ആൾത്തിരക്കുള്ളിടത്തെല്ലാം എത്തിയ ഉമ്മൻചാണ്ടിയും അതേ ഉമ്മൻചാണ്ടി സൃഷ്ടിച്ച ആൾക്കൂട്ടങ്ങളുമില്ലാതെ രണ്ടുവർഷം. കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവായിരുന്ന ഉമ്മൻചാണ്ടിയെ ഓർക്കുകയാണ് ഇന്ന് രാഷ്ട്രീയ കേരളം.
പുതുപ്പള്ളി കാരോട്ടുവള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടേയും ബേബിയുടേയും മകൻ സ്കൂളിൽ നിന്നാണ് തൻ്റെ തിരക്കുള്ള ജീവിതം തുടങ്ങിയത്. പുതുപ്പള്ളി സെയ്ന്‍റ് ജോർജ് ഹൈസ്കൂളിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായാണ് തുടക്കം. 1962ൽ പത്തൊൻപതാം വയസിൽ കോട്ടയം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. ഇരുപത്തിരണ്ടാം വയസ്സിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 1967ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റുമായി.
പിണറായി വിജയൻ നയിച്ച കെഎസ്എഫും ഉമ്മൻചാണ്ടി നയിച്ച കെഎസ്‌യുവും ആയിരുന്നു അന്നു കേരളത്തിന്‍റെ കൗമാരമുഖം. കെഎസ്എഫിൽ നിന്ന് കെവൈഎസിലേക്കു പിണറായി വിജയൻ മാറിയ അതേവർഷം ഉമ്മൻചാണ്ടി യൂത്ത് കോൺഗ്രസിനേയും നയിക്കാൻ തുടങ്ങി. 1970ൽ ഇരുവരും ആദ്യമായി നിയമസഭയിൽ എത്തുകയും ചെയ്തു.
കെ. കരുണാകരനും എ.കെ. ആന്‍റണിയും വയലാർ രവിയും കഴിഞ്ഞാൽ അതിന് തൊട്ടുതാഴെ ഉമ്മൻചാണ്ടി. നാലു പതിറ്റാണ്ടു മുഴുവൻ കോൺഗ്രസിന്‍റെ സമവാക്യം ഇങ്ങനെയായിരുന്നു. അവിടെ മൂന്നു നേതാക്കളേയും മറികടന്നും നിഷ്പ്രഭരാക്കിയും ഉമ്മൻചാണ്ടി പുതിയ പടവുകൾ കയറി. 2001ൽ ആന്‍റണി സർക്കാരിലെ ഏറ്റവും വലിയ അമ്പരപ്പായിരുന്നു ഉമ്മൻചാണ്ടിയുടെ വിട്ടുനിൽക്കൽ. ആ വിട്ടുനിൽക്കലാണ് 2004ൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴി ഒരുക്കിയത് എന്നു കരുതുന്നവരാണ് ഏറെയും.
2011ൽ മുന്നണിയെ നയിച്ച് വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. മുഖ്യമന്ത്രിയാകുന്നതുവരെ പുതുപ്പള്ളിയിലെ വീട്ടിൽ അല്ലെങ്കിൽ തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലായിരുന്നു ഉമ്മൻചാണ്ടി താമസിച്ചത്.
മുഖ്യമന്ത്രി ആയതിനുശേഷം ഔദ്യോഗിക വസതിയിൽ അല്ല, ജനങ്ങൾക്കു നടുവിലായിരുന്നു ഏറെ പകലുകളും രാത്രികളും. വിവാദങ്ങൾ ഉണ്ടായ കാലത്ത് ആൾക്കൂട്ടത്തിൽ നിന്നു മാറി നിൽക്കുകയല്ല, ആൾക്കൂട്ടത്തിലേക്ക് ഇറങ്ങുകയാണ് ഉമ്മൻചാണ്ടി ചെയ്തത്. ഉമ്മൻചാണ്ടി എന്നാൽ ആൾക്കൂട്ടം തന്നെ ആയിരുന്നു.