തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ അധികൃതർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച മന്ത്രി മിഥുന്റെ ജീവൻ നഷ്ടപ്പെട്ടത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന് പ്രതികരിച്ചു.
വിദ്യാലയം എന്ന രീതിയിൽ വന്ന അനാസ്ഥ പരിശോധിക്കും. പ്രഥമ അധ്യാപകർക്കും, മറ്റു അധ്യാപകർക്കും എന്ത് പണി ആണുള്ളത്. സ്കൂൾ തുറക്കും മുന്നേ വലിയ തയ്യാറെടുപ്പാണ് നടത്തിയത്. സർക്കുലറിൽ തന്നെ വൈദ്യുതി കമ്പി അപകടകരമായ സ്ഥിതിയിൽ ആണെങ്കിൽ കെഎസ്ഇബിയെ അറിയിക്കാൻ നിർദേശം നൽകിയിരുന്നു. സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഒരു നടപടിയും സ്കൂൾ എടുത്തിട്ടില്ല. കെഎസ്ഇബി ഇടപെട്ടിട്ടില്ല എന്നാണ് എങ്കിൽ മാറ്റുന്നത് വരെ കെഎസ്ഇബിയെ ബന്ധപ്പെടണമായിരുന്നു. അല്ലെങ്കിൽ മന്ത്രിയേ ഉൾപ്പടെ അറിയിക്കണമായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. ഉച്ചയ്ക്ക് ശേഷം കൂടുതൽ വിശദമായ റിപ്പോർട്ട് കിട്ടും. ഫിറ്റ്നെസ് സർട്ടിഫികറ്റ് ഉണ്ടെന്നാണ് അവർ പറയുന്നത്. അത് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളിന് ഫിറ്റ്നസ് നൽകിയവർ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
മരിച്ച മിഥുൻ്റേത് വളരെ ബുദ്ധിമുട്ട് ഉള്ള കുടുംബമാണെന്നും, അവർക്ക് വിദ്യാഭ്യാസ വകുപ്പ് വീട് വെച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപ്പെട്ട മകന് ബദലാവില്ല. സ്കൂൾ അധികൃതർക്കെതിരായ നടപടിയുടെ കാര്യങ്ങൾ ആലോചിച്ചു പറയും. ഒരു മകനും ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
കേറിയില്ലെങ്കിൽ അപകടം ഉണ്ടാവില്ല എന്ന മന്ത്രി ചിഞ്ചു റാണിയുടെ പരാമർശത്തോട് യോജിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടികളായാൽ കളിക്കും, അവരുടെ പ്രായം അത്തരത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ബാലാവകാശ കമ്മീഷൻ സ്കൂളിൽ ഇന്ന് പരിശോധന നടത്തും. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. മിഥുന്റെ സംസ്കാരം അമ്മ നാട്ടിൽ എത്തിയതിന് ശേഷം.