വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ വൻ ക്രമക്കേട്. ഫർണിച്ചർ വിൽപന മുതൽ നിയമനങ്ങളിൽ വരെ അഴിമതി നടന്നതായാണ് കണ്ടെത്തൽ. കാഡ്കോ മുൻ എം ഡി അജിത്കുമാർ ക്രമക്കേട് ന്യൂസ് മലയാളത്തോട് സ്ഥിരീകരിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
മരപ്പണിക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണ് സർക്കാർ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ രൂപീകരിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ ക്രമക്കേടാണ് കാഡ്കോയിൽ നടക്കുന്നതെന്ന് മുൻ എം ഡി അജിത്കുമാർ തന്നെ സ്ഥിരീകരിക്കുന്നു. എംപാനൽ ചെയ്ത തൊഴിലാളികളെയാണ് കാഡ്കോ ജോലി ഏൽപ്പിക്കുക. ഇവർ വഴി തദ്ദേശ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഫർണിച്ചറുകൾ അടക്കമുള്ള ഉത്പന്നങ്ങളുടെ വിതരണമാണ് കാഡ്കോയുടെ പ്രധാന ചുമതല. എന്നാൽ ഇതിൽ അഴിമതി ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ രമേശ് കുമാരൻ നൽകിയ പരാതിയിലാണ് ക്രമക്കേടുകളുടെ ചുരുൾ അഴിയുന്നത്.
പ്രൊജക്ട് മാനേജർക്ക് താത്പര്യമുള്ളവർക്ക് വലിയ ഓർഡറുകൾ കൃത്യമായി നൽകും. ഫർണിച്ചർ നൽകുന്നതിലും ഓർഡർ പ്രകാരം ഫർണിച്ചർ നൽകാതെ ബില്ല് സമർപ്പിച്ചതും അടക്കമുള്ള ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തി.
ഇതിനു പുറമേ കാഡ്കോയിലെ നിയമനങ്ങൾ സംബന്ധിച്ചും പരാതി ഉയർന്നിട്ടുണ്ട്. വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾ കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആന്റ് റിക്രൂട്ട്മെന്റ് ബോർഡ് വഴി മാത്രമേ നടത്താവൂ. എന്നാൽ ഇവിടെയും പ്രശ്നങ്ങൾ ഉണ്ട്. ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിനും പരാതി ലഭിച്ചിട്ടുണ്ട്. ജില്ലകളിൽ അപ്പക്സ് ബോഡി രൂപീകരിച്ച് കൺസോഷ്യം ഉണ്ടാക്കി അതുവഴി മാത്രമേ ജോലികൾ വീതിച്ച് നൽകാവൂവെന്ന നിർദേശവും കൃത്യമായി നടപ്പായിട്ടില്ലെന്നാണ് ആക്ഷേപം.