കർണാടക സർക്കാരിൽ അഴിച്ചുപണിക്ക് സാധ്യത. സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ. ചർച്ചകൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല നാളെ ബെംഗളൂരുവിലെത്തും. കർണാടകയുടെ ചുമതലയുള്ള സുർജേവാല പാർട്ടി നിയമസഭാംഗങ്ങളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തുമെന്നും സൂചനയുണ്ട്.
അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന് അടുത്ത കർണാടക മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചേക്കുമെന്ന് കർണാടകയിലെ കോൺഗ്രസ് എംഎൽഎ എച്ച്. എ. ഇക്ബാൽ ഹുസൈൻ പറഞ്ഞിരുന്നു. കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച പുതിയ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ശിവകുമാറുമായി അടുപ്പമുള്ളതായി കണക്കാക്കപ്പെടുന്ന കോൺഗ്രസ് എംഎൽഎയുടെ പരാമർശം.
സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ, മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വേണ്ടി ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ സമ്മർദ്ദം വർദ്ധിച്ചുവരികയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. സുർജേവാലയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തകൾ സംസ്ഥാന സർക്കാരിൽ പുനഃസംഘടനയെക്കുറിച്ചുള്ള സൂചനകൾ കൂടുതൽ ശക്തമാക്കുകയാണ്.