കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്ന് മന്ത്രി പറഞ്ഞു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. മറ്റു ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി, വലിയ കോടതി ആകേണ്ടെന്നും മാധ്യമങ്ങളെ വിമർശിച്ചു.
അതേസമയം, സംസ്ഥാനത്ത് കീം ഫോർമുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും സംശയങ്ങൾ ഉയർന്നിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ മാസം 30ന് നടന്ന കാബിനറ്റിൽ ചിലമന്ത്രിമാർ സംശയം ഉയർത്തിയതായാണ് വിവരം. പുതിയ മാറ്റം ഈ വർഷം വേണോ എന്ന സംശയം ചില മന്ത്രിമാർ ഉയർത്തിയിരുന്നു. പൊതു താല്പര്യത്തിന്റെ പേരിൽ ഒടുവിൽ നടപ്പാക്കുകയായിരുന്നു. കീം വിദ്യാർത്ഥികളെ കുഴപ്പത്തിലാക്കിയത് സർക്കാരിന്റെ ധൃതി പിടിച്ച നടപടിയാണ്. കോടതി അപ്പീൽ തള്ളിയതോടെ സർക്കാർ കയ്യൊഴിഞ്ഞു. അതേസമയം, പുതിയ റാങ്ക് ലിസ്റ്റിനെതിരെ പരാതികളുടെ പ്രളയമാണ്. കേരള സിലബസ് വിദ്യാർഥികൾ പിന്നിൽ പോയതാണ് കാരണം. പരാതി ഉയർന്ന ലിസ്റ്റുമായി സർക്കാർ മുന്നോട്ട് പോകാനാണ് തീരുമാനം. അതിനിടെ, ഉടൻ ഓപ്ഷൻ ക്ഷണിക്കും.