ജനങ്ങളെന്നാൽ രാജ്യത്തിൻ്റെ സമ്പത്താണ്. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ ഘടനയെ രൂപപ്പെടുത്തുന്നതും ജനങ്ങളാണ്. എന്നാൽ ജനസംഖ്യയിലുണ്ടാകുന്ന വർധനയ്ക്ക് മറ്റൊരു ദൂഷ്യവശം കൂടിയുണ്ട്. അനിയന്ത്രിമായുണ്ടാകുന്ന ജനസംഖ്യാ വർധന മനുഷ്യ സമൂഹത്തിനാകെ വെല്ലുവിളിയാകുമെന്ന കാര്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.
ലോക ജനസംഖ്യ 800 കോടി കവിഞ്ഞൊരു കാലത്തെ ലോക ജനസംഖ്യാ ദിനാചരണം ഒരു ഓര്‍മപ്പെടുത്തലാണ്. ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുക, സന്തുലിതമാകുന്ന ഒരു ലോകത്ത് ഓരോ മനുഷ്യനും അന്തസ്സോടെയും എല്ലാ അവകാശങ്ങളോടെയും ജീവിക്കുന്നത് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ വർഷത്തെ ജനസംഖ്യാ ദിനത്തിലെ പ്രമേയം.
വർധിച്ചുവരുന്ന ജനസംഖ്യയെക്കുറിച്ചു മാത്രമല്ല, ജനങ്ങൾ സമൂഹത്തിലും പരിസ്ഥിതിയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അത് ഓർമപ്പെടുത്തുന്നു. കുടുംബാസൂത്രണം, ലിംഗ സമത്വം, ദാരിദ്ര്യം, മനുഷ്യാവകാശം തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യവും ഓരോ വർഷവും ആചരിക്കപ്പെടുന്ന ഈ ദിനത്തിനുണ്ട്.
അനിയന്ത്രിതമായി വര്‍ധിക്കുന്ന ജനസംഖ്യ തൊഴില്‍, സാമ്പത്തിക വികസനം, ദാരിദ്ര്യം, വരുമാന വിതരണം,സാമൂഹ്യ സംരക്ഷണം ഉള്‍പ്പെടെ ഉള്ള കാര്യങ്ങളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഐക്യരാഷ്ട്രസഭ അറിയിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പാർപ്പിടം, വെള്ളം, ഭക്ഷണം, ഊർജം എന്നിവയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമാകില്ല. ഭാവി തലമുറകള്‍ക്ക് കൂടുതല്‍ സുസ്ഥിരവും സൗഹൃദപരവുമായ ലോകക്രമത്തിന് അത് സൃഷ്ടിക്കുന്ന തടസങ്ങള്‍ വലുതായിരിക്കും. ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണം ഇത്തരം പ്രശ്നങ്ങളിലേക്ക് കൂടിയാണ് മനുഷ്യരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
2025ൻ്റെ അവസാനത്തോടെ ഇന്ത്യയിലെ ജനസംഖ്യ 146 കോടി കടക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. അടുത്ത നാൽപത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജനസംഖ്യ 170 കോടി ആകുമെന്നും പിന്നീട് ജനസസംഖ്യയിൽ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കാലങ്ങളായി ഇന്ത്യയിലെ ഫെർട്ടിലിറ്റി നിരക്കിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുണ്ട്. 1970 കളുടെ കാലത്ത് ഒരു സ്ത്രീക്ക് അഞ്ചിലേറെ കുട്ടികളുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ അത് രണ്ടായി കുറഞ്ഞിട്ടുണ്ട്.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് പുറത്തിറക്കിയ കണക്കുപ്രകാരം ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യ തന്നെയാണ്. ജനസംഖ്യാ കണക്ക് രേഖപ്പെടുത്താൻ ആരംഭിച്ച 1950 മുതൽ 2023 വരെ ചൈനയായിരുന്നു ഒന്നാംസ്ഥാനത്ത് ഉണ്ടായിരുന്നത്.
ഇന്ത്യയുടെ ജനസംഖ്യയിൽ കേവലം സംഖ്യകൾക്കപ്പുറം, ഓരോരുത്തർക്കും അവർ ആഗ്രഹിച്ച രീതിയിൽ അവരുടെ കുടുംബ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും, വ്യക്തികൾ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുഎൻ പോപ്പുലേഷൻ ഫണ്ടിൻ്റെ (യുഎൻഎഫ്‌പിഎ) 2025 ലെ ലോക ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് പ്രകാരം, പ്രായപൂർത്തിയായ സ്ത്രീകളിൽ മൂന്നിൽ ഒരാൾക്ക് അതായത് 36%ത്തോളം പേർക്ക് അവർ ആഗ്രഹിക്കാത്ത സമയത്ത് ഗർഭം ധരിക്കേണ്ടി വന്നിട്ടുണ്ട്.
അതേസമയം, ഏകദേശം മൂന്നിലൊന്ന് പേർ അതായത് 30% പേർ കുട്ടികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികമായ പരിമിതികളാണ് കുട്ടികൾ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പത്തിൽ നാല് പേർക്കും അവർ ആഗ്രഹിക്കുന്ന വിധത്തിൽ കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കാത്തതിൻ്റെ മുഖ്യകാരണമാണിത്. ജോലി സ്ഥലങ്ങളിലെ അരക്ഷിതാവസ്ഥ, താമസ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, എന്നിവയും കുട്ടികൾ വേണ്ടെന്ന തീരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സർവേയിൽ പങ്കെടുത്ത ഇന്ത്യക്കാരിൽ 23ശതമാനത്തോളം പേർക്കും ഈ രണ്ട് അവസ്ഥകളിൽ എതെങ്കിലും ഒന്ന് അനുഭവപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
“റിയൽ ഫെർട്ടിലിറ്റി ക്രൈസിസ്” എന്ന റിപ്പോർട്ട് ജനസംഖ്യാ കണക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനപ്പുറം മറ്റുകാര്യങ്ങൾ കൂടി പരിഗണിക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നത്.ലൈംഗികത, ഗർഭധാരണം, ഗർഭ നിയന്ത്രണം, കുടുംബജീവിതം എന്നിവയെക്കുറിച്ച് സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താൻ വ്യക്തികളെ പിന്തുണയ്ക്കുന്നതിൽ സംവിധാനങ്ങൾ പരാജയമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ രാജ്യത്തെ യഥാർഥ പ്രതിസന്ധി ജനസംഖ്യാ കുറയുന്നതോ, അമിത ജനസംഖ്യയോ അല്ലെന്നും ഈ റിപ്പോർട്ട് അടിവരയിടുന്നു.
ഒരു രാജ്യത്തെ എല്ലാവർക്കും സ്വയമേവ ബോധ്യത്തോടെയും അറിവോടെയുമുള്ള പ്രത്യുൽപാദന തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യവും മാർഗങ്ങളും ലഭിക്കുമ്പോഴാണ് യഥാർഥത്തിൽ ജനസംഖ്യാപരമായ നേട്ടം കൈവരിക്കാൻ സാധിക്കുന്നത്. ഒരു രാജ്യത്തിൻ്റെ വികസനത്തിൻ്റെ പേരിൽ ജനസംഖ്യാ വർധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അർഥശൂന്യമാണെന്ന് യുഎൻഎഫ്‌പിഎ വാദിക്കുന്നു.ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അവരുടെ വിജയം അളക്കുന്നത് അവിടുത്തെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന കുടുംബ ജീവിതം കെട്ടിപ്പടുക്കാൻ കഴിയുമോ എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ജനസംഖ്യ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കുട്ടികളുടെ ജനനത്തെ സംബന്ധിച്ച നിർണയക റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.പരിസ്ഥിതി മലിനീകരണവും കാലാവസ്ഥാമാറ്റങ്ങളും കുട്ടികളുടെ ജനനത്തെ ദോഷകരമായി ബാധിക്കുമെന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. ഇന്ത്യയിൽ ജനിക്കുന്ന കുട്ടികളിൽ 13 ശതമാനവും മാസം തികയാതെ ജനിക്കുന്നെന്നാണ് 2019-22ലെ ജനസംഖ്യാ ആരോഗ്യ സർവേയുടെ കണക്കുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ പറയുന്നത്.
നവജാതശിശുക്കളിൽ 17 ശതമാനവും ആവശ്യമായതിലും കുറഞ്ഞ ഭാരത്തിലാണ് ജനിച്ചുവിഴുന്നത്. മലിനീകരണം തന്നെയാണ് ഇതിനുപിന്നിലെ കാരണമെന്നാണ് പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. വായു മലിനീകരണം പ്രസവ കാലത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതു സംബന്ധിച്ച് ഡൽഹി ഐഐടി, മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ്. ബ്രിട്ടൺ, അയർലൻഡ് എന്നിവിടങ്ങളിങ്ങളിലെ ഗവേഷകരും ചേർസ് നടത്തിയ പഠനത്തിലാണ് ഈ നിർണായക കണ്ടെത്തലുകളുള്ളത്. ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്തിൻ്റെ പുരോഗതിക്ക് ജനസംഖ്യ വർധന അനിവാര്യമാണ്. എന്നുവെച്ച് അനിയന്ത്രിതമായി ഉണ്ടാകുന്ന ജനസംഖ്യ. രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മേഖലയെ ദോഷകരമായി ബാധിക്കും. ഇത് രാജ്യത്തെ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
വിഭവങ്ങളുടെ പങ്കുവെക്കലും വിതരണവുമൊക്കെ കൃത്യമായി ചെയ്യാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതെവരും. ദാരിദ്ര്യം, പട്ടിണി പോലുള്ള സാമൂഹ്യ ആഘാതങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കിടയിൽ അസമത്വം വളരാനും അത് കാരണമാകും. ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കണമെങ്കിൽ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണ് എന്നാണ് നിലവിലെ സ്ഥിതി വിരൽചൂണ്ടുന്നത്.