ഗാസയിൽ സഹായ വിതരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഇസ്രയേൽ സൈനിക നടപടികളിലും ആക്രമണങ്ങളിലും കുത്തനെയുള്ള വർധനവുണ്ടായെന്നും, ഗാസയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ഇത് തളർത്തിയെന്നും റെഡ് ക്രോസ്. ഇത് ഗാസയിലെ ആരോഗ്യ മേഖലയിലെ അസൗകര്യങ്ങൾ ഇരട്ടിയാക്കിയെന്നും ജീവകാരുണ്യ സംഘടന ചൂണ്ടിക്കാട്ടി.
മെയ് അവസാനത്തോടെ ഗാസയിൽ വിവിധയിടങ്ങളിൽ യുഎസ്-ഇസ്രയേൽ സഹകരണത്തോടെ പുതിയ സഹായ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചതിന് ശേഷം, തെക്കൻ ഗാസയിലെ ഫീൽഡ് ആശുപത്രിയിൽ മാത്രം 200 മരണം രേഖപ്പെടുത്തിയതായി ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) ഒരു പ്രസ്താവനയിൽ പറഞ്ഞു.
ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ പരിക്കേറ്റ 2,200ലേറെ രോഗികളെ ആശുപത്രികളിൽ ചികിത്സിച്ചു. അവരിൽ ഭൂരിഭാഗവും ഇസ്രയേൽ സൈന്യം നടത്തിയ 21ഓളം വ്യത്യസ്ത ആക്രമണങ്ങളിൽ പെട്ടവരായിരുന്നു എന്നും റെഡ് ക്രോസ് കൂട്ടിച്ചേർത്തു.
പരിക്കേറ്റവരിൽ കുട്ടികൾ, കൗമാരക്കാർ, പ്രായമായവർ, അമ്മമാർ എന്നിവരും ഉൾപ്പെടും. തങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷണവും സഹായവും എത്തിക്കാൻ ശ്രമിക്കുകയായിരുന്ന യുവാക്കളും ആൺകുട്ടികളുമാണ് പരിക്കേറ്റവരിൽ കൂടുതലും.
ഇത്തരം ആക്രമണങ്ങൾ മുമ്പൊരിക്കലും ഇല്ലാത്തതാണെന്നും ഐസിആർസി പറഞ്ഞു. കഴിഞ്ഞ വർഷം മുഴുവൻ നടന്ന എല്ലാ ഗാസ ആക്രമണങ്ങളിലും ഉള്ളതിനേക്കാൾ കൂടുതൽ രോഗികളെ, മെയ് അവസാനം മുതൽ ഗാസയിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സിച്ചുവെന്നും റെഡ് ക്രോസ് കൂട്ടിച്ചേർത്തു. നിലവിലെ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാ ജീവനക്കാരും സംഭാവന നൽകുന്നുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു.