക്കുള്ള മാറ്റം സംഭവിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ എല്ലാക്കാലത്തും ക്ലെയില്‍ തന്നെയായിരുന്നു നിലകൊണ്ടത്.
അതായത് ടെന്നീസിന്റെ തനത് പാരമ്പര്യം പേറുന്ന പുല്‍കോര്‍ട്ടില്‍ അവശേഷിക്കുന്ന ഓരേയൊരു ഗ്രാൻഡ് സ്ലാമാണ് വിംബിള്‍ഡണ്‍. പുല്‍കോര്‍ട്ടായതുകൊണ്ട് തന്നെ താരങ്ങളെ സംബന്ധിച്ച് അവരുടെ ടെന്നീസിന്റെ ക്വാളിറ്റി ഇവിടെ പരീക്ഷിക്കപ്പെടും. ഹാര്‍ഡ് കോര്‍ട്ടിന് സമാനമായല്ല പന്തിന്റെ ബൗണ്‍സും മൂവ്മെന്റുമൊക്കെ ഇവിടെ സംഭവിക്കുന്നത്. കാലവസ്ഥയും ഇവിടെ നിര്‍ണായക ഘടകമാകും.
പുല്‍കോര്‍ട്ടില്‍ വിജയിക്കാനാകുന്നവര്‍ ടെന്നീസില്‍ പൂര്‍ണത കൈവരിക്കുമെന്നും പറയപ്പെടാറുണ്ട്.
വിംബിള്‍ഡൻ കോര്‍ട്ടുകളില്‍ ഉപയോഗിക്കുന്ന പുല്‍നാമ്പുകള്‍ക്കും പ്രത്യേകതയുണ്ട്. പെരണിയല്‍ റൈഗ്രാസ് എന്ന പുല്‍വര്‍ഗമാണ് ഇതിനായി ഉപയോഗിക്കുന്നത്. പോയ്‌സി എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് പെരണിയല്‍ റൈഗ്രാസ്. എട്ട് മില്ലി മീറ്ററാണ് മൈതാനത്ത് നിന്നുള്ള പുല്ലിന്റെ ഉയരം. ഒൻപത് ടണ്‍ ഗ്രാസ് സീഡ്‌സാണ് ഇതിനായി പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. പുല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി കൃത്യമായ പരിപാലനം എല്ലാ ദിവസവും ഉണ്ടാകും.
ഇതിനായി മാത്രം 15 സ്ഥിരപരിപാലകരാണുള്ളത്. ചാമ്പ്യൻഷിപ്പിന്റെ സമയത്ത് ഇത് 28 ആയി ഉയര്‍ത്തും. ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നിസ് ഗ്രൗണ്ടിന്റെ കീഴിലുള്ള 42 ഏക്കര്‍ ഭൂമിയിലാണ് വിംബിള്‍ഡണ്‍ ഗ്രൗണ്ടുള്ളത്. 42,000 കാണികളെ ഉള്‍ക്കൊള്ളാൻ കഴിയും. 18 ചാമ്പ്യൻഷിപ്പ് ഗ്രാസ് കോര്‍ട്ട്, 20 പരിശീലന ഗ്രാസ് കോര്‍ട്ട്, എട്ട് അമേരിക്കൻ ക്ലെ കോര്‍ട്ട് എന്നിവചേരുന്നതാണ് വിംബിള്‍ഡണ്‍.
ഇനി വിംബിള്‍ഡണിന്റെ ഏസ്തെറ്റിക്ക്‌സിലേക്ക് വരാം. കളിക്കാരുടേയും കാണികളുടേയും വസ്ത്രധാരണമാണ് പ്രധാനപ്പെട്ട ഒന്ന്. വിംബിള്‍ഡണ്‍ കോർട്ടില്‍ പ്രവേശിക്കുന്ന താരങ്ങള്‍ക്ക് തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കാൻ അനുമതിയുള്ളത്. ഓഫ് വൈറ്റ്, ക്രീം തുടങ്ങിയ നിറങ്ങള്‍ അനുവദിക്കില്ല. ഷൂസ്, ഷൂ ലെയ്‌സ്, സോള്‍, ഹെഡ് ബാൻഡ്, ആം ബാൻഡ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റ് നിറങ്ങള്‍ വസ്ത്രത്തില്‍ അനുവദനീയമാണ്, ഒറ്റ വരപോലുള്ളവ. പക്ഷെ ഒരു സെന്റിമീറ്ററിലധികം വീതിയുണ്ടാകാൻ പാടില്ലെന്നതും നിബന്ധനകളില്‍പ്പെടുന്നു. ഇതിനെതിരെ പലവിധ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുമുണ്ട്. കാണികളുടെ കാര്യത്തിലേക്ക് വന്നാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട നിയമങ്ങളില്ലെങ്കിലും സെന്റര്‍ കോര്‍ട്ടിലും കോര്‍ട്ട് നമ്പര്‍ വണ്ണിലും മത്സരം വീക്ഷിക്കാനെത്തുമ്പോള്‍ ക്വാഷല്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് പറയാറുള്ളത്.മറ്റ് ഗ്രാൻഡ് സ്ലാമുകളില്‍ മെൻ എന്ന് വിമൻ എന്നുമാണ് താരങ്ങളെ അഭിസംബോധന ചെയ്യുന്നത്. എന്നാല്‍, വിംബിള്‍ഡണില്‍ ലേഡിസ് എന്നും ജെന്റില്‍മാൻ എന്നുമാണ്. ബഹുമാനത്തിന്റെ പ്രതീകമായാണ് ഈ രീതിയെ കണക്കാക്കുന്നത്.
വിംബിള്‍ഡണിന്റെ ഐഡെന്റിറ്റികളിലൊന്നാണ് സ്ട്രൊബെറി പഴങ്ങള്‍. വിംബിള്‍ഡണ്‍ ഡെസേര്‍ട്ടായി അറിയപ്പെടുന്നത് സ്ട്രോബെറിയും ക്രീമുമാണ്. ആദ്യ വിംബിള്‍ഡണ്‍ മുതല്‍ നിലനില്‍ക്കുന്ന ഒന്നാണിത്. വിംബിള്‍ഡണ്‍ ആരംഭിക്കുന്നതും സ്ട്രൊബറി സീസണും ഒരേ സമയമായിരുന്നു. ദീര്‍ഘനാള്‍ നിലനില്‍ക്കാത്തതുകൊണ്ട് തന്നെ അന്നൊക്കെ വിലയും കൂടുതലായിരുന്നു, സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലുള്ള വിഭാഗത്തിന് മാത്രം ലഭിക്കുന്ന ഒന്നായിരുന്നു അത്, ടെന്നീസും. പ്രതിവര്‍ഷം 28,000 കിലോഗ്രാം സ്ട്രോബെറിയാണ് വിംബിള്‍ഡണ്‍ വേദികള്‍ക്കായി മാറ്റിവെക്കുന്നത്. 10,000 ലിറ്റര്‍ ഫ്രഷ് ക്രീമും ഉപയോഗിക്കപ്പെടുന്നു.
വിംബിള്‍ഡണിന്റെ ജെന്റില്‍ മാൻ ട്രോഫിക്ക് മുകളിലുള്ള കുഞ്ഞ് പൈനാപ്പിള്‍ പ്രൗഢിയുടെ സൂചകമാണ്. ഇതിന് പിന്നിലുണ്ട് നൂറ്റാണ്ടുകളുടെ കഥ. 1400 കളില്‍ ക്രിസ്റ്റഫര്‍ കൊളമ്പസാണ് പൈനാപ്പിള്‍ ആദ്യമായി യൂറോപ്പിലെത്തിക്കുന്നത്. വിചിത്രരൂപവും മധുരവും പൈനാപ്പിളിന് പ്രാചാരം നേടിക്കൊടുക്കുകയും ചെയ്തു. യൂറോപ്പില്‍ 19-ാം നൂറ്റാണ്ടില്‍ വളരെ വിരളമായി മാത്രം ലഭിക്കുന്ന പഴമായിരുന്നു പൈനാപ്പിള്‍. അതിസമ്പന്നര്‍ക്ക് മാത്രം ഇറക്കുമതി ചെയ്യാൻ കഴിയുന്ന ഒന്നായി ഇത് മാറുകയും ചെയ്തു.