സ്‌കൂളുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെടുത്തിയതിന്റെ ഭാഗമായി സംഘടിപ്പിച്ച മഹാറാലിയില്‍ താക്കറെ കസിന്‍സിന്റെ ഒത്തു ചേരലിനെ സ്വാഗതം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ തമിഴ്‌നാടിന്റെ പോരാട്ടം സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് മഹാരാഷ്ട്ര വരെ എത്തിയെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകവും തമിഴ്നാട്ടിലെ ജനങ്ങളും തലമുറകളായി നടത്തിയ ഭാഷാ അവകാശ പോരാട്ടം ഇപ്പോള്‍ അതിര്‍ത്തികള്‍ കടന്ന് മഹാരാഷ്ട്രയിലും പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ്,’ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിച്ചാല്‍ മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന് പറഞ്ഞ് നിയമവിരുദ്ധമായും അരാജകത്വപരമായും പ്രവര്‍ത്തിക്കുന്ന ബിജെപി, അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയില്‍ ജനങ്ങളുടെ പ്രതിഷേധത്തെ ഭയന്ന് രണ്ടാം തവണയും പിന്നോട്ട് പോകാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും ശക്തമായ പ്രസംഗങ്ങളെ പ്രകീര്‍ത്തിച്ചും എം.കെ. സ്റ്റാലിന്‍ സംസാരിച്ചു. ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും മൂന്നാം ഭാഷ എന്താണെന്നും എന്തുകൊണ്ടാണ് ഹിന്ദി സംസാരിക്കാത്ത മറ്റു സംസ്ഥാനങ്ങളില്‍ ഇത് നിര്‍ബന്ധമായും അടിച്ചേല്‍പ്പിക്കുന്നതെന്നും ചോദിച്ച മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെല്ലാം തന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാഹചര്യമാണ്. അവിടെ നിന്നും ആളുകളെല്ലാം ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്. എന്തുകൊണ്ടാണ് ഹിന്ദി അവരെ മുന്നേറാന്‍ സഹായിക്കാത്തത് എന്ന് രാജ് താക്കറെ കഴിഞ്ഞ ദിവസം നടന്ന റായിലില്‍ സംസാരിക്കവെ ചോദിച്ചിരുന്നു.
ആവാജ് മറാത്തിച്ച (മാറാത്തികളുടെ ശബ്ദം) എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് 2005ന് ശേഷം ആദ്യമായി ഇരു നേതാക്കളും ഒരുമിച്ച് വേദി പങ്കിട്ടത്. അണിയറയില്‍ ഉദ്ധവ്-രാജ് സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും (എംഎന്‍എസ്) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ പ്രൈമറി സ്‌കൂളുകളില്‍ ഹിന്ദി മൂന്നാം ഭാഷയായി നിര്‍ബന്ധമാക്കുന്ന മഹായുതി സര്‍ക്കാരിന്റെ വിവാദ തീരുമാനമാണ് താക്കറെ കസിന്‍സിന്റെ ഐക്യ പ്രകടനത്തിന് കാരണമായത്. മറാത്തി ഭാഷാ സ്വത്വത്തിന് വേണ്ടി വാദിച്ച രാജ് താക്കറെയും ഉദ്ധവ് താക്കറെയും നിശിതമായ ഭാഷയിലാണ് സര്‍ക്കാറിന്റെ ത്രിഭാഷാ നയത്തെ വിമര്‍ശിച്ചത്.
‘ബാല്‍ താക്കറെയ്ക്ക് സാധിക്കാതിരുന്ന, മറ്റു പലര്‍ക്കും സാധ്യമാകാതിരുന്ന കാര്യം, ദേവേന്ദ്ര ഫഡ്‌നാവിസ് സാധ്യമാക്കി, ഞങ്ങളെ ഒരുമിച്ച് കൊണ്ടുവന്നു,’ വേദിയില്‍ വെച്ച് രാജ് താക്കറെ പറഞ്ഞു. നിയമസഭയില്‍ നിങ്ങള്‍ക്കായിരിക്കാം അധികാരം പക്ഷേ തെരുവില്‍ തങ്ങള്‍ക്കാണെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.
‘എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഈ ത്രിഭാഷാ സമവാക്യം കിട്ടിയത്? ഇത് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വന്നതാണ്. ഇന്ന്, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എല്ലാം ഇംഗ്ലീഷിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അത് ഇല്ല. എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ മാത്രം? മഹാരാഷ്ട്ര ഉണരുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്ക് കാണാം,’ രാജ് താക്കറെ പറഞ്ഞു.
രാജ് താക്കറെയുടെ സ്‌ഫോടനാത്മകമായ പ്രസംഗത്തിനു ശേഷമായിരുന്നു ഉദ്ധവിന്റെ ഊഴം. മൃദു നിലപാട് സ്വീകരിക്കുമ്പോഴും രാജ് താക്കറെയുമായി രാഷ്ട്രീയമായി അടുക്കുന്നുവെന്ന സൂചന നിറഞ്ഞതായിരുന്നു ഉദ്ധവിന്റെ പ്രസംഗം. ‘ഒരു കാര്യം വ്യക്തമാണ്, ഞങ്ങള്‍ക്കിടയിലുള്ള അകലം ഞങ്ങള്‍ ഇല്ലാതാക്കി. ഞങ്ങള്‍ ഒന്നിച്ചു, ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും,’ ഉദ്ധവ് പറഞ്ഞു. മറാത്തികള്‍ക്കായി പാര്‍ട്ടി വിഭജനം എല്ലാവരും മറന്നതായും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
2005ലെ മാല്‍വന്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജും ഉദ്ധവും അവസാനമായി പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ രാജിവെച്ചതിനെ തുടര്‍ന്നാണ് മാല്‍വനില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. പ്രചാരണം അവസാനിച്ച് അധികം വൈകാതെ രാജ് താക്കറെ ശിവസേന വിട്ടു.
2005 നവംബറില്‍ ശിവാജി പാര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തന്റെ അമ്മാവന്‍ കൂടിയായ ബാല്‍ താക്കറെ സ്ഥാപിച്ച പാര്‍ട്ടിയില്‍ നിന്ന് രാജ് താക്കറെ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ ബഹുമാനം ലഭിക്കുന്നില്ലെന്നും അപമാനിക്കപ്പെടുന്നുവെന്നും ഉദ്ധവിന്റെ പേര് പരാമര്‍ശിക്കാതെ ചൂണ്ടിക്കാട്ടിയാണ് രാജ് പാര്‍ട്ടി വിട്ടത്.
2003 ജനുവരിയില്‍ ബാല്‍ താക്കറെ തന്റെ മകന്‍ ഉദ്ധവിനെ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തതോടെയാണ് ശിവസേനയ്ക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്. രാജ് താക്കറെ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ബാല്‍ താക്കറെയുടെ രാഷ്ട്രീയ അനന്തരാവകാശിയായി പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും രാജിനെയാണ് പ്രതീക്ഷിച്ചിരുന്നത്. ബാല്‍ താക്കറെയുടെ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ ഭിന്നതകള്‍ക്ക് കാരണമായി. ഇതിന്റെ പാരമ്യത്തിലാണ് രാജ് താക്കറെ പാര്‍ട്ടി വിട്ടത്.