വിസി നിയമനത്തിലെ ഹൈക്കോടതി വിധിക്ക് പിന്നാലെ ഗവർണർ സുപ്രീംകോടതിയിലേക്ക്. വിഷയത്തിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് രാജ്‍ഭവൻ്റെ നീക്കം. സാങ്കേതിക സർവകലാശാലയിലേയും ഡിജിറ്റൽ സർവകലാശാലയിലേയും താൽക്കാലിക വിസിമാരെ പുറത്താക്കി കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഗവർണർ അപ്പീൽ നൽകുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താൽക്കാലിക വിസിമാരെ നിയമിക്കാമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയത്. അപ്പീൽ തള്ളിയതോടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസിമാർ പുറത്താകും. താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടരുത്. വിസിമാര്‍ക്ക് സര്‍വകലാശാലകളില്‍ സുപ്രധാന പങ്കുണ്ട്, വിസിമാര്‍ സര്‍വകലാശാല താല്‍പര്യം സംരക്ഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
താല്‍ക്കാലിക വിസി നിയമനം താല്‍ക്കാലിക സംവിധാനമാണ്. താല്‍ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ല. സര്‍വകലാശാല കാര്യങ്ങളിലെ കാവല്‍ക്കാരനാണ് വിസി. വിസി സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് സര്‍വകലാശാല താല്‍പര്യമല്ല. അക്കാദമിക്- ഭരണ നിര്‍വഹണ വിഭാഗങ്ങള്‍ തമ്മിലുള്ള പാലമാണ് വിസി. അത് സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് നടത്തണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.