പതിനേഴാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി. ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കിയുള്ള നൃത്തം അവതരിപ്പിച്ചാണ് മോദിയെ ബ്രസീൽ സ്വാഗതം ചെയ്തതത്. ഇന്നും നാളെയുമായാണ് ബ്രസീലിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. എട്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ അഞ്ച് രാജ്യങ്ങളാണ് പ്രധാനമായും നരേന്ദ്ര മോദി സന്ദർശിക്കുക. ജൂലൈ 9ന് നമീബിയയിലാണ് സന്ദർശനം അവസാനിക്കുന്നത്.
ആഗോള സുരക്ഷയും സമാധാനവുമാണ് ഉച്ചകോടിയിലെ പ്രധാന അജണ്ട. നിലവിലെ സംഘർഷങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. രാജ്യങ്ങൾ ഭീകരവാദത്തെ ശക്തമായി എതിർക്കണമെന്ന് ഉച്ചകോടിയിൽ മോദി ആവശ്യപ്പെടും. ബ്രിക്സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണം പരാമർശിക്കണമെന്നതും ഇന്ത്യയുടെ ആവശ്യമാണ്. ഭീകരതയെ ചെറുക്കാനുള്ള അവകാശം ഊന്നിപ്പറയണമെന്ന നിർദേശവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്.
സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, നിർമിത ബുദ്ധി, ആരോഗ്യ സഹകരണം ഉൾപ്പെടെ മറ്റ് വിഷയങ്ങളും ചർച്ചയാകും. കൂടാതെ ബ്രിക്സ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കും സാധ്യതയുണ്ട്. പ്രതിരോധം, ബഹിരാകാശം, ഊർജം, വാണിജ്യം, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടേയും ബ്രസീലിൻ്റേയും പങ്കാളിത്തം വർധിപ്പിക്കാനുള്ള ചർച്ചയും ബ്രസീൽ പ്രസിഡൻ്റ് ലുലാ ഡി സിൽവയുമായി മോദി നടത്തും.
അർജൻ്റീന സന്ദർശനം പൂർത്തിയാക്കിയാണ് മോദി ബ്രസീലിൽ എത്തിയത്. അർജൻ്റീനയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതിനാൽ വ്യാപാര മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതിലുള്ള ചർച്ചകൾ അർജൻ്റീനിയൻ സന്ദർശനത്തിൽ ഇന്ത്യ നടത്തിയിരുന്നു. മറ്റ് പ്രധാന മേഖലകളിലും സഹകരണം ഉറപ്പാക്കിയാണ് അർജൻ്റീനയിൽ നിന്നും മോദി മടങ്ങിയത്.